കറുകച്ചാല്‍: നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും വളവുകളിലെ ന്യൂനതകള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് കറുകച്ചാല്‍-മണിമല റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. കടയനിക്കാട് പള്ളിപ്പടി മുതല്‍ അമ്പലപ്പടി വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. റോഡ് വികസിപ്പിച്ചപ്പോൾ വളവുകളുടെ വീതി വര്‍ധിപ്പിക്കുകയോ ദൃശ്യമാനം മെച്ചപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.
കടയനിക്കാട്ടെ കൊടുംവളവ് ഏറെ അപകടസാധ്യതയുള്ളതായിട്ടും അവിടെ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഈ വളവിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നിയന്ത്രണം നഷ്ടമായി എതിര്‍ദിശയിലേക്ക് നീങ്ങുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കറുകച്ചാൽ-മണിമല റോഡിലേക്ക് ചാമംപതാല്‍-കടയനിക്കാട് റോഡ് ചേരുന്ന ഭാഗവും അപകടഭീഷണി നിറഞ്ഞതാണ്. കറുകച്ചാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വലതുഭാഗം ചേര്‍ന്നു സഞ്ചരിക്കുന്നതിനാൽ ചാമംപതാല്‍ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. റോഡിന്റെ വീതി താരതമ്യേന കുറവായതിനാല്‍ ചെറിയ പിഴവുകള്‍പോലും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്ന് അപകടങ്ങള്‍ ഈ ഭാഗത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കാറപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. ഏറ്റവും ഒടുവില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കടയനിക്കാട് അഞ്ചാനി സ്വദേശികളായ കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പട്ടു. ദിശതെറ്റിയെത്തിയ മിനിലോറി കാറില്‍ ഇടിക്കുകയായിരുന്നു. കൊടുംവളവുകളില്പോലും നടത്തുന്ന ഓവര്‍ടേക്കിംഗ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് പൂര്‍ണമായി പിന്നിടുന്നതിന് മുന്‍പേ ചിലര്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്ക് ഇടയാക്കുന്നു. ഇടതുവശത്തുകൂടി പോകേണ്ട വാഹനങ്ങള്‍ വലതുവശത്തേക്ക് നീങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.
കടയനിക്കാട് അമ്പലപ്പടിക്കും ചാമംപതാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തിനും ഇടയില്‍ വേഗനിയന്ത്രണ ഉപാധികള്‍, പ്രത്യേകിച്ച് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നും വ്യക്തമായ റോഡ് മാര്‍ക്കിംഗും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
അപകടവളവുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചു ട്രാഫിക് നിയന്ത്രണം ശക്തമാക്കിയാല്‍ മാത്രമേ ഈ ഭാഗത്തെ അപകടപരമ്പരയ്ക്ക് അറുതിയാകൂവെന്നതാണ് വിലയിരുത്തല്‍.
Tags : Local News Nattuvishesham Kottayam