പാലാ: നിയോജകമണ്ഡലത്തിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി തടസപ്പെടുത്തുന്ന ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ്-എമ്മിന്റെയും ഇടപെടലുകളെ ജനപ്രതിനിധി എന്ന നിലയിലും കോടതി ഇടപെടലുകളിലൂടെയും ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചെന്ന് മാണി സി. കാപ്പന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2021ൽ കടവുപുഴ പാലം തകര്‍ന്നതു മുതല്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം സമ്മര്‍ദങ്ങള്‍ ചെലുത്തുകയും ഇതുമായി ബന്ധപ്പെട്ട് 20ലധികം രേഖാമൂലമുള്ള അഭ്യര്‍ഥനകളും കത്തിടപാടുകളും സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷത്തെ എംഎല്‍എ ഫണ്ട് പൂര്‍ണമായി പാലം പുനര്‍നിര്‍മാണത്തിന് നീക്കിവയ്ക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ സാങ്കേതികമായ തടസങ്ങള്‍ ഉന്നയിച്ച് ആ നീക്കത്തെ കേരള കോണ്‍ഗ്രസ്-എം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒടുവിൽ പാലം നിർമാണത്തിന് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ നല്കണമെന്നാ വശ്യപ്പെട്ട് 3-2-2026 ല്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 28-2-2026ല്‍ കടവുപുഴ പാലം നിര്‍മാണത്തിന് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാർ ഉത്തരവ് പുറത്തിറങ്ങിയതെന്ന് എംഎൽഎ പറഞ്ഞു.
ജനറല്‍ ആശുപതിയില്‍ ഓങ്കോളജി ബ്ലോക്ക് പണിയുമ്പോള്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഡിയേഷന് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് താന്‍ പറഞ്ഞതെന്നും മാണി സി. കാപ്പന് വിശദീകരിച്ചു.