ടൂറിസം പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്ന കൊളവള്ളി പാടം. പിന്നില്‍ കബനി നദി
പുൽപ്പള്ളി: കേരള-കർണാടക അതിർത്തിയോട് ചേർന്ന കബനി നദിയും കന്നാരംപുഴയും ബന്ദിപ്പുര, നാഗർഹോള കടുവ സങ്കേതങ്ങളും അതിർത്തി പങ്കിടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് ആവശ്യം.
പുഴയും വയലും വനവുമുള്ള മനോഹര പ്രദേശമാണിത്. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കബനി പുഴയോരത്തുള്ള 35 ഏക്കർ സ്ഥലത്ത് ഇതിനുള്ള പദ്ധതികൾ തയാറാക്കിയാൽ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് അത് സഹായിക്കും. വർഷങ്ങളായി ഉപയോഗപ്പെടുത്താത്ത ഈ സ്ഥലം ഇപ്പോൾ കാടുമൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
ടൂറിസം വികസനത്തിന് ഇവിടെ അനന്ത സാധ്യതകളുണ്ടെന്ന് രണ്ട് വർഷം മുന്‍പ് സ്ഥലം സന്ദർശിച്ച ഡിടിപിസി സംഘം കണ്ടെത്തിയിരുന്നു. പ്രകൃതിക്കിണങ്ങുന്ന വിവിധ പദ്ധതികളാണ് ഇവിടെ അഭികാമ്യമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. പ്രദേശവാസികൾക്കും ഗോത്ര സമൂഹത്തിനും ഇതുവഴി ജീവിത പുരോഗതി കൈവരിക്കാനും സഹായകമായ പദ്ധതിയാണ് സർക്കാരിന്റെ ശ്രദ്ധപതിയാതെ നഷ്ടമാകുന്നത്.
കബനി നദിയിൽ ജല സവാരി, വയോജനങൾക്കും കുടികൾക്കും പാർക്കുകൾ, കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണ സ്റ്റാളുകൾ, മീൻപിടിത്തം എന്നിവയെല്ലാം നടത്താനാവും. ദേശാടന പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യവും ഇവിടെയുണ്ട്. നിരീക്ഷണ ഗോപുരം നിർമിച്ചാൽ വനത്തിന്റെയും കബനിപ്പുഴയുടെയും കാഴ്ചകൾ ആസ്വദിക്കാനുമാകും. സഞ്ചാരികൾക്ക് താമസിക്കാനുള്ള കോട്ടജുകൾ, ഡോർമെറ്ററി, പഠന ക്യാംപുകൾ എന്നിവയ്ക്കും ഉചിതമായ സ്ഥലമാണിത്.
വിശാലമായ പാർക്കിംഗ്, വീതിയുള്ള റോഡ്, പൂന്തോട്ടം, ഹെർബൽ പാർക്ക്, ശലഭ പാർക്ക് എന്നിവയ്ക്കും അനുയോജ്യമായ ഈ സ്ഥലം ഉപയോഗപെടുത്തണമെന്ന് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഗ്രാമസഭകളിൽ പലവട്ടം നാട്ടുകാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായി കൊളവള്ളിയെ മാറ്റാനാവശ്യമായ നടപടികൾ ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഇടപ്പെട്ട് സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Kolavalli