ഫോർട്ടുകൊച്ചി : ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിന്റെ കവാടമായ വാസ്ക്കോഡ ഗാമ സ്ക്വയര്‍ മുതല്‍ നടപാത വരെ ഇരുട്ടില്‍. ഇത് മൂലം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. സിഎസ്എംഎല്ലാണ് ഇവിടത്തെ വഴി വിളക്കുകള്‍ സ്ഥാപിച്ചത്. ഇവര്‍ക്ക് തന്നെയായിരുന്നു പരിപാലന ചുമതലയും.
ഇപ്പോള്‍ നഗരസഭയ്ക്ക് ഈ വിളക്കുകള്‍ കൈമാറിയതായാണ് വിവരം. ഇതേ തുടര്‍ന്ന് വിളക്കുകള്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ നിന്ന് ഇവര്‍ പിന്മാറി. നഗരസഭയാകട്ടേ മറ്റാര്‍ക്കും ഇതിനായുള്ള കരാര്‍ നല്‍കിയിട്ടുമില്ല. ഇതോടെ ടൂറിസം കേന്ദ്രത്തിലെ വഴി വിളക്കുകള്‍ എന്ന് തെളിയിക്കുമെന്ന് യാതൊരു പിടിയുമില്ലാത്ത അവസ്ഥയാണ്. ഇത് മൂലം സന്ധ്യ മയങ്ങിയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണെന്നാണ് പരാതി.
കുടുംബവുമായി കടപ്പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ലഹരി ഉപയോഗവും അനാശ്യാസ പ്രവര്‍ത്തങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായും ആക്ഷേപമുണ്ട്. പൊലിസും ഈ ഭാഗത്ത് കാര്യമായ പട്രോളിംഗ് നടത്തുന്നില്ലെന്നും പരാതിയുണ്ട്.
വഴി വിളക്കുകള്‍ ഇല്ലാതായതോടെ തെരുവ് കച്ചവടക്കാരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് നടപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ആശ്വാസം. ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
Tags : Local News Nattuvishesham Ernakulam