കൊച്ചി: വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22.15 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃശൂർ കുരിയചിറ ചിയാരത്ത് പ്രവർത്തിക്കുന്ന മാസ്റ്റർ ബിൽട്ട് ഇൻഫ്രാസ്ട്രക്ചർ സിഇഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ലിയോ ജോർജ് രണ്ടാം പ്രതിയും കൃഷ്ണപ്രസാദ് നാലാം പ്രതിയുമാണ്. പാർട്ണർമാരിൽ ഒരാളും കേസിലെ മൂന്നാം പ്രതിയുമായ കെ.ജി. ശരത്ത് ഒളിവിലാണ്.
പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 35ലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ പരാതിയിൽ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
അബ്ദുൾ നിസ്താറിന്റെ മക്കളായ ഷോബിൻ, ഷെറിൻ എന്നിവരുടെ പേരിൽ തെങ്ങോടുള്ള 4.3 സെന്റ് സ്ഥലത്ത് 70 ലക്ഷം രൂപയ്ക്ക് മൂന്ന് നിലകളിൽ ആറ് അപ്പാർട്ട്മെന്റുകൾ ഒരു വർഷത്തിനകം നിർമിച്ചു നൽകാമെന്നാണ് പ്രതികൾ അബ്ദുൾ നിസ്താറുമായി കരാറുണ്ടാക്കിയത്.
40,67,575 രൂപ വാങ്ങിയ ശേഷം 18,51,935 രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയത്. ഇത്തരത്തിൽ അബ്ദുൾ നിസ്താറിന് 22,15,640 രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് കേസ്.
പ്രതികളുടെ പേരിൽ നോർത്ത് പറവൂർ, മുളന്തുരുത്തി, തിരുവനന്തപുരം പൊഴിയൂർ, മാരാരിക്കുളം, അങ്കമാലി, ഒല്ലൂർ എന്നിവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിലും കേസുണ്ട്.
വീട് നിർമാണത്തിനായി കരാർ വച്ച ശേഷം 75 ശതമാനത്തോളം തുക ആദ്യം വാങ്ങുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നിർമാണം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ഇവർ നിർമാണ പ്രവൃത്തികൾ നിറുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യും.
പണം നൽകിയയാൾ പരാതിയുമായി വന്നാൽ ഉടമകൾ കോടതിയെ സമീപിക്കും. ഒപ്പുവച്ച കരാറിൽ പരാതികൾ ഉണ്ടെങ്കിൽ കോടതി വഴി മാത്രമേ നിയമനടപടികൾ കൈക്കൊള്ളാവൂ എന്ന വ്യവഹാര നിബന്ധനയും പ്രതികൾ ഉൾപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Ernakulam