തുരുത്ത് റെയിൽവേ നടപ്പാലത്തിലേക്കുള്ള വഴി കാട് മൂടിയ നിലയിൽ.
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലത്തിലൂടെ ആലുവ നഗരത്തിലെത്തിച്ചേരണമെങ്കിൽ നാട്ടുകാർക്ക് കാട് മൂടിയ പടികൾ കയറണം. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ നഗരത്തിലെത്താൻ കാൽനടയായി നിത്യവും സഞ്ചരിക്കുന്ന പാതയിലെ പടികളാണ് കാടുമൂടിക്കിടക്കുന്നത്.
മുകളിലേക്കുള്ള പതിനഞ്ചോളം പടികൾ കുറ്റിച്ചെടികൾ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനുള്ളിലൂടെ തപ്പിതടഞ്ഞ് വേണം റെയിൽവേ നടപ്പാലത്തിലെത്താൻ.
പകൽ സമയത്തുപോലും യാത്ര ദുഷ്കരമായ ഈ വഴിയിലൂടെ നേരം വൈകി കഴിഞ്ഞാൽ യാത്ര ചെയ്യാൻ ഭയക്കേണ്ട സാഹചര്യമാണ്. മുമ്പുണ്ടായിരുന്ന തുരുത്ത് എസ്എൻ ടൈൽസിന് സമീപമാണിത്. വഴി കാടുമൂടിയതോടെ നടപ്പാലം പിടിച്ചുപറിക്കാരും, മോഷ്ടാക്കളും താവളമാക്കുന്നുമുണ്ട്.
കഴിഞ്ഞ മാസം തുരുത്തിലെ കൺസ്ട്രക്ഷൻ കമ്പനി ജോലിക്കാരനായ ഒരാളുടെ പണമടങ്ങിയ പേഴ്സും, മൊബെൽ ഫോണും മോഷ്ടാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നു. തുരുത്ത് റെയിൽവേ നടപ്പാലത്തിൽ പോലീസ് പട്രോളിഗ് ഏർപ്പെടുത്തണമെന്നും, കാട് മൂടിയ നടവഴി കാട് നീക്കി സുരക്ഷിതമാക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam