പ്രതീകാത്മക ചിത്രം
മഞ്ചേരി: പതിനൊന്നും പന്ത്രണ്ടും വയസുള്ള ബാലികമാരെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസുകളില്‍ 50 കാരനായ രണ്ടാനച്ഛന് 60 വര്‍ഷം വീതം കഠിന തടവും 45000 രൂപ വീതം പിഴയും ശിക്ഷ. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് ശിക്ഷ വിധിച്ചത്.
ഭര്‍ത്താവ് ഉപേക്ഷിച്ച അഞ്ച് കുട്ടികളുടെ മാതാവായ യുവതിയോടൊപ്പം കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഈ ബന്ധത്തില്‍ ഇയാള്‍ക്കൊരു കുട്ടിയും ഉണ്ട്. 12കാരിയെ 2023 സെപ്റ്റംബർ മുതലും 11 കാരിയെ 2025 മാര്‍ച്ച് 27 മുതലും ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടികള്‍ പഠിക്കുന്ന ഓര്‍ഫനേജില്‍ നിന്നും അവധിക്ക് എത്തുമ്പോഴായിരുന്നു പീഡനം. 2025ലെ വേനലവധിയില്‍ വീട്ടിലെത്തിയ കുട്ടികളെയും കൊണ്ട് മൂത്ത സഹോദരി കോഴിക്കോട് ബീച്ച് കാണാന്‍ പോകുകയും ഇവിടെവച്ച് കുട്ടികള്‍ പീഡന വിവരം സഹോദരിയെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുന്നത്.
കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.എം. ഷമീറാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ. ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിന തടവും 15000 രൂപ വീതം പിഴയടക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്ന് മാസം വീതം അധിക തടവും അനുഭവിക്കണം. ഇതേ ശിക്ഷ തന്നെയാണ് രണ്ടാമത്തെ കേസിലും കോടതി വിധിച്ചത്. പ്രതി പിഴയടയ്ക്കുന്ന പക്ഷം തുക അതാത് അതിജീവിതമാര്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് ഇരു അതിജീവിതമാര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശം നല്കി.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.
Tags : Local News Nattuvishesham 60 years prison