പ്രതീകാത്മക ചിത്രം
തെങ്ങണ: തെങ്ങണ ജംഗ്ഷനില്‍ വർഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന നാട്ടുചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാടപ്പള്ളി അഗ്രി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മാടപ്പള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് നാട്ടുചന്ത എന്ന പദ്ധതി സംബന്ധിച്ചുള്ള ആലോചന ആരംഭിച്ചത്.
മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, കറുകച്ചാല്‍ എന്നീ പഞ്ചായത്ത് പ്രദേശത്തുള്ള കൃഷിക്കാര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ ഇവിടെ എത്തിച്ചു വില്ക്കുവാന് സാധിക്കും. അതുപോലെ ഈ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പച്ചക്കറിയിനങ്ങള്‍ വാങ്ങാനും കഴിയും.
തെങ്ങണയില്‍ നാട്ടുചന്ത പുനരാരംഭിക്കുന്നകാര്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ പറഞ്ഞു.
തെങ്ങണ ജംഗ്ഷനു സമീപം മാടപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തെങ്ങണ സമഗ്രവികസന പദ്ധതി സ്ഥലത്ത് നാട്ടുചന്ത ആരംഭിക്കുന്നത് അഭികാമ്യമാണെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
തെങ്ങണ ചന്ത കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരും
തെങ്ങണ ജംഗ്ഷനില്‍ കോട്ടയം റോഡിനു തുടക്കത്തില്‍ 1975 കാലംവരെ ചന്ത പ്രവര്‍ത്തിച്ചിരുന്നു. ബുധന്‍, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തെങ്ങണ ചന്തയില്‍ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നുള്ള നിരവധി കര്‍ഷകര്‍ കാര്‍ഷിക വിഭവങ്ങളുമായി എത്തിയിരുന്നു. ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നതു കൂടാതെ ഇടനിലക്കാരായ കച്ചവടക്കാര്‍ ഇവിടെനിന്നും സാധനങ്ങള്‍ വാങ്ങി ചങ്ങനാശേരി ചന്തയില്‍ എത്തിച്ചു കച്ചവടം നടത്തിയിരുന്നു. ചന്ത പുനഃസ്ഥാപിക്കുന്നത് കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകരും.
തോമസ് കെ. മാറാട്ടുകളം
പൊതുപ്രവര്ത്തകന്
മാടപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ ്പ്രസിഡന്റ്
നാട്ടിലെ ഉത്പന്നങ്ങൾ വില്‍ക്കാം വാങ്ങാം
തെങ്ങണയില്‍ നാട്ടുചന്ത ആരംഭിക്കുന്നത് നാട്ടിലെ കര്‍ഷകര്‍ക്ക് എന്തുകൊണ്ടും ഗുണകരമാണ്. തങ്ങളുടെ പച്ചക്കറികളും കാര്‍ഷിക വിഭവങ്ങളും വിറ്റഴിക്കാനും ന്യായമായ വില നേടാനും സാധിക്കും. മാടപ്പള്ളി അഗ്രി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കുംവേണ്ടി നിലകൊള്ളും.
തോമസ് ജെ. മാന്തറ
ചെയര്മാന്
മാടപ്പള്ളി അഗ്രി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി