പൂവത്തിളപ്പ്: തെക്കുംതല കെ.ആർ. നാരായ ണൻ ഫിലിം ഇസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കാനെ ത്തിയ കുട്ടികളഎ തടഞ്ഞ് എസ്എഫ്ഐ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ പാമ്പാടി എൻഎസ്എസ് 215-ാം നമ്പർ കരയോഗത്തിലെ മന്നം ബാലസമാജത്തിലെ 35 കുട്ടികളെയും ഒപ്പമെത്തിയ അഞ്ച് ഭാരവാഹികളെയുമാണ് തടഞ്ഞത്. എസ്എഫ്ഐ പ്രതിനിധികളെന്ന് പറഞ്ഞെത്തിയവരാണ് തടഞ്ഞത്.
എല്ലാ ശനിയാഴ്ചയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുജനങ്ങൾക്കും സംഘങ്ങൾക്കും സന്ദർശിക്കുന്നതിന് അവസരമുണ്ട്. ഇതിന്റെ ഭാഗമായി കരയോഗത്തിന്റെ പേരിൽ അനുമതി തേടിയ ശേഷമാണ് ഇന്നലെ ബാലസമാജത്തിലെ കുട്ടികളും അഞ്ച് ഭാരവാഹികളുമടങ്ങുന്ന സംഘം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ ഇവർക്കായി നടക്കുന്നതിനിടിയിലാണ് എസ്എഫ്ഐ പ്രതിനിധികൾ തടസവുമായി എത്തിയത്. സമുദായ സംഘടനയുടെ പേരിൽ സന്ദർശനം നടത്താൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. വാക്കേറ്റവും നടന്നു. തുടർന്നു സന്ദർശനം അവസാനിപ്പിച്ച് ഇവർ മടങ്ങി.
കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ സന്ദർശനം നടത്തിയത്. അവർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് ഖേദം രേഖപ്പെടുത്തി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടിയാലോചനകൾക്ക് ശേഷം പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകുമെന്ന് കരയോഗം സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മന്നം സമാജത്തിലെ കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരേ ബാലാവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി പ്രതികരിച്ചു.
എസ്എഫ്ഐ നിലപാട് പ്രാകൃതവും കാടത്തവും: ചാണ്ടി ഉമ്മൻ
പള്ളിക്കത്തോട്: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ൽ അക്കാദമിക് ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിവാങ്ങി എത്തിയ എൻഎസ്എസ് ബാലസമാജം വിദ്യാർഥികളെ അന്യായമായി തടഞ്ഞ നടപടി സമരമല്ല, മറിച്ച് സമരാഭാസവും കാടത്തവും പ്രാകൃതവുമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
എസ്എഫ്ഐ സ്വീകരിച്ച നിലപാട് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. രാഷ്ട്രീയ തോൽവിയുടെ നിരാശ വിദ്യാർഥികളോടും പൊതുജനങ്ങളോടും തീർക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
Tags : Local News Nattuvishesham Kottayam