സാഹിത്യ സെമിനാർ ചലച്ചിത്ര ഗാനരചയിതാവ് മധു വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ജലമാമാങ്കത്തിനായി പുന്നമടക്കായൽ ഒരുങ്ങി, ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നാളെ അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി ഇക്കുറി 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ. ഇത്തവണ ആദ്യമായി നെഹ്റുട്രോഫി വള്ളംകളിക്ക് ഒരു കളർ തീമും അവതരിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ ഇക്കുറി വൻവർധനവ് ഉണ്ടായിട്ടുണ്ട്. 25000, 3000 രൂപയുടെ ഉൾപ്പെടെ പല ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് എന്ന പുതിയ ടിക്കറ്റ് വിൽപ്പനയ്ക്കെത്തിച്ചു.
ബോണസിലും മെയിന്റനൻസ് ഗ്രാന്റിലും സമ്മാനത്തുകയിലും വൻ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതിന് വലിയ തുക കണ്ടെത്തേണ്ടിവരും. 2.80 കോടി രൂപ ബോണസും പ്രൈസ് മണിയും നൽകാൻ മാത്രം ആവശ്യമാണ്. ആറുകോടി രൂപയുടെ ബജറ്റാണ് ഇത്തവണ പാസാക്കിയിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റിന്റെ ചരിത്രത്തിലാദ്യമായി രണ്ടുകോടി രൂപയാണ് ഗ്രാൻഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം കേന്ദ്ര ടൂറിസം ഗ്രാൻഡും ലഭിച്ചു. ഈ വർഷവും ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാന വ്യക്തികൾ നാല് ബോട്ട് ജെട്ടികളിൽനിന്ന്
നാല് ബോട്ട് ജെട്ടികളിൽനിന്നാണ് പ്രധാന വ്യക്തികളെ മത്സരവേദിയിലേക്ക് എത്തിക്കുന്നത്. വിവിഐപികളെ ലേക്ക് പാലസ് ജെട്ടിയിൽനിന്നും കോർപറേറ്റ്, പ്ലാറ്റിനം ടിക്കറ്റുകളുമായി വരുന്നവരെ മാളിയേക്കൽ ജെട്ടിയിൽ നിന്നും ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവരെ മാതാ ജെട്ടിയിൽ നിന്നും മുൻസിപ്പൽ കൗൺസിലർമാരെയും കോംപ്ലിമെന്ററി പാസുള്ളവരെയും രാജീവ് ജെട്ടിയിൽനിന്നും മാധ്യമപ്രവർത്തകരെ എസ്ഡബ്ല്യുടി പമ്പ് ജെട്ടിയിൽനിന്നും എത്തിക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതര സംസ്ഥാന തുഴച്ചിൽകാർക്ക് നിയന്ത്രണം
ഒരു വള്ളത്തിൽ 25 ശതമാനത്തിലധികം ഇതര സംസ്ഥാന തുഴച്ചിൽകാർ പാടില്ലെന്ന നിയമവും പനംതുഴയേ ഉപയോഗിക്കാവൂ എന്ന നിയമവും കർശനമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വകരിക്കും. ബോണസ് കട്ട് ചെയ്യുകയും വരുംവർഷ വള്ളംകളികളിൽനിന്ന് വിലക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
ടിക്കറ്റ് ലഭിക്കാൻ
അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടന്നുവരുന്നു. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കേരളഗ്രാമീൺ ബാങ്കുമാണ് ഇതിനായി പെയ്മെന്റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ടാറ്റാ ട്രക്സ് ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. മറ്റു നിരവധി സ്പോൺസർമാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.
പുന്നമട സജ്ജം
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.
1700 ഓളം പോലീസുകാർ
കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനും 1700 ഓളം പോലീസുകാരെ വിന്യസിക്കും. 17 ഡിവൈഎസ്പിമാരുടെയും 45 ഇൻസ്പക്ടർമാരുടെയും കീഴിലായിരിക്കും പോലീസ് വിന്യാസം. ഷാഡോ പോലീസിന്റെ സാന്നിധ്യവും ഉണ്ടാവും. മത്സരസമയത്ത് കായലിൽ ചാടുന്നവർക്കെതിരേയും മത്സരം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റു ബോട്ടുകളെ മത്സരദിവസം റേസ് ട്രാക്ക് ഭാഗത്തേക്കോ കനാലിലേക്കോ കടത്തിവിടില്ല. ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും.
പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യു ആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരേ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം. രാവില എട്ടിനു ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈ സൻസ് സസ്പെൻഡ് ചെയ്യും.
അനൗൺസ്മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.
പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷ മോളിജേക്കബ്, എഡിഎം സി. പ്രേംജി, ആർഡിഒ ജെ. മോബി, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.