പ്രതീകാത്മക ചിത്രം
കറുകച്ചാൽ: കെഎസ്ഇബിയുടെ ഫ്യൂസ് ഊരി സാമൂഹ്യവിരുദ്ധർ. ഫ്യൂസ് ഊരുന്നവരെ കുടുക്കാൻ നാട്ടുകാർ. കറുകച്ചാൽ കെഎസ്ഇബി ഓഫീസിനു സമീപം സാമൂഹ്യാരോഗ്യകേന്ദ്രം റോഡിന്റെ ആരംഭത്തിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റിലെ പ്രധാന ഫ്യൂസാണ് ആരോ ഊരിമാറ്റുന്നത്. ഒരു മാസത്തിനിടെ 23 പ്രാവശ്യമാണ് ഫ്യൂസ് മോഷണം പോയത്. കഴിഞ്ഞദിവസം രാത്രിയിലും ഫ്യൂസ് മോഷണം പോയി.കറുകച്ചാൽ ടൗൺ, കൊടിഞ്ഞാംകുന്നേൽ, എൻഎസ്എസ് ലയം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുവിളക്കുകളിലേക്ക് വൈദ്യുതി എത്തുന്നത് ഈ പോസ്റ്റിൽ നിന്നാണ്.
ഫ്യൂസ് ഊരുന്നതോടെ ടൗണും, ഇതരപ്രദേശങ്ങളും ഇരുട്ടിലാകും. സ്ട്രീറ്റ് ലൈറ്റ് തുടർച്ചയായി നിലയ്ക്കുന്പോൾ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച് അന്വേഷിക്കും. തുടർന്നു നടത്തുന്ന തെരച്ചിലിൽ ഫ്യൂസ് ഊരി മാറ്റിയനിലയിൽ കണ്ടെത്തും. രാത്രി പലസമയങ്ങളിലാണ് ഫ്യൂസ് ഊരൽ.
ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യം മോഷണമാണോ, അതോ വൈദ്യുതി മുടക്കമെന്ന് തെറ്റിധരിപ്പിക്കലാണോയെന്ന് കണ്ടത്തേണ്ടിയിരിക്കുന്നു. ഫ്യൂസ് ഊരുന്നവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വാർഡംഗം ബിജു പാലയ്ക്കൽ കറുകച്ചാൽ പൊലിസിൽ പരാതി നൽകി.
പ്രതികരണം
ഫ്യൂസ് മോഷണം പോകുന്നതിൽ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.കൂടാതെ നാട്ടുകാരുടെ സഹകരണത്തോടെ ഈ സാമൂഹ്യ ദ്രോഹികളെ കണ്ടെത്താൻ ശ്രമിക്കും.
ബിജു പാലയ്ക്കൽ (വാർഡ് മെംബർ കറുകച്ചാൽ പഞ്ചായത്ത്)
ഫ്യൂസ് മോഷണത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തണം. ഈ പ്രവർത്തി മൂലം ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാകുന്നു. പ്രദേശങ്ങൾ ഇരുട്ടിലാകുന്നു .
സുരേഷ്
(യൂണിയൻ തൊഴിലാളി)