പയ്യാവൂർ: ജലവിതരണ പൈപ്പിടാൻ കുഴിയെടുത്ത റോഡിൽ വീണ്ടും വാഹനാപകടം. പയ്യാവൂർ ടൗണിലെ സ്റ്റാച്യു ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒമ്പതോടെ ബൈക്ക് യാത്രികരായ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഴിയെടുത്ത മണ്ണിൽ നിന്ന് മഴയിൽ റോഡിലേക്ക് ഒഴുകിയിറങ്ങിയ ചരലിൽ തെന്നി ബൈക്ക് മറിയുകയായിരുന്നു. അപകടസമയം എതിരെ വലിയ വാഹനങ്ങളൊന്നും വരാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
റോഡുകൾ നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ഓട്ടോ ഡ്രൈവർമാർ
ജലവിതരണ പൈപ്പിടാൻ ചെമ്പേരി ടൗണിലെ റോഡുകൾ ടാറിംഗ് തകർത്ത് കുഴിയെടുത്തത് എത്രയും വേഗം നന്നാക്കാൻ തയാറാകുന്നില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ചെമ്പേരിയിലെ ഓട്ടോ ഡ്രൈവർമാരുടെ യോഗം മുന്നറിയിപ്പ് നൽകി.
മലയോര മേഖലയിലെമ്പാടും ടാറിംഗ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് തകർന്ന റോഡുകളിൽ നിത്യവും ചെറുതും വലുതുമായ അപകടങ്ങൾ തുടരുമ്പോഴും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.
റോഡിന്റെ ദുരവസ്ഥ മൂലം ചെമ്പേരി ടൗണിലെ വീതികുറഞ്ഞ റോഡുകളിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗത തടസം തങ്ങളുടെ ജീവിതമാർഗം മുടക്കുന്നതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. യോഗത്തിൽ അനന്തു ജയിംസ് അധ്യക്ഷത വഹിച്ചു.