പാലാവയൽ: ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനത്തിൽ നിന്നും കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനകൂട്ടം നെല്ലംകുഴിയിൽ ബാബു, പൊട്ടംപ്ലാക്കൽ ബേബി, പൊട്ടംപ്ലാക്കൽ ഷാജു എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, തെങ്ങ്, കുരുമുളക്, വാഴ, മറ്റ് ഇടവിളകളും വ്യാപകമായി നശിപ്പിച്ചു.
നെല്ലം കുഴിയിൽ ബാബുവിന്റെ വീട് മുറ്റം വരെ കാട്ടാന എത്തിയതോടെ പരിസരവാസികളും ഏറെ ഭയാശങ്കയിലാണ്. ഏതാനും വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ സഹകരണത്തോടെ വനം വകുപ്പ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
\ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വൈദ്യുതി വേലിയും വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം ഇറങ്ങിയപ്പോൾ കമ്പിവേലിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തങ്ങി വൈദ്യുതി വേലി പല ഭാഗങ്ങളിലും തകരാറിലായി. പ്രദേശവാസികൾ കമ്പികൾ ഉടക്കി കിടന്ന മലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കും വൈദ്യുതി വേലിയുടെ കമ്പികൾ പല ഭാഗത്തും പൊട്ടിവീണിരുന്നു. ഇതു മൂലം വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ല. ഇതാണ് ആനകൾ കൃഷിയിടത്തിൽ എത്താൻ കാരണമായത്.
പഞ്ചായത്ത് അംഗം ഷീബ ജോസഫും പ്രദേശവാസികളും വിവരം അറിയച്ചതിനെ തുടർന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഒഫീസിൽ നിന്നും എത്തിയ വനപാലകരായ അപർണ ചന്ദ്രൻ ,യു.സുധീഷ്, ജിഷ്ണു കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ തന്നെ വൈദ്യുതി വേലി അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമാക്കിയിട്ടുണ്ട്.
Tags : nattu vishesham Cattle attack