വരന്തരപ്പിള്ളി: യാത്രക്കാരിയിൽ നിന്ന് കൃത്യമായ പൈസ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ പാലപ്പിള്ളിയിൽ സ്വകാര്യ ബസിൽ കയറി യുവാവ് കണ്ടക്ടറെ മർദിച്ചു.
തൃശൂർ പാലപ്പിള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടറായ വരന്തരപ്പിള്ളി നൂറുകുളം സ്വദേശി കോപ്പാടൻ വീട്ടിൽ ബിബിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലപ്പിള്ളി എലിക്കോട് സ്വദേശി ജെറിനെതിരെ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.
ഈ മാസം ഒന്നിന് രാത്രി എട്ടോടെ പാലപ്പിള്ളി മൈസൂർ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. തൃശൂരിൽ നിന്ന് പാലപ്പിള്ളിയിലേക്ക് യാത്ര ചെയ്ത യുവതിയിൽ നിന്ന് കൃത്യമായ ചാർജായ 35 രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവാവ് ബസിൽ കയറി കണ്ടക്ടറെ മർദിച്ചത്. മൈസൂർ ഗേറ്റിന് സമീപം ബസ് എത്തിയപ്പോൾ യുവാവ് ബസിൽ കയറി അസഭ്യം പറഞ്ഞ് കണ്ടക്ടറെ മുഖത്തും കൈയിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഒളിവിലായ യുവാവിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ ബസിലെ നിരീക്ഷണ കാമറയിൽനിന്ന് കിട്ടിയിട്ടുണ്ട്.
Tags : Private bus beaten up in Palappilly