കോട്ടയം: ജില്ലയിലെ ആറു നഗരസഭകളിലും ഭരണം ഉറപ്പിച്ചതിനു പിന്നാലെ ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്കില്‍ ഒമ്പതിടത്തും 71 പഞ്ചായത്തില്‍ 41 -ലും യുഡിഎഫ് ഭരണത്തിലെത്തി. 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ മൂന്നു പഞ്ചായത്തുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു. ബിജെപി പിന്തുണയോടെ സ്വതന്ത്രനാണ് കുമരകത്ത് പഞ്ചായത്ത് പ്രസിഡന്റായത്. എരുമേലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
• കുമരകത്ത് ബിജെപി-കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്രന് നറുക്കെടുപ്പിലൂടെ പ്രസിഡന്റ്
• പാലാ കരൂര്‍ പഞ്ചായത്തില്‍ സ്വതന്ത്രനെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചു.
• ഭരണങ്ങാനം, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ നറുക്കെടുപ്പില്‍ ഭരണം നിശ്ചയിച്ചു.
• എരുമേലിയില്‍ ക്വാറം തികയാത്തതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
• മറവന്തുരുത്തില് സംവരണ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിന് ആളില്ലാത്തതിനാല്‍ എല്‍ഡിഎഫിനു വിജയം.
ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്;ബിന്ദു സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജോഷി ഫിലിപ്പും തിടനാട്ടില്നിന്നും കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച ബിന്ദു സെബാസ്റ്റ്യന്‍ വൈസ്പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫില്‍നിന്നു കേരള കോണ്‍ഗ്രസ്-എമ്മിലെ പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു.
വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുമ്പാകെ ജോഷി ഫിലിപ്പ് സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. 2015ല്‍ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചപ്പോഴും ആദ്യ ടേമില്‍ പ്രസിഡന്റായിരുന്നു. കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി, 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്റുമായിരുന്നു.
നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ഡിസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി, മകൻ: നവീൻ. യുഡിഎഫിലെ ധാരണപ്രകാരം ജോഷി ഫിലിപ്പ് ആദ്യ ടേമില്‍ നാല് വര്‍ഷം പ്രസിഡന്റ് പദവിയില്‍ തുടരാനാണ് ധാരണ. തുടര്‍ന്ന് അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും അധ്യക്ഷസ്ഥാനം നല്‍കും.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സെബാസ്റ്റ്യൻ 23 അംഗങ്ങളില്‍ 16 അംഗങ്ങളുടെ പിന്തുണയിലാണു വിജയിച്ചത്. എല്‍ഡിഎഫില്‍നിന്നും മത്സരിച്ച കുറച്ചി ഡിവിഷന് പ്രതിനിധിയും സിപിഎം അംഗവുമായ സുമ ടീച്ചര്‍ക്ക് ഏഴ് വോട്ടുകളും ലഭിച്ചു.
മൂന്നിലവ് വാളകം സ്വദേശിയാണ് ബിന്ദു സെബാസ്റ്റ്യന്‍. മൂന്നിലവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പര്‍, സിഎസ്ഐ സഭ എക്സിക്യൂട്ടീവ് സിനഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്നിലവ് നെടുംകല്ലുങ്കല്‍ കുടുംബാംഗമാണ് ബിന്ദു സെബാസ്റ്റ്യന്‍. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ (ജോസ്). മക്കള്‍ അനീറ്റ സെബാസ്റ്റ്യന്‍, ലെനാ സെബാസ്റ്റ്യന്‍. വൈസ് പ്രസിഡന്റ് സ്ഥാനവും ടേം അടിസ്ഥാനത്തില്‍ പങ്ക് വയ്ക്കും. ആദ്യ രണ്ടര വര്‍ഷമാണ് യുഡിഎഫ് ധാരണ അനുസരിച്ച് ബിന്ദു വൈസ്പ്രസിഡന്റ് സ്ഥാനം വഹിക്കുക.
എരുമേലിയിൽ പ്രസിഡന്റായില്ല; വൈസ് പ്രസിഡന്റായി സാറാമ്മ
എരുമേലി: പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമായ എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികവർഗ പ്രതിനിധി ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതോടെ ക്വോറം ഇല്ലാത്തതിനെ തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടങ്ങി. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് അംഗം സാറാമ്മ ഏബ്രഹാം ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ രാവിലെ 10.30ാടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വരണാധികാരി കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വി. മുഹമ്മദിന്റെ അധ്യക്ഷതയിൽ ഭരണസമിതി യോഗം ചേർന്നത്. ആകെ 24 അംഗങ്ങളുള്ള ഭരണസമിതിയിൽ യുഡിഎഫിന്റെ 14 അംഗങ്ങൾ പങ്കെടുത്തില്ല.
എൽഡിഎഫിന്റെ ഏഴ് അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും ഉൾപ്പടെ ഒമ്പത് അംഗങ്ങൾ ആണ് പങ്കെടുത്തത്. എൽഡിഎഫിലും ബിജെപിയിലും ഒരു പട്ടികവർഗ അംഗം വീതമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിലെ അമ്പിളി സജീവൻ, ബിജെപിയിലെ കെ.കെ. രാജൻ എന്നിവരെയാണ് സ്ഥാനാർഥികളായി ഇരു മുന്നണികളിലും തീരുമാനിച്ചിരുന്നത്.
എന്നാൽ, ക്വോറം തികയാൻ ആകെ അംഗങ്ങളുടെ പകുതിയായ 12 അംഗങ്ങൾ ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി വരണാധികാരി യോഗം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 29ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗവും വിട്ടുനിന്നു. യുഡിഎഫിന്റെ 14 ഉം എൽഡിഎഫിന്റെ ഏഴും ഉൾപ്പടെ 21 അംഗങ്ങൾ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സാറാമ്മ ഏബ്രഹാം, സിപിഎമ്മിലെ സുധാ വിജയൻ എന്നിവരാണ് സ്ഥാനാർഥികളായി മത്സരിച്ചത്. വോട്ടെടുപ്പിൽ 14 വോട്ട് ലഭിച്ച സാറാമ്മ ഏബ്രഹാമിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നിലവിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ്; ഇരുപക്ഷത്തേക്കും വോട്ട് മാറ്റിക്കുത്തി
മൂന്നിലവ്: മൂന്നിലവ് പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്വതന്ത്ര അംഗം ഷേര്‍ളി രാജുവാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്. ഇരുപക്ഷത്തേക്കും വോട്ട് മാറ്റിക്കുത്തിയതും മൂന്നിലവില്‍ വേറിട്ട കാഴ്ചയായി.
എല്‍ഡിഎഫ്-അഞ്ച്, യുഡിഎഫ് -ആറ് സ്വതന്ത്രര്‍- മൂന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് അംഗങ്ങളുള്ള എല്‍ഡിഎഫിന് കിട്ടിയത് ഏഴു വോട്ട്.
സ്വതന്ത്രന് ജയിംസ് ജോസഫിന്റെ വോട്ടിനൊപ്പം കേരള കോണ്‍ഗ്രസ് -ജോസഫ് ഗ്രൂപ്പിലെ ഷെയ്സ് ജോസഫിന്റെ വോട്ടും എല്‍ഡിഎഫിന് ലഭിച്ചു. അതേസമയം ആറംഗങ്ങളുള്ള യുഡിഎഫിനും ഏഴ് വോട്ട് കിട്ടി. സിപിഐയിലെ ഇത്തമ്മ മാത്യുവിന്റെ വോട്ട് കിട്ടിയത് യുഡിഎഫിന്.എല്‍ഡിഎഫ് വിമതനായി മല്‍സരിച്ച് ജയിച്ച ജയ്മോനും യുഡിഎഫിന് വോട്ട് ചെയ്തു.
യുഡിഎഫിന് എതിരില്ലാതെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
ചങ്ങനാശേരി: യുഡിഎഫിന് ഭൂരിപക്ഷമുള്ള മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ലാലിമ്മ ടോമി കാലായില്‍ പ്രസിഡന്റും എം.കെ. മനുകുമാര്‍ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
മൂന്നുതവണ പഞ്ചായത്തംഗമായ ലാലിമ്മ ടോമി ഒരുതവണ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് എക്സിക്യൂട്ടീവംഗവുമാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മനുകുമാര്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്.
14 അംഗ ബ്ലോക്ക്പഞ്ചായത്ത് സമിതിയില്‍ യുഡിഎഫിന് 11 അംഗങ്ങളും എല്‍ഡിഎഫ് രണ്ട് അംഗങ്ങളും ഒരു എന്‍ഡിഎ അംഗവുമാണുള്ളത്.
കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. ഓരോവര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിക്കും. അസി. കളക്ടര്‍ സോളി ആന്റണി വരണാധികാരിയായിരുന്നു.
കരൂരിൽ വന്പൻ ട്വിസ്റ്റ് ; സ്വതന്ത്രനെ പ്രസിഡന്റാക്കി എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു
പാലാ: സ്വതന്ത്രനു പ്രസിഡന്റ് സ്ഥാനം നല്കി കരൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പ്രിന്‍സ് അഗസ്റ്റിനാണ് എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായത്. 17 അംഗ ഭരണസമിതിയില്‍ യുഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഒന്‍പത്, എല്‍ഡിഎഫില്‍ എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പ്രസിഡന്റു സ്ഥാനത്തെ ചൊല്ലിയുള്ള യുഡിഎഫിലെ തര്‍ക്കം മുതലെടുത്ത് സ്വതന്ത്രനെ കൂട്ടി എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. പ്രിന്‍സ് ഇടനാട് വെസ്റ്റ് വാര്‍ഡ് പ്രതിനിധിയാണ്. മുമ്പ് രണ്ടു തവണ അംഗമായിരുന്നു. സിപിഎമ്മിലെ സീനാ ജോണ്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാര്‍ഡ് മെംബറാണ്.
ഭരണങ്ങാനം പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന്
ഭരണങ്ങാനം: പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. കേരള കോണ്‍ഗ്രസ്- എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. 14 അംഗ ഭരണസമിതിയില്‍ യുഡിഎഫ് ആറ്, എല്‍ഡിഎഫ് ആറ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫിലെ വിനോദ് വേരനാനിയായിരുന്നു എതിര് സ്ഥാനാര്‍ഥി. സുധാ ഷാജി അഞ്ചാം വാര്‍ഡായ കാഞ്ഞിരമറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസിലെ വിജി ഈറ്റക്കക്കുന്നേലാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. സിപിഎമ്മിലെ സുനിതാ ബൈജുവായിരുന്നു എതിര് സ്ഥാനാര്‍ഥി.
മരങ്ങാട്ടുപിള്ളിയിൽ ഭാഗ്യം പങ്കിട്ട് മുന്നണികൾ
കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭാഗ്യം യുഡിഎഫിനൊപ്പം ചേർന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്ക് വീണത് ഇടതിന്. ഇടത്, വലത് മുന്നണികൾ തുല്യ അംഗങ്ങളായതോടെയാണ് അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പ് നടത്തിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്ക് വീണത് യുഡിഎഫിലെ ഗ്രേസിക്കുട്ടി ഏബ്രഹാം ചേലയ്ക്കാപ്പിള്ളിക്കായിരുന്നു. എൽഡിഎഫിലെ ജാൻസി ടോജോയെയാണ് പരാജയപ്പെടുത്തിയത്. ആറ് വീതം അംഗങ്ങളുള്ള ഇടത് വലത് മുന്നണികൾക്കൊപ്പം മൂന്ന് അംഗങ്ങളുള്ള ബിജെപിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മമത ഹരികുമാറായിരുന്നു സ്ഥാനാർഥി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഎം പ്രതിനിധി സബിൻലാൽ ബാബു നറുക്കെടുപ്പിലൂടെ വിജയിച്ചു. യുഡിഎഫിൽ റോബിൻ കരിപ്പാത്തായിരുന്നു മത്സരിച്ചത്. ബിജെപി സ്ഥാനാർഥിയായി പി. പ്രസീദ മത്സരിച്ചു. പാലയ്ക്കാട്ടുമല വാർഡിൽനിന്ന് ഇടത്, വലത് മുന്നണികൾക്കെതിരേ സ്വതന്ത്രനായാണ് സബിൻലാൽ മത്സരിച്ച് വിജയിച്ചത്. വിജയിച്ചശേഷം സിപിഎമ്മിൽ ചേർന്ന് എൽഡിഎഫ് അംഗമാകുകയായിരുന്നു.
ഭാഗ്യം തുണച്ചു;30 വര്ഷത്തിനുശേഷംകറുകച്ചാലില് യുഡിഎഫ്
കറുകച്ചാല്‍: ഭാഗ്യം തുണച്ചപ്പോള്‍ വഴിമാറിയത് 30 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം. കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലാണ് 30 വര്‍ഷത്തിനു ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.
പ്രസിഡന്റ് സ്ഥാനം ജനറലും വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവുമായിരുന്നു. കോണ്‍ഗ്രസ് അംഗം മാത്യു ജോണ്‍ (മൂന്നാം വാര്‍ഡ്) പ്രസിഡന്റായും കേരള കോണ്‍ഗ്രസ് അംഗം റാണി രാജന് തട്ടാരടി (13ാം വാര്‍ഡ്) വൈസ് പ്രസിഡന്റുമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ എട്ടു വീതം എല്‍ഡിഎഫും യുഡിഎഫും ഒരു എന്‍ഡിഎ പ്രതിനിധിയുമാണ് ഉണ്ടായിരുന്നത്.
വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗം രാധിക മേനോന് വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്. മാത്യു ജോണ്‍ മുന്‍ പഞ്ചായത്തംഗമാണ്. റാണി രാജന്റേത് ആദ്യ മത്സരമായിരുന്നു. എല്‍ഡിഎഫില്‍ നിന്ന് സിപിഎം അംഗങ്ങളായ ബി. ബിജുകുമാറും ഷീലാ പ്രസാദുമാണ് മത്സരിച്ചത്.
Tags : nattu vishesham UDF rule