ഇരഞ്ഞിമന്ദം യോഗിനിമാതാ സ്കൂളിനു മുന്നിലെ തകർന്ന റോഡിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം.
കൊല്ലങ്കോട്: കോവിലകംമൊക്കിനു സമീപത്തെ ഇരഞ്ഞിമന്ദത്ത് തകർന്ന റോഡ് വാഹന, കാൽനട യാത്രികർക്കു ഭീഷണിയായി.
റോഡിന്റെ തെക്കുഭാഗം പൂർണമായും തകർന്നു. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ വടക്കുഭാഗംകൂടിയാണ് കടന്നുപോകുന്നത്. അതിനാൽ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.
ഈ സ്ഥലത്ത് റോഡിനടിയിലൂടെ പോവുന്ന പ്രധാന കുടിവെള്ള പൈപ്പുപൊട്ടി ജലചോർച്ചയുണ്ടാകുന്നതു കാരണമാണ് പലതവണ മെറ്റലിട്ടിടും വീണ്ടും തകരുന്നത്. പ്രദേശത്തേത്ത് ഇടുങ്ങിയ റോഡെന്നതും യാത്രാപ്രശ്നം സങ്കീർണമാക്കുകയാണ്.
ഈ സ്ഥലത്താണ് ആയിരത്തോളം വിദ്യാർഥിനികൾ പഠിക്കുന്ന യോഗിനിമാതാ ഹയർ സെക്കൻഡറി സ്കൂളുള്ളത്. റോഡ് തകർച്ച കാരണം വളഞ്ഞും തിരിഞ്ഞും വരുന്ന വാഹനങ്ങൾക്കിടയിലൂടെ വിദ്യാർഥിനികളുടെ കാൽനടയാത്ര രക്ഷിതാക്കളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.
തൃശൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പ്രധാനപാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ നൂറുകണക്കിനു ചരക്കുവാഹനങ്ങളും രാപ്പകൽ ഇതിലൂടെ പോകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് റോഡിന്റെ ശോചനീയാവസ്ഥ അറിയാമെങ്കിലും പരിഹാരനടപടികൾ സ്വീകരിക്കുന്നതിൽ മൗനം തുടരുന്നതിൽ നാട്ടുകാരുടെ പ്രതിഷേധവും ഏറിവരികയാണ്.
കഴിഞ്ഞമാസം സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് പല്ലശന സ്വദേശികളായ രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ച അപകടവും ഇരഞ്ഞിമന്ദത്ത് ഉണ്ടായി.
Tags : NattuVishesham DistrictNews