x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരേഷ്‌കുറുപ്പിന്‍റെ തെരഞ്ഞെടുപ്പ് ഓര്‍മക്കുറിപ്പുകള്‍

ജിബിന്‍ കുര്യന്‍
Published: March 23, 2026 03:18 PM IST | Updated: March 23, 2026 03:56 PM IST

കോട്ടയം: കടമ്മനിട്ട കവിതയും കാഫ്കയും കമുവും ഒക്കെയായി വിദ്യാര്‍ഥി രാഷ്ട്രീയം കേരളത്തിലെ കലാലയങ്ങളില്‍ നിറഞ്ഞു നിന്ന 1984ല്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു വിജയിച്ച മധുരമായ ഓര്‍മകളാണ് വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലത്ത് സുരേഷ് കുറുപ്പിന്‍റെ മനസിലുള്ളത്.

എംപിയായി പലവട്ടവും രണ്ടു തവണ ഏറ്റുമാനൂര്‍ എംഎല്‍എയായും കുറുപ്പ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായി പ്രവര്‍ത്തിക്കുകയാണ് കുറുപ്പ്.

ഇത്തവണയും കോട്ടയം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കുറുപ്പിന്‍റെ പേരുണ്ടായിരുന്നു. കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി കെ. അനില്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സുരേഷ്‌കുറുപ്പാണ്. കോട്ടയം തിരുനക്കരയിലെ വീട്ടിലിരുന്ന് പഴയ കാല തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ സുരേഷ്‌കുറുപ്പ് ദീപിക ഓണ്‍ലൈനുമായി പങ്കുവച്ചപ്പോള്‍...

കോട്ടയം സിഎംഎസ് കോളജിലെ പഠനത്തിനു ശേഷം എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന സമയത്താണ് 28 വയസുള്ള സുന്ദരനും സുമുഖനുമായ താടി വളര്‍ത്തിയ വിദ്യാര്‍ഥി യുവ തലമുറയുടെ ഹരമായിരുന്ന സുരേഷിനെ സിപിഎം കോട്ടയത്ത് അങ്കത്തിനിറക്കുന്നത്. സുരേഷ് കുറുപ്പിന്‍റെ സൗന്ദര്യവും സൗമ്യമായ നേതൃത്വവുമായിരുന്നു സിപിഎമ്മിനെ ഇതിനു പ്രേരിപ്പിച്ചതെന്ന് അന്ന് സംസാരമുണ്ടായിരുന്നു.

വലതുപക്ഷ കോട്ടയായിരുന്ന കോട്ടയം പിടിച്ചെടുക്കുക എന്നതായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. കേരള കോണ്‍ഗ്രസിലെ സ്‌കറിയ തോമസായിരുന്നു എതിരാളി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ വിജയ പ്രതീക്ഷ തീര്‍ത്തും ഇല്ലായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും വിജയം ഉറപ്പായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസവും കൂട്ടായ പ്രവര്‍ത്തനവുമാണ് വിജയത്തിന്‍റെ രഹസ്യമെന്ന് സുരേഷ്‌കുറുപ്പ് പറഞ്ഞു.

അധ്യാപകര്‍ ഇറക്കിയ പ്രസ്താവന

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന തനിക്കുവേണ്ടി കോളജിലെ 56 അധ്യാപകര്‍ ചേര്‍ന്നിറക്കിയ പ്രസ്താവന ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന സുരേഷ്‌കുറുപ്പിനെ കക്ഷി രാഷ്ട്രീ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നായിരുന്നു കല്ലച്ചില്‍ അടിച്ചിറക്കിയ പ്രസ്താവനയുടെ ഉള്ളടക്കം

ഈ പ്രസ്താവനയായിരുന്നു തന്‍റെ വിജയത്തിന്‍റെ പ്രധാന ഘടകമെന്നും പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പു വിജയത്തിലും തന്‍റെ ഗുരുഭൂതര്‍ ചേര്‍ന്നിറക്കിയ ഈ പ്രസ്താവന ശക്തിയുണ്ടായിട്ടുണ്ടെന്നും സുരേഷ്‌കുറുപ്പ് ഓര്‍ക്കുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തന്നതും കോളജിലെ അധ്യാപകരായിരുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്റര്‍

സിപിഎം സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച ആദ്യ തെരഞ്ഞെടുപ്പു പോസ്റ്റര്‍ സുരേഷ്‌ കുറുപ്പിന്‍റേതായിരുന്നു. അതിനു മുമ്പ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രം അടിച്ചിരുന്ന പോസ്റ്ററുകളായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളും മറ്റും ഫോട്ടോ പതിച്ച പോസ്റ്റര്‍ അടിക്കണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ അടിച്ചതെന്ന് കുറുപ്പ് ഓര്‍ക്കുന്നു.

ഫോട്ടോ പതിച്ചുള്ള പോസ്റ്റര്‍ കോട്ടയത്തിന്‍റെ മതിലുകളിലും ചുവരുകളിലും നിറഞ്ഞതോടെ വളരെ ആവേശമാണ് പ്രചരണരംഗത്തുണ്ടായത്. തന്‍റെ അധ്യാപകന്‍റെ മകനായിരുന്ന എസ്. രാജേന്ദ്രനായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. അന്നു വിജയിച്ചില്ലായിരുന്നെങ്കില്‍ ഫോട്ടോ പതിച്ചതിനു പാര്‍ട്ടിയില്‍ നിന്നും ചിലപ്പോള്‍ നടപടിയുണ്ടായേനെയെന്നും കുറുപ്പ് ഓര്‍ക്കുന്നു.

തെരഞ്ഞെടുപ്പുവേളയിലെ എല്ലാ പുതുമകള്‍ക്കും തുടക്കമിട്ടതും ആദ്യ തെരഞ്ഞെടുപ്പായിരുന്നു. പ്രചാരണത്തിനു ക്രിസ്മസ് കാര്‍ഡ് അടിച്ചിറക്കിയതും കുറുപ്പായിരുന്നു. ഓറഞ്ചു നിറത്തിലുള്ള കാര്‍ഡില്‍ ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍. എന്ന് നിങ്ങളുടെ സ്വന്തം സുരേഷ് കുറുപ്പ് എന്നെഴുതിയ കാര്‍ഡുകള്‍ എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചു.

അവല്‍ നനച്ചതും വാട്ടുകപ്പ വേവിച്ചതും

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലിരുന്നു മത്സരിച്ചതിനാല്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള എസ്എഫ്‌ഐയുടെ വിദ്യാര്‍ഥികള്‍ പ്രചാരണത്തിനെത്തിയിരുന്നു. വിദ്യാര്‍ഥി സ്‌ക്വാഡ് എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിനു തുടക്കമിട്ടതും എന്‍റെ തെരഞ്ഞെടുപ്പിലായിരുന്നു.

എസ്എഫ്‌ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണ്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റ് തോമസ് ഐസക് എന്നിവരായിരുന്നു സ്‌ക്വാഡിനു ചുക്കാന്‍ പിടിച്ചത്. അന്ന് പാലാക്കാടു നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന സാവിത്രിയുമായി പ്രണയത്തിലാകുകയും പിന്നീട് ജീവിതസഖിയാക്കുകയും ചെയ്തു.

വിദ്യാര്‍ഥി സ്‌ക്വാഡിലുണ്ടായിരുന്നവര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ വീടുകളിലായിരുന്നു ഭക്ഷണം. വാട്ടുകപ്പ തെകത്തിയെടുത്തതും അവല്‍ നനച്ചതുമായിരുന്നു ഭക്ഷണം. തേങ്ങയും ശര്‍ക്കരയുമൊക്കെയിട്ട് നനച്ചെടുത്ത അവലും കടുംകാപ്പിയും കഴിച്ചാല്‍ പിന്നെ വിശപ്പ് അറിയില്ല. ചില വീടുകളില്‍ കപ്പയും ചമ്മന്തിയും ഉണ്ടാക്കി വയ്ക്കുമായിരുന്നു.

പണ്ടു കാലത്ത് കൊടിനാട്ടുക എന്നതായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ആദ്യം ചെയ്തിരുന്നത്. കവലകള്‍ തോറും ഏറ്റവും ഉയരത്തില്‍ കൊടിമരങ്ങള്‍ നാട്ടും. പനയുടെ മുകളില്‍ തെങ്ങുംകെട്ടിയും തെങ്ങിന്‍റെ മുകളില്‍ കവുങ്ങുകെട്ടിയുമാണ് ഉയരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത്. ഞായറാഴ്ചകളില്‍ വലിയ ആര്‍പ്പു വിളികളോടെ കൊട്ടും കുരവയുമൊക്കെയായിട്ടാണ് കൊടിഉയര്‍ത്തല്‍.

മഞ്ഞളും ചുണ്ണാമ്പും കലക്കി അതില്‍ തുണി മുക്കിയാണ് ചുവന്ന കൊടി ഉണ്ടാക്കിയിരുന്നത്. അതേ പോലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പഴയ നോട്ടു ബുക്കുകള്‍ ചെറിയ കഷണങ്ങളാക്കി നൂലില്‍ തുന്നിയാണ് തോരണമാക്കിയിരുന്നത്.

കര്‍ഷകതൊഴിലാളിയുടെ പത്തു രൂപ

നിയോജക മണ്ഡലം തലത്തിലുള്ള പര്യടനത്തിനു ശേഷം അപ്പര്‍കുട്ടനാട് മേഖലയിലെ ആളുകളെ കാണുന്നതിനായി കാഞ്ഞിരത്തു നിന്നും തിരുവാര്‍പ്പിലേക്ക് ബോട്ടിലൂടെ പര്യടനം നടത്തുന്ന വേളയില്‍ തിരുവാര്‍പ്പ് ഭാഗത്ത് എത്തിയപ്പോള്‍ പാടത്ത് തൊഴിലാളികള്‍ നെല്ലു കൊയ്യുന്നതു കണ്ടു.

തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനായി ബോട്ടില്‍ നിന്നിറങ്ങി പാടത്ത് എത്തിയപ്പോള്‍ കൊയ്തു കൊണ്ടിരുന്ന ഒരു തൊഴിലാളി സ്ത്രീ തന്‍റെ മടിക്കുത്തില്‍ നിന്നും കീറിപ്പറിഞ്ഞ് വിയര്‍പ്പുതുളളികള്‍ വീണു നനഞ്ഞ ഒരു പത്തു രൂപ എടുത്ത് എന്‍റെ കൈയില്‍ തന്നിട്ടു പറഞ്ഞു: "ഇതു മാത്രമേ എന്‍റെ കൈയിലുള്ളു'.

വികാരനിര്‍ഭാരമായി കര്‍ഷക തൊഴിലാളിയായ ആ സ്ത്രീ ഇതുപറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയി. ഞാന്‍ ആ പത്തു രൂപ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്‍റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മറക്കാനാവാത്ത അനുഭവമാണിത്.

Tags : Suresh Kurup Assembly Election

Recent News

Corehub Up