പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ജില്ലയിൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ 12 നിയസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ക്വാഡുകൾക്ക് പുറമെ ജില്ലാതല സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ചെലവ് നീരീക്ഷണ നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ എന്നിവരുടെ കീഴിലും അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും ഈ സ്ക്വാഡുകളുടെ പ്രവർത്തനം.
സ്ഥാനാർഥികളുടെ ചെലവുകണക്കുകൾ കൃത്യമായി നിരീക്ഷിക്കാൻ ജില്ലയിൽ അക്കൗണ്ടിംഗ് ടീമുകൾ രൂപീകരിച്ചും ഉത്തരവായി. ജില്ലാകളക്ടറാണ് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകൾ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ജില്ലയിലെ അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാൻ സ്റ്റാറ്റിക് സർവെയലൻസ് ടീമുകളും രൂപീകരിച്ചു. പണം, മദ്യം, മറ്റ് പാരിതോഷികങ്ങൾ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനായാണ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ അതിർത്തി പ്രദേശങ്ങളിലായി ആകെ 45 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നൽകിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്ക്വാഡിന്റെയും പ്രവർത്തനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പ് ചെലവുകളും കണ്ടെത്താൻ ജില്ലയിൽ വീഡിയോ സർവെയലൻസ് ടീമുകളും രൂപീകരിച്ചു. സംഘങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പൊതുയോഗങ്ങൾ, ജാഥകൾ, മറ്റു പ്രചാരണ പരിപാടികൾ പൂർണമായും വീഡിയോയിൽ പകർത്തും.
Tags : nattu visheshsam Legislative Assembly elections