ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിലെ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ പിടിയിലെന്ന് പരാതി. പട്ടാപ്പകൽ അസഭ്യ വർഷവും കൂട്ടയടിയും നടക്കുന്നതായും പരാതിയുണ്ട്. ഇതേ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ബസ് സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ഒരു സ്ത്രീയുടെ ഇരുവശങ്ങളിലായി ഇരിക്കുകയായിരുന്നു. ഈ സമയം ഒരു യുവാവ് ഇവരുടെ സമീപത്തു വന്ന് ഈ സ്ത്രീയോട് എന്തോ പറഞ്ഞു. ഇതു കേട്ട് സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന ഒരു യുവാവ് അയാളെ അസഭ്യം പറയുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചെറുകയും ചെയ്തു. അമിതമായി മദ്യപിച്ചിരുന്ന യുവാവ് നിലത്തു വീണ തന്റെ മൊബൈൽ ഫോൺ തറയിൽ നിന്നും എടുത്തു കൊണ്ടു പോയി. അൽപ സമയം കഴിഞ്ഞപ്പോൾ മദ്യപാനിയായ മറ്റൊരു യുവാവ് വന്നു ഈ സ്ത്രീയോട് എന്തോ പറഞ്ഞു. ഉടൻ സ്ത്രീ ഈ യുവാവിനെ മർദിച്ചു.
തുടർന്ന് ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ വെളിയിൽ വന്ന യുവാവിനെ ഈ സ്ത്രീയും ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി എല്ലാവരേയും ഓടിച്ചു വിടുകയായിരുന്നു.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നതായും പരാതിയുണ്ട്. സർക്കാരിന്റെ തൂഫാൻ പദ്ധതി വന്നതോടെ ബസ് സ്റ്റാൻഡിലെ കഞ്ചാവ് കച്ചവടക്കാർ അവിടെ നിന്നും തത്കാലം മുങ്ങിയിരിക്കുകയാണ്. എന്നാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായെന്നാണ് ഇവിടുത്തെ വ്യാപാരികൾ പറയുന്നത്. ഇത് ബസ് യാത്രക്കാരായ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
Tags : nattu vishesham Medical College