പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: ചെറിയ ഇടവേളയ്ക്കുശേഷം പന്നിയങ്കര ടോൾപ്ലാസയിൽ ഇന്നുമുതൽ പ്രതിഷേധ ശബ്ദങ്ങളുയരും. വൈകീട്ട് അഞ്ചിന് വടക്കഞ്ചേരി ജനകീയവേദിയും വ്യാപാരി സംരക്ഷണ സമിതിയുമാണ് പ്രതിഷേധമായി ആദ്യം രംഗത്തുവരുന്നത്.
നാളെ രാവിലെ 10ന് പന്തലാംപാടം സംയുക്ത സമരസമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റും സംയുക്തമായി ടോൾപ്ലാസ ഉപരോധിക്കും. കഴിഞ്ഞ മാസം ഒന്നിന് പാലക്കാട് ജില്ലാ കളക്ടറും എംപി, എംഎൽഎമാർ പഞ്ചായത്തു പ്രസിഡന്റുമാർ, ദേശീയപാത ഉദ്യോഗസ്ഥർ, ടോൾകമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നു സംയുക്ത സമരസമിതി കൺവീനർ ജോർസി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം. ജലീൽ എന്നിവർ പറഞ്ഞു.
നടപ്പാക്കാത്ത തീരുമാനങ്ങൾ
ഏഴര കിലോമീറ്റർ പരിധിക്കുള്ളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി പന്നിയങ്കരയിൽ സൗജന്യ ടോൾപാസ് താമസംകൂടാതെ അനുവദിക്കുക, മാസപാസ് എടുപ്പിക്കാൻ സൗജന്യപാസ് നടപടികൾ മെല്ലേപോക്കിലാക്കുന്നത് ഒഴിവാക്കുക, നിലവിൽ സൗജന്യ ടോൾപാസ് ലഭിച്ചിട്ടുള്ള വാഹനഉടമകൾ മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഇല്ലാതാക്കുക. ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്ന തീരുമാനം നടപ്പിലാക്കുക, നാലു ചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ പാസ് നൽകുക, ഹയർ സെക്കൻഡറി സ്കൂളും മുസ്ലീം ക്രിസ്ത്യൻ പള്ളിയുമുള്ള പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ മിനി അണ്ടർപാസ് നിർമിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ എടുത്തിരുന്നത്.
ഈ ആവശ്യങ്ങളിലാണ് ടോൾസമരങ്ങൾ. വരുംദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുൾപ്പെടെയുള്ളവരും സമരത്തിനെത്തും. എംപി, എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളും വിഷയത്തിലുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Tags : NattuVishesham DistrictNews