ഇരിങ്ങാലക്കുട: നിര്‍മാണോദ് ഘാടനം കഴിഞ്ഞ് ഒമ്പതുമാസം പിന്നിട്ടിട്ടും മഹാത്മാഗാന്ധി പാര്‍ക്ക് നവീകരണം എങ്ങുമെത്തിയില്ല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കാനിരുന്ന പാര്‍ക്കിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ പ്രദേശം വീണ്ടും കാടുകയറുകയാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്തെ പഴയകാല കളിസ്ഥലമായ മഹാത്മാഗാന്ധി പാര്‍ക്ക് നവീകരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ മുന്കൈയെടുത്തതിനെത്തുടര്ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 42 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ കിഴക്കുഭാഗത്ത് കുട്ടികളുടെ പാര്‍ക്ക്, മധ്യഭാഗത്ത് ഓപ്പണ്‍ ജിം, പടിഞ്ഞാറുഭാഗത്ത് ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവ ഒരുക്കാനായിരുന്നു പദ്ധതി. ഇതിനാവശ്യമായ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ അനുമതികളും ലഭിച്ചിരുന്നു. പാര്‍ക്ക് നവീകരണത്തിനായി ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയാറായില്ല.
തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതോടെയാണ് കരാറുകാരനെ കണ്ടെത്തിയത്. ഇതിനുപിന്നാലെ കഴിഞ്ഞ നവംബറില്‍ ജനകീയ പങ്കാളിത്തത്തോടെ നിര്മാണോദ്ഘാടനംനടത്തി.
എന്നാല്‍ ഇതുവരെ നടന്നത് നടപ്പാതയുടെ കോണ്‍ക്രീറ്റിംഗ് മാത്രമാണ്. പാര്‍ക്കിന്റെ പടിഞ്ഞാറുഭാഗത്തെ പ്രവേശനകവാടത്തിനായി സ്ഥാപിച്ച രണ്ട് കോണ്‍ക്രീറ്റ് തൂണുകളും പാതിവഴിയില്‍ നില്‍ക്കുകയാണ്. നിര്മാണംനിലച്ചതോടെ പാര്‍ക്കിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം കാടുകയറിത്തുടങ്ങി. നടപ്പാതയിലും അരികുകളിലും ചെടികള്‍ പടര്‍ന്നുകയറിയ നിലയിലാണ്.
നടപ്പാതയില്‍ കട്ടവിരിക്കല്‍, ഫെന്‍സിംഗ്, പ്രവേശനകവാടത്തിന്റെ നിര്‍മാണം എന്നിവയാണ് കരാറുകാരന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജൂലൈ 31നകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല.
മഴ തുടരുന്നതാണ് നിര്‍മാണം വൈകാനുള്ള കാരണമെന്നാണ് കരാറുകാരന് അറിയിച്ചിരുന്നത്. നടപ്പാത, ഫെന്‍സിംഗ്, കവാടം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമാണ് കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം, ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണത്തിലേക്ക് കടക്കുക. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.
Tags : nattu vishesham Nine months after inauguratio Mahatma Gandhi Park