മേൽപാല നിർമാണം നടക്കുന്ന വാണിയംപാറയിൽ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്ന പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡ്.
വടക്കഞ്ചേരി: അപകടങ്ങളുടെ തുടർക്കഥകളാണ് ദേശീയപാത പന്തലാംപാടം, വാണിയംപാറ ഭാഗങ്ങളിൽ ദിനംപ്രതിയെന്നോണമുണ്ടാകുന്നത്. ഇന്നലെ രാവിലെ വാണിയംപാറ സ്റ്റോപ്പിൽ തൃശൂർ ലൈനിൽ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ബസ് കാത്തുനിന്നിരുന്ന ദമ്പതികളിൽ ഭർത്താവ് മരിച്ചു.
ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റ അതിദാരുണമായ സംഭവമാണുണ്ടായത്. മതിയായ സിഗ്നൽ സംവിധാനങ്ങളോ വെളിച്ചമോ ഇല്ലാതെയുള്ള അശാസ്ത്രീയമായ പാത നിർമാണവും മേൽപാല നിർമാണവുമാണ് അപകടങ്ങൾക്കെല്ലാം കാരണമാകുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പന്തലാംപാടത്ത് പെട്രോൾപമ്പിനുസമീപം അഞ്ചുകാറുകൾ കൂട്ടിയിടിച്ചുള്ള അപകടം നടന്നത്. ഒരു കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. കാറുകൾക്കെല്ലാം വേഗത കുറവായതിനാൽ വലിയ ദുരന്തമാണ് അന്ന് ഒഴിവായത്. പാലക്കാട് ഭാഗത്തേക്കുള്ള സ്പീഡ് ലൈനിൽ അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകടമുണ്ടാക്കിയത്.
മാസങ്ങൾക്കുമുമ്പ് വാണിയംപാറയിൽ റോഡുനിർമാണത്തിനായി അടുക്കിവച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകളിൽ കാറിടിച്ച് നാലുപേർക്ക് പരിക്കേറ്റിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് പൊലിസ് ഇടപ്പെട്ട് വാഹനങ്ങൾ പാഞ്ഞുപോകുന്ന റോഡിൽ അട്ടിയിട്ടുവച്ചിരുന്ന ഡിവൈഡറുകളിൽ കുറെയെല്ലാം ക്രെയിൻ ഉപയോഗിച്ചു മാറ്റിയിരുന്നു.
എന്നാൽ മേൽപാലം പണികൾ നടക്കുന്ന വാണിയംപാറയിൽ തൃശൂർ, പാലക്കാട് ലൈനുകളിലെല്ലാം ഇപ്പോൾ ഇത്തരം കോൺക്രീറ്റ് ഡിവൈഡറുകളാണ് ദീർഘദൂരം നിരത്തിയിട്ടുള്ളത്.
ഇവിടെയെല്ലാം വർഷങ്ങളായി ഒറ്റവരി ഗതാഗതമാണ്. ഒരുമാസംമുമ്പാണ് വാണിയംപാറ നീലിപ്പാറയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് രണ്ടുവിദ്യാർഥിനികളടക്കം മൂന്നുപേർക്ക് പരിക്കേറ്റത്. സ്കൂൾവിട്ട് റോഡരികിലൂടെ വീടുകളിലേക്കു പോയിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുവർഷംമുമ്പ് നീലിപ്പാറയിൽ ടിവി ചാനലിന്റെ കാറടിച്ച് പന്തലാംപാടം സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ച അപകടവുമുണ്ടായി. ദിനംപ്രതിയെന്നോണം തുടരുന്ന അപകടങ്ങൾക്ക് പുറമേയാണ് മരണസംഖ്യ ഉയരുന്ന വിധമുള്ള അപകടങ്ങൾ വാണിയംപാറ, പന്തലാംപാടം ഭാഗങ്ങളിലുണ്ടാകുന്നത്.
Tags : NattuVishesham DistrictNews