കണ്ടലമ്മച്ചി നട്ടുവളർത്തിയ കണ്ടലുകൾ
കുമരകം: പരിസ്ഥിതി സംരക്ഷണത്തിനായി സ്വജീവിതത്തിന്റെ നല്ലൊരുഭാഗം നീക്കിവെച്ച കണ്ടലമ്മച്ചിയെ പരിസ്ഥിതി ദിനത്തിൽ മലയാളികൾക്ക് മറക്കാനാകില്ല. വേമ്പനാട്ടുകായലിനോട് അതിർത്തി പങ്കിടുന്ന കുമരകത്ത് ഒട്ടുമിക്ക പുരയിടങ്ങൾക്കു ചുറ്റും ചെറിയ കൈത്താേടുകൾ ഉണ്ടായിരുന്നു. പറമ്പുകളുടെ തീരം ഇടിഞ്ഞു പോകാതെ സൂക്ഷിക്കുക ദുഷ്കരമായിരുന്നു. പുരയിടങ്ങളിലെ മണ്ണൊലിച്ചു പോകാതെ സംരക്ഷിക്കാൻ ഏറ്റവും ഉത്തമം കണ്ടലുകളാണെന്ന അറിവാണ് മറിയാമ്മ കുര്യനെ കണ്ടൽ വളർത്താൻ പ്രേരിപ്പിച്ചത്.
മറിയാമ്മയുടെ പിതാവായ വാച്ചച്ചിറയിൽ വി.സി. കുരുവിള ബേക്കർ സായിപ്പിന്റെ ബംഗ്ലാവിലെ നിത്യസന്ദർശകനായിരുന്നു. സായിപ്പ് കണ്ടൽ ചെടികൾ നട്ടു പരിപാലിക്കുന്നതിൽ ആകൃഷ്ടനായി കുരുവിളയും സ്വന്തം പുരയിടത്തിന്റെ ചുറ്റിലും കണ്ടൽ തൈകൾ നട്ടുവളർത്തി പരിപാലിക്കാൻ തുടങ്ങി. പിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മറിയാമ്മ കണ്ടൽ നടാനാരംഭിച്ചത്. ചെപ്പന്നുക്കരി കുര്യന്റെ ഭാര്യയായി ആ കുടുംബത്തിലെത്തിയപ്പോൾ അവിടെ വ്യാപകമായി കണ്ടൽ നട്ടുവളർത്തി തുടങ്ങിയതോടെയാണ് പരിസ്ഥിതി മേഖലയിൽ ഇവർ ശ്രദ്ധിക്കപ്പെട്ടത്. കായലിൽകൂടി ഒഴുകിയെത്തുന്ന കണ്ടൽ തൈകളെല്ലാം അങ്ങനെ ചെപ്പന്നുക്കരി പറമ്പരികിൽ നിര നിരയായി സ്ഥാനം പിടിച്ചു.
ശാസ്ത്രലോകം കണ്ടൽ ചെടികളുടെ പ്രാധാന്യം മനസിലാക്കുന്നതിന് മുന്പു തന്നെ അവയെ കണ്ടലമ്മച്ചി സംരക്ഷിച്ചു. വർഷങ്ങൾക്കുശേഷമാണ് കണ്ടലമ്മച്ചിയെ തേടി കണ്ടൽ പ്രേമികളും ഗവേഷകരും എത്തിയത്. 2009 ഒക്ടോബർ 18ന് കണ്ടലമ്മച്ചി ഇഹലോകവാസം വെടിഞ്ഞു. തനിക്ക് 11 മക്കളുണ്ടെന്നാണ് ഈ പരിസ്ഥിതിസ്നേഹി പറഞ്ഞിരുന്നത്. അതിൽ പതിനൊന്നാമത്തേതു മകളായ കണ്ടൽ ചെടികൾ ആണെന്നാണ് പ്രകൃതിയെയും കണ്ടൽച്ചെടികളെയും വളരെയധികം സ്നേഹിച്ച മറിയാമ്മ അവകാശപ്പെട്ടിരുന്നത്. അങ്ങനെ അവർ നാട്ടുകാരുടെ കണ്ടലമ്മച്ചിയായി.
നിരവധി പുരസ്കാരങ്ങൾക്കും കണ്ടലമ്മച്ചി അവകാശിയായി. ഇപ്പോൾ മക്കളായ ചാക്കോച്ചൻ, ടോമി, ടോമിയുടെ ഭാര്യ റെനി, മക്കളായ റ്റോണി, റോണി, മരിയ എന്നിവരാണ് ചെപ്പുന്നക്കരി തറവാട്ടിലുള്ളത്.ഇവരുടെ പരിചരണത്തിലാണ് ഇപ്പാേൾ കണ്ടലുകൾ.
Tags : Local News Nattuvishesham Kottayam