ആലുവ: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യയാത്ര നൽകി ശ്രദ്ധ നേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക പൂട്ട്. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിന് എംവിഡി 7,500 രൂപ പിഴ ഈടാക്കി.
ബസ് സർവീസ് നടത്താത്തതിനെതിരെ ഓൺലൈൻ വഴി യാത്രക്കാരുടെ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബസ് ഉച്ചയ്ക്ക് 2.30 നുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചതാണെന്ന ബസ് ഉടമയുടെ വിശദീകരണം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ബസ് ശ്രദ്ധനേടിയിരുന്നു. വനിത യാത്രക്കാർക്ക് ലഡുവിതരണവും നടത്തിയിരുന്നു. ഇതിൻെറ പ്രതികാര നടപടിയാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ എടുത്തതെന്നാണ് ആരോപണം. പിഴയിട്ട പണം അടക്കാൻ രണ്ടാഴ്ച സർവീസ് നടത്തിയാലും വരുമാനം ഉണ്ടാകില്ലെന്ന് ബസ് ഉടമ പറയുന്നു.
Tags : Local News Nattuvishesham Ernakulam