ചങ്ങനാശേരി വാഴൂര്‍ റോഡില്‍ കുരിശുംമൂടിനു സമീപം പമ്പ്ഹൗസ് റോഡ് ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മറിനടുത്ത് വെള്ളം കെട്ടിക്കിടക്കുന്നു.
ചങ്ങനാശേരി: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്തമഴയില്‍ വിവിധ റോഡുകള്‍ വെള്ളത്തിലായി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന സഞ്ചാരികളും ദുരിതത്തിലായി. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ കുരിശുംമൂടിനു സമീപമുള്ള പമ്പ്ഹൗസ് റോഡ് ജംഗ്ഷന്, വലിയകുളം, വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഒഴുക്ക് തടസം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ഈ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പട്ടത്. കുരിശുംമൂടിനു സമീപം പമ്പ്ഹൗസ് റോഡ് ജംഗ്ഷനിലെ ട്രാന്സ്ഫോര്മറിനുസമീപത്താണ് നൂറുമീറ്ററോളംസ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നത്. ശക്തമായ മഴയിൽ ഇവിടെ രൂപപ്പെടുന്ന വെള്ളം ഒഴികിപ്പോകാന്‍ സാഹചര്യങ്ങളില്ല. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശത്ത് മഴപെയ്താലുടനെ വെള്ളക്കെട്ട് രൂപപ്പെടുന്നത് സാധാരണമാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണിത്.
വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ പതിക്കുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം പതിക്കുന്നതും പതിവാണ്. വെള്ളക്കെട്ടില്‍നിന്നു മാറി സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകടത്തിനു കാരണമാണ്. എംസി റോഡില്‍ പെരുന്ന രാജേശ്വരി ജംഗ്ഷനിലും വെള്ളക്കെട്ട് സാധാരണമാണ്.
റോഡ് വികസനത്തിനായി വെട്ടിയ മരങ്ങളും ശിഖരങ്ങളും മാറ്റിയില്ല
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്ത് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി വെട്ടിയ മരങ്ങളും ശിഖരങ്ങളും ഫുട്പാത്തില്‍ കൂടിയിട്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് വെട്ടിയ മരങ്ങളാണ് റോഡരികില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
പാറേല്പ്പള്ളിക്കും എസ്ബി സ്കൂളിനു ഇടയിലുള്ള ഫുട്പാത്തിലും സമാനരീതിയില്‍ മരശിഖരങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പൊതുമരാമത്ത് വകുപ്പും നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് ഭരണാധികാരികളും വിഷയത്തില്‍ ഇടപെട്ട് മരങ്ങളുടെ അവശിഷ്ടങ്ങള്‍ ഫുട്പാത്തില്നിന്നും നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham Kottayam