കൊച്ചി: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. എച്ച്1എന്‍1 ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ്.
ഇതിനു പുറമേ ഡെങ്കിപ്പനിയും പടരുകയാണ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യഭേരി പദ്ധതിക്ക് തുടക്കമായി.
സമഗ്ര കര്‍മപദ്ധതി ആവിഷ്കരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും പ്രതിരോധ സംവിധാനമെത്തിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത് 4185 പേരാണ്. ഇതില്‍ 97 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്നത് 222 പേര്‍ക്കാണ്.
169 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 47 ചിക്കന്‍പോക്സ് കേസുകളും, എലിപ്പനി 12, ഹെപ്പറ്റൈറ്റിന് എ 10 കേസുകളും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
പകര്‍ച്ചവ്യാധികള്‍ കുറവെന്ന് ഡിഎംഒ; 16 മരണം
മുന്‍ വര്‍ഷത്തേക്കാള്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പൊതുവേ കുറവാണെന്ന് ഡിഎംഒ ഡോ. ഷാഹിര്‍ഷ. അതേസമയം ഈ വര്‍ഷം ഇതിനകം 16 പേരാണ് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. നാലുപേര്‍ ചിക്കന്‍പോക്സ് ബാധിച്ചും മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എച്ച്1എന്‍1 ബാധിതർ കൂടി
കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ജൂണ്‍ അവസാനം വരെ 44 എച്ച് 1 എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ അത് 309 ആയി ഉയര്‍ന്നു. മൂന്നു മരണം ഇതിനകം സംഭവിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ സ്ക്രീനിംഗ് വര്‍ധിച്ചതും കേസുകളുടെ റിപ്പോര്‍ട്ടിംഗ് കൂടാന്‍ കാരണമായതായി ആരോഗ്യ വകുപ്പ് പറയുന്നു.
ദിവസേന ഡെങ്കി ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. ചിക്കന്‍പോക്സ്, ചിക്കുന്‍ഗുനിയ ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളുടെ കേസുകളും കാലവര്‍ഷത്തിന് പിന്നാലെ ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam