ആലുവ: നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധാലുവാണ് അൻവർ സാദത്ത് എംഎൽഎയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എംഎൽഎമാരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏറ്റവും കൂടുതൽ പരാതികൾ നൽകുന്നത് ആലുവ എംഎൽഎ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരുടെ പരാതികൾ ഓരോ സെറ്റായി മുറിയിൽ മാറ്റി വച്ചിട്ടുണ്ട്. അതിൽ ഏറ്റവും പൊക്കമുളളത് അൻവർ സാദത്തിന്റേതാണെന്ന് മുഖ്യമന്ത്രിപറഞ്ഞു.
മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാർഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അൻവർ സാദത്ത് എംഎൽഎയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ആലുവയിൽ നടന്ന പരിപാടിക്കിടെ പ്രത്യേകം അഭിനന്ദിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന കേന്ദ്രം ആലുവയിൽ ഒരുക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിദ്യാർഥികളുമായുള്ള സംവാദത്തിലും നിറഞ്ഞുനിന്നത് പ്രിയദർശിനി പദ്ധതി
ആലുവ: വനിതാ യാത്രക്കാർക്ക് നൽകുന്ന സൗജന്യ പദ്ധതിയിൽ നിന്ന് സാമ്പത്തിക ഭദ്രതയുള്ളവരെ ഒഴിവാക്കണമെന്നാവശ്യം ഉന്നയിച്ച് വിദ്യാർഥിനികൾ. എന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേദിയിൽ നിന്നും ഉയർന്ന വിദ്യാർഥികളുടെ കായികാധ്യാപകരില്ലെന്നതടക്കമുള്ള ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
എസ്എസ്കെയിൽ രണ്ടു മാസമായി ശമ്പളമില്ല
ആലുവ: എസ് എസ് കെ യിൽ രണ്ട് മാസമായി ശമ്പളമില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. മേയ്, ജൂൺ മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാത്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ ശമ്പളം ജൂണിലാണ് ലഭിച്ചത്. ആലുവ ബി ആർ സി യിലെ കരാർ, താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ് നിവേദനം നൽകിയത്.
Tags : Local News Nattuvishesham Ernakulam