പ്രതീകാത്മക ചിത്രം
വെള്ളറട: ഓണം എത്തുന്നതിനു മുന്നേ തന്നെ സാധനങ്ങളുടെ വില കുതിച്ചു കയറുന്നു.
പഞ്ചസാര ഒരു കിലോയ്ക്ക് 48രൂപയായിരുന്നത് 62 രൂപ ആയി. സവാള ഒരു കിലോയ്ക്ക് വില 30 രൂപയില്‍ നിന്ന് 40 രൂപ ആയി. ഒരുകിലോ തേങ്ങയുടെ വില 55രൂപയിൽ നിന്ന് 65രൂപ ആയി മാറി,
വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 300 രൂപ ആയി. പച്ചക്കറിയും തീരെ പിന്നിലോട്ടില്ല. തക്കാളി ഒരു കിലോയ്ക്ക് 40 ല്‍ നിന്ന് 50 ആയി മാറി. ബീന്‍സിന് ഒരു കിലോയക്ക് 120 രൂപയാണ്. പഴവര്‍ഗങ്ങളും വിലയിൽ പിറകോട്ടല്ല. കപ്പപ്പഴം ഒരു കിലോയ്ക്ക് ഇപ്പോൾ 80 രൂപ ആണ്. നേരത്തെ 65 രൂപ ആയിരുന്നു. നേന്ത്രപ്പഴം ഒരു കിലോയ്ക്ക് 75 രൂപ, നെല്ലിക്ക ഒരു കിലോയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ വില.
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും പിടികിട്ടാത്ത വിധത്തില്‍ വിലവര്ധനവിലെത്തി. സാധാരണക്കാര്‍ക്ക് കിട്ടുന്ന വരുമാനം മുഴുവനും കടയില്‍ കൊണ്ടുപോയാലും കടയില്‍ നിന്ന് സാധനം വാങ്ങി മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. അതേസമയം മലയോര മേഖലകളില്‍ ഇത്തരത്തിലുള്ള വില വർധനവ് ഇതേവരെ ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓണം അടുക്കുംതോറും വീണ്ടും സാധനങ്ങളുടെ വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ ഭാഷ്യം.
കൂടാതെ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുഴുവനും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. അവര്‍ ചോദിക്കുന്ന വിലയാണ് കൊടുക്കുന്നത്. അതുപോലെ തന്നെ പലവ്യഞ്ജന സാധനങ്ങളായാലും തമിഴ്നാടിനെ ആശ്രയിച്ചാണ് കഴിയുന്നത്. നിര്‍മാണ സാമഗ്രികള്‍ തമിഴ്നാട്ടില്‍ നിന്ന് എം സാന്റും പാറയും മെറ്റലും വരാതായതോടെ കേരളത്തിലെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനം പാടെ നിലച്ചിരിക്കുകയാണ്.