കുഴികൾ നിറഞ്ഞ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്.
എരുമേലി: കുണ്ടും കുഴിയുമായി മാറിയ നിലയിൽ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യാനാണെങ്കിൽ പഞ്ചായത്ത് തയാറാണ്. ഇത് വേണ്ട ടാറിംഗ് മതിയെങ്കിൽ അത് നടത്താൻ പൊതുമരാമത്ത് വകുപ്പിന് സമ്മതം. പക്ഷേ കോടതി കനിയാതെ ഇതൊന്നും ചെയ്യാൻ പറ്റില്ലെന്നുള്ളതാണ് നിലവിലെ സാഹചര്യം.
സ്റ്റാൻഡിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്കാണെന്നുള്ള കോടതിവിധി നിലനിൽക്കുകയാണ്. ഇതിനെതിരേ കെഎസ്ആർടിസി അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും കോടതി തീർപ്പ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്റ്റാൻഡിൽ എന്തെങ്കിലും നിർമാണ പ്രവൃത്തികൾ നടത്തണമെങ്കിൽ കോടതിയിൽനിന്ന് അനുമതി നേടണം. ഇതുമൂലം നിർമാണ പ്രവൃത്തികൾക്ക് തുക ചെലവിടാൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും മാത്രമല്ല കെഎസ്ആർടിസിക്കും കഴിയില്ല.
കഴിഞ്ഞ ശബരിമല സീസണിൽ പഞ്ചായത്ത് ഫണ്ടിലാണ് സ്റ്റാൻഡിൽ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്തത്. ഈ സമയത്തായിരുന്നു സ്റ്റാൻഡ് ഉൾപ്പെടെ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന് പാലാ സബ് കോടതി വിധി നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങി അപകടത്തിലായ കെട്ടിടത്തിലാണ് ബസ് സ്റ്റാൻഡിലെ ഓഫീസും ഗാരേജും പ്രവർത്തിക്കുന്നത്. ഇതിനോടു ചേർന്ന് പുറകിലുള്ള കരിങ്കൽ കയ്യാല പലപ്പോഴായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. കെട്ടിടം അപകടത്തിലാണെന്നും പൊളിച്ചു നിർമിക്കണമെന്നും പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, സ്ഥലം സംബന്ധിച്ച് ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നീളുന്നതിനാൽ കെട്ടിടം പൊളിക്കാനോ പുനർനിർമാണം നടത്താനോ കഴിയ ണമെങ്കിൽ കോടതിയിൽ നിന്ന് അനുമതി വാങ്ങാതെ പറ്റില്ല.
സ്വകാര്യ വ്യക്തിയുടെയാണ് സ്ഥലം എന്ന് നിലവിൽ വിധിയുള്ളതിനാൽ വികസന പ്രവൃത്തികൾക്ക് കോടതിയിൽനിന്ന് അനുമതി കിട്ടുക പ്രയാസകരമാണെന്ന് അഭിഭാഷകർ പറയുന്നു. വിധിക്കെതിരേ കെഎസ്ആർടിസി മാത്രമാണ് അപ്പീൽ നൽകിയിട്ടുള്ളത്. അപ്പീൽ ഹർജിയിൽ പഞ്ചായത്തും ദേവസ്വം ബോർഡും കക്ഷി ചേർന്നിട്ടില്ല. ദേവസ്വം ബോർഡ് നൽകിയ പാട്ടഭൂമിയാണ് ബസ് സ്റ്റാൻഡ് എന്ന് കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിട്ടുള്ളത്. എന്നാൽ, സ്ഥലം ദേവസ്വം ബോർഡിന്റെ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഇതു മൂലമാണ് കേസിൽ കെഎസ്ആർടിസിക്ക് തോൽവി നേരിടേണ്ടി വന്നത്.
ദേവസ്വം ബോർഡ് നൽകിയ സ്ഥലത്ത് പഞ്ചായത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്നാണ് കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ, സ്ഥലം ദേവസ്വം ബോർഡിന്റെ അല്ലെന്ന് രേഖകൾ ഹാജരാക്കി സ്വകാര്യ വ്യക്തി നടത്തിയ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ അപ്പീൽ ഹർജിയിൽ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല.
നൂറുകണക്കിന് ബസുകൾ ശബരിമല സീസണിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസ് സ്റ്റാൻഡിന്റെ അപകടാവസ്ഥ മാറ്റാൻ എന്താണ് പരിഹാരമെന്നറിയാതെ കുഴയുകയാണ് അധികൃതർ.