രാജാക്കാട്: ഇടുക്കിയില്‍ വീണ്ടും കാട്ടാനക്കലി. മക്കളുടെ കണ്മുന്നിലാണ് മാതാവിനെ കാട്ടാന തുമ്പിക്കൈയ്ക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊലപ്പെടുത്തിയത്. ചിന്നക്കനാല്‍ ഗവ. എച്ച്എസില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന രക്ഷാനെയും പത്തില്‍ പഠിക്കുന്ന രക്ഷിണയേയും സ്കൂളിലേക്കു കൊണ്ടുപോകുന്നതിനായി ഒന്നരകിലോമീറ്റര്‍ ദൂരം പിന്നിട്ട് റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണസംഭവം ഉണ്ടായത്. 35കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മകന് രക്ഷാനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ പ്രതിഷേധിച്ച് ചിന്നക്കനാലില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ നാളുകളായി ഈ പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങള്‍ തമ്പടിച്ചിട്ടും ഇവയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതാണ് ഒരു ജീവന് പൊലിയാന്‍ ഇടയാക്കിയെതെന്ന് ഇവര്‍ പറഞ്ഞു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ട്രഞ്ച് കുഴിക്കുകയോ ഫെന്‍സിംഗ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല.
കാട്ടാനകളെ നിയന്ത്രിക്കുന്നതിനുള്ള ആര്‍ആര്‍ടി സംഘത്തിലുള്ളവരുടെ എണ്ണം പരിമിതമാണ്. ഇവരുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. കാട്ടാനയാക്രമണത്തില്‍ ആരുടെയെങ്കിലും ജീവന്‍പൊലിയുമ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നല്കുന്ന മറുപടി പാഴ്വാക്കായി മാറുകയായിരുന്നു. ഇതാണ് ജനകീയ പ്രതിഷേധം ശക്തമാകാന്‍ കാരണമായത്.
പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ഇവിടത്തുകാര്‍. ഇതേത്തുടര്‍ന്ന് വനംവകുപ്പധികൃതര്‍, സബ്കളക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഇതോടെയാണ് ജനരോഷം ശമിച്ചത്.
നേരത്തേ ഇവിടെ ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കാട് മാറ്റിയിരുന്നു.പിന്നീട് കാട്ടാനശല്യം മേഖലയില്‍ അല്പം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍. ഒറ്റയാന്മാരെ റേഡിയോ കോളര്‍ ഘടിപ്പിച്ചു നിരീക്ഷിക്കുമെന്നും ആനകളുടെ സാന്നിധ്യം എവിടെയെന്ന് അറിയുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാര്‍ഷിക, ജനവാസ മേഖലകളില്‍ പ്രതിരോധ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നടപ്പാക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
നിലവിലുള്ള ആര്‍ആര്‍ടി സംഘം വിപുലീകരിക്കുമെന്നും പ്രതിരോധ നടപടി സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യഭ്യാസം വനംവകുപ്പ് ഏറ്റെടുക്കാനും അര്‍ഹമായ നഷ്ടപരിഹാരം അടുത്തദിവസം കൈമാറുമെന്നും വനംവകുപ്പധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Tags : Nattuvishesham Local News life lost forest