എരുമേലി: മഴക്കാലം ആരംഭിച്ചതോടെ എരുമേലിയിലും സമീപ പ്രദേശങ്ങളിലും പകർച്ചപ്പനി വ്യാപിക്കുന്നു. വൈറൽപനിയോടൊപ്പം ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണവും കൂത്താടി നിവാരണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കി.
പനി ബാധിക്കുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടനടി ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്ന ഭാഗമായി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രണ്ടാംഘട്ട യോഗം ഇന്ന് ചേരും. കൂത്താടി നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്ന് എരുമേലി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം, പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തിയ മുക്കൂട്ടുതറയിലെ രണ്ട് സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇടകടത്തിയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചിക്കൻ ഫാമിനെതിരേ കേസെടുത്തെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Tags : Nattuvishesham Local News Influenza Erumele