തുറവൂർ: അരൂർ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിലെ പൊതുശ്മശാനത്തിന്റെ ഭീമൻ പുകഴക്കുഴൽ സമീപത്തെ വീടിനു മുകളിൽ വീണു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ശ്മശാന മതിൽക്കെട്ടിനോടു ചേർന്ന് താമസിക്കുന്ന വേഴക്കാട്ട് തിലകന്റെ വീടിനു മുകളിലേക്കാണ് പെരുമഴയത്ത് പുകക്കുഴൽ ഒടിഞ്ഞുവീണത്. ഈ സമയത്ത് തിലകനും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കുഴലിന്റെ ഭാരം തകര ഷീറ്റുകൾ താങ്ങിയതിനാൽ വൻ അത്യാഹിതം ഒഴിവായി. പുകക്കുഴൽ ദ്രവിച്ചിരുന്നത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി തിലകൻ പറഞ്ഞു.
വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബർ ശ്രീജൻ ഉൾപ്പെടെയുള്ള പഞ്ചായത്തംഗങ്ങളും അറിയിച്ചു.
രണ്ട് ക്രെയിനുകൾ എത്തിച്ച് പുകക്കുഴൽ വീടിനു മുകളിൽനിന്ന് നീക്കം ചെയ്തു.നിലവിൽ മൃതദേഹ സംസ്കരണത്തിനുള്ള ബർണറുകൾ പ്രവർത്തിക്കാത്തതിനാൽ കുമ്പളത്തും നെട്ടൂരും അരൂക്കുറ്റിയിലും ഉള്ള ശ്മശാനങ്ങളിലാണ് സംസ്കാരം നടത്തിവരുന്നത്.
നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ ശ്മശാനത്തിന്റെ മേൽക്കൂർ പൊതിഞ്ഞിരിക്കുന്ന തകരഷീറ്റുകളും ദ്രവിച്ച് തുരുമ്പെടുത്തുകൊണ്ടിരിക്കുകയാണ്. മൊത്തം അഴിച്ചുപണിയേണ്ട സ്ഥിതിയിലാണ് ശ്മശാനം.
Tags : Nattuvishesham District News