കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു.
രോഗബാധയുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ വരാതെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ വ്യക്തമാക്കി.
രോഗം ബാധിച്ച വിദ്യാർഥികളിൽ നിന്നും ശേഖരിച്ച വിസർജ്യ സാന്പിളുകൾ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയ്ക്കായി വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ വൈറൽ പാനൽ പരിശോധനയ്ക്കായി അഞ്ച് സാന്പിളുകൾ ആലപ്പുഴ എൻഐവി ലേക്കും അയച്ചു. സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച മൂന്ന് ജല സാന്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്കായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്കും അയച്ചിട്ടുണ്ട്.
രോഗത്തിന്റെ ഉറവിടവും കാരണക്കാരായ രോഗാണുവിനെയും കൃത്യമായി കണ്ടെത്താൻ കൂടുതൽ എപ്പിഡെമിയോളജിക്കൽ, ലബോറട്ടറി പരിശോധനകൾ നടന്നുവരികയാണ്. ഈ പരിശോധനകളുടെ അന്തിമ ഫലം നാളെ മാത്രമേ ലഭ്യമാകുകയുള്ളൂ.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
Tags : Local News Nattuvishesham Wayanad