വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധസംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാർ ബാഹുലേയൻ നൂറാം ജന്മദിന നിറവിൽ. ജീവിതത്തിന്റെ നല്ലൊരുപങ്ക് വിദേശത്ത് ഔദ്യോഗിക ജീവിതത്തിൽ മുഴുകിയിരുന്ന ഡോ. കുമാർ ബാഹുലേയൻ നാട്ടിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിൽസ ലഭിക്കണമെന്ന ലക്ഷ്യത്തോടെ അവികസിതപ്രദേശമായിരുന്ന ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിച്ചതോടെ ചെമ്മനാകരി ലോകപ്രശസ്തമായി.
സ്വന്തം നാട്ടുകാർക്കായി ഗതാഗതയോഗ്യമായ വഴിയൊരുക്കി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി നിലകൊണ്ട പ്രിയപ്പെട്ട ഡോക്ടറുടെ നൂറാം ജന്മദിനം നാടിന്റെയാകെ ആഘോഷമായി മാറുകയാണ്.
ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ 1925 മാർച്ച് അഞ്ചിന് കളത്തിൽ കുമാരൻ - ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ. ബാഹുലേയൻ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ന്യൂറോ സർജനായി മാറിയത്. കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിത്സകിട്ടാതെ മരിച്ചതിന്റെ തീരാനോവാണ് അവികസിതപ്രദേശമായ ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിക്കാൻ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്.
ചെമ്മനാകരിയിലെയും വൈക്കത്തെയും ആശുപത്രികൾക്കു പുറമേ നഴ്സിംഗ് കോളജ്, ഫിസിയോ തെറാപ്പി കോളജ് എന്നിവയും ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. നൂറിന്റെ നിറവിലും നാടിനെയും നാട്ടുകാരെയും അളവറ്റ് സ്നേഹിക്കുന്ന ഡോ. കുമാർ ബാഹുലേയന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി നാടും പ്രാർഥനാനിരതമാകുയാണ്.
Tags : Local News Nattuvishesham Kottayam