മാന്നാർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാന്നാറിൽ മിന്നൽ പരിശോധന നടത്തി. മാന്നാർ പഞ്ചായത്തും പോലീസും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധനയിൽ 20,000 രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെട്ടിക്കടകൾ, സുഗന്ധമുറുക്കാൻ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന പെട്ടിക്കടകളിൽനിന്നാണ് നിരോധിത ഉത്പന്നങ്ങൾ കൂടുതലായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്കും ഗുരു മന്ദിരത്തിനും സമീപം പലചരക്ക് വ്യാപാരസ്ഥാപനത്തിൽ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയതിനെ ത്തുടർന്ന് ഉടമയായ സ്ത്രീക്കെതിരേ മാന്നാർ പോലീസ് കേസെടുത്തു.
വരുംദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് പി.എ. ലത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടൈറ്റ്സ് പി. കുര്യൻ, പഞ്ചായത്ത് സെക്രട്ടറി പി. മധു, ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ, പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Tags : Nattuvishesham District News