വൈക്കം: സിപിഐയുടെ കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായ വൈക്കത്ത് പ്രാദേശിക തലത്തിൽ നേതാക്കൾ പാർട്ടിവിടുന്നത് അതീവ ഗൗരവമായി കണ്ട് പ്രാദേശിക പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാനും പ്രവർത്തകർക്ക് അവബോധം നൽകാനും രാഷ്ട്രീയ വിശദീകരണയോഗമടക്കം സംഘടിപ്പിക്കാൻ നേതൃത്വം. പാർട്ടിയുടെ സംഘടനാശേഷി പ്രകടമാക്കുന്നതരത്തിൽ ആയിരങ്ങളെ അണിനിരത്തിയുള്ള ആദ്യ രാഷ്ട്രീയ വിശദീകരണ യോഗവും ശക്തിപ്രകടനവും ആറിനു വൈകുന്നേരം അഞ്ചിന് ജെട്ടിമൈതാനിയിൽ നടക്കും.
പാർട്ടിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞാണ് പ്രാദേശിക നേതാക്കൾ പലരും പാർട്ടി വിട്ടത്. പല സ്ഥാനങ്ങളും ലഭിച്ചവർ പാർലമെന്ററി വ്യാമോഹം മൂലം പാർട്ടിയുമായി കലഹിച്ചാണ് പാർട്ടിവിട്ടതെന്ന് അണികളെ നേതൃത്വം ബോധ്യപ്പെടുത്തിവരുന്നതിനിടയിലാണ് രണ്ടു തവണ എംഎൽഎയായ, മൂന്നു തവണ എംഎൽഎയായിരുന്ന മുതിർന്ന നേതാവിന്റെ മകൻ കെ. അജിത്ത് ബിജെപിയിൽ ചേക്കേറിയ വാർത്ത പാർട്ടി കേന്ദ്രങ്ങളിൽ വൻ സ്ഫോടനം ഉണ്ടാക്കിയത്.
പാർട്ടിയുടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അജിത്ത് രണ്ടു വർഷം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറുമായിരുന്നു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവിൽനിന്ന് അജിത്തിനെ ജില്ലാ കൗൺസിലിലേക്കു തരംതാഴ്ത്തിയപ്പോൾ മറ്റു ചിലർക്ക് ബഹുജന സംഘടനകളിൽ വലിയ സ്ഥാനങ്ങൾ നൽകിയത് അജിത്തിനെ പ്രകോപിപ്പിച്ചതായി അടുപ്പമുള്ളവർ പറയുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നവരിൽ ചിലരും സ്ഥാപിത താത്പര്യത്തിന്റെ പേരിൽ മറ്റു ചിലരും പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇപ്പോഴും ശമിച്ചിട്ടില്ല. ടിവി പുരത്ത് പഞ്ചായത്ത് പ്രസിഡന്റായി പാർട്ടി ഉയർത്തിക്കാട്ടിയ നേതാവ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ളിടത്ത് തോറ്റതിനു പിന്നിൽ പാർട്ടിയിലെ ഭിന്നതയാണ് കാരണമെന്ന വാദഗതിയാണുള്ളത്.
ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽനിന്ന് പ്രാദേശിക നേതാക്കളടക്കം പാർട്ടി വിടുന്നുണ്ട്. .അജിത്തിന് ഒരു തവണകൂടി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും രണ്ടു തവണയെന്ന പാർട്ടിയിലെ നിബന്ധന അതിനു തടസമായി. പട്ടികജാതി വിഭാഗത്തിനു സർക്കാർ അർഹിക്കുന്ന പരിഗണന നൽകാത്തതിലെ പ്രതിഷേധം മൂലമാണ് പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നതെന്ന വാദം ബാലിശമാണെന്നും പാർട്ടി മാറ്റത്തിനു പിന്നിൽ സ്വാർഥമോഹം മാത്രമാണെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്.
Tags : Local News Nattuvishesham Kottayam