പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോര്പറേഷന് പരിധിയിലെ ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്കരണം 13 ശതമാനം പൂര്‍ത്തിയായതായി മേയര്‍ ഒ. സദാശിവന് പറഞ്ഞു. കരാര്‍ നിലവില്‍ വന്ന് ആറ് മാസം പിന്നിടുമ്പോള്‍ മാലിന്യ സംസ്കരണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കനത്ത മഴ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും കരാര്‍ കാലാവധി അവസാനിക്കുമ്പോഴേക്കും മാലിന്യ സംസ്കരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആറ് മാസത്തെ അവലോകന യോഗം പൂര്‍ത്തിയായി.
പതിറ്റാണ്ടുകളായുള്ള ലെഗസി മാലിന്യ നിക്ഷേപം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനുമായി നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് ഞെളിയന്‍പറമ്പ് ബയോമൈനിംഗ് ആന്‍ഡ് ബയോറെമീഡിയേഷന്‍ പ്രോജക്ട്. ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും കേരള സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്(കെഎസ്ഡബ്ല്യുഎംപി) വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
മാലിന്യ സംസ്കരണത്തിന് സിഗ്മ ഗ്ലോബല്‍, കെഎസ്ഡബ്ല്യുഎംപി എന്നിവയുമായാണ് കോഴിക്കോട് കോര്പറേഷന് കരാര്‍ ഒപ്പിട്ടത്. 2026 ഫെബ്രുവരി 9നാണ് കരാര്‍ നിലവില്‍ വന്നത്. 2027 ജൂലൈയില്‍ കരാര്‍ കാലാവധി അവസാനിക്കും. ഇതിനോടകം രണ്ട് തവണ കോര്പറേഷന് അധികൃതരുടെ നേതൃത്വത്തില്‍ ഞെളിയന്‍പറമ്പ് സന്ദര്‍ശിച്ചു. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചുവെന്ന് മേയര്‍ പറഞ്ഞു.
മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത ശേഷം പ്രദേശത്ത് ബിപിസിഎല്ലുമായി ചേര്‍ന്ന് കോര്പറേഷന് ബയോ സിഎന്‍ജി പ്രോജക്ട് നടപ്പിലാക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് ഏക്കര്‍ സ്ഥലം ബിപിസിഎല്ലിന് കൈമാറും. മൂന്ന് ഏക്കര്‍ സ്ഥലം ഇതിനോടകം തന്നെ മാലിന്യം നീക്കം ചെയ്ത് അവര്‍ക്ക് കൈമാറാന്‍ കഴിയുന്ന വിധത്തിലാക്കി മാറ്റിയിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ജൈവമാലിന്യം പൂര്‍ണമായും സംസ്കരിച്ച് ബയോ സിഎന്‍ജിയാക്കി മാറ്റുന്നതിനുള്ള വലിയ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി നഗരം അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്താന്‍ ഇതിലൂടെ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യം നീക്കം ചെയ്ത് തിരിച്ചുപിടിച്ചത് 2.5 ഏക്കര്‍ ഭൂമി
കരാര്‍ നിലവില്‍ വരുമ്പോള്‍ ഏകദേശം 2,00,966 മെട്രിക് ടണ്‍ ലെഗസി വേസ്റ്റാണ് ഞെളിയന്പറമ്പിലുണ്ടായിരുന്നത്. 23,000 മെട്രിക് ടണ്‍ മാലിന്യം വേര്‍തിരിച്ച് ഇതിനോടകം നീക്കം ചെയ്തു. 2.5 ഏക്കര്‍ ഭൂമി മാലിന്യം നീക്കം ചെയ്ത് തിരിച്ചുപിടിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ ഡോ. ജയശ്രീ പറഞ്ഞു. ദീര്‍ഘകാലമായി നഗരം അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമായിരുന്നു മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അപര്യാപ്തത. ഇത് ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കിയിരിക്കുന്നത്.
ഞെളിയന്‍പറമ്പില്‍ വര്‍ഷങ്ങളായി കൂട്ടിയിട്ടിരുന്ന മാലിന്യം വലിയൊരു കുന്നുപോലെയായിരുന്നു. മുമ്പ് ഈ മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ മാലിന്യങ്ങളെല്ലാം ഒന്നുചേര്‍ന്ന് നഗരത്തിലെ വലിയൊരു പ്രശ്നമായി മാറിയിരുന്നു. ഇവിടേക്ക് മാലിന്യം എത്തിച്ച് നിക്ഷേപിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഈ അവസരത്തിലാണ് കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ കെഎസ്ഡബ്ല്യു എംപി, സിഗ്മ ഗ്ലോബല്‍ എന്നിവയുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഈ പദ്ധതി ആവിഷ്കരിച്ചത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വേര്‍തിരിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. പ്ലാസ്റ്റിക്, മണ്ണ്, തടി എന്നിവ പ്രത്യേകം വേര്‍തിരിച്ച് മാലിന്യശേഖരണം പൂര്‍ണമായും ഒഴിവാക്കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഞെളിയന്‍പറമ്പിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് അവിടുത്തെ ഭൂമി പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.
അതേസമയം മഴ കനത്തത് മാലിന്യ നീക്കത്തിന്റെ വേഗത കുറച്ചതായും സ്ഥലത്ത് ഉത്പാദിപ്പിച്ച ആര്‍ഡിഎഫ്, സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയയ്ക്കുന്നത് വേഗത്തില്‍ നടപ്പിലാക്കണമെന്നും അവലോകനയോഗം വിലയിരുത്തി. കെഎസ്ഡബ്ല്യുഎംപി ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ബിന്ദു ജാസ്മിന്,കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ ശ്യാമപ്രസാദ്, കോഴിക്കോട് കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. രാജീവ്, പ്രതിപക്ഷ നേതാവ് എസ്.വി.എം. ഷമീല്‍, മനക്കല് ശശി, നംബിഡി നാരായണന്, എസ്.എം. തുഷാര, സാറാ ജാഫര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Sewage treatment