ചാവക്കാട്: സിമന്റ് അടർന്ന് പോയി, തുരുമ്പിച്ചകമ്പിയും ദ്രവിച്ച കോൺക്രീറ്റ് ബീമുകളുമായി ജലഅഥോറിറ്റിയുടെ പത്തുലക്ഷത്തിന്റെ ജലസംഭരണി. ആശങ്കയിൽ അയൽവാസികൾ.
ആശുപത്രി റോഡിന് സമീപം ഗ്യാസ് ഏജൻസിക്ക് മുന്നിലുളള വാട്ടർടാങ്കാണ് അപകടസ്ഥിതിയിൽ. ജലസംഭരിണി നിർമിച്ചിട്ട് ഏതാണ്ട് അര നൂറ്റാണ്ടായി. പണി പൂർത്തീകരിച്ച ശേഷം വെള്ളം എത്താതെ വർഷങ്ങൾ ഒഴിഞ്ഞുകിടന്നു. പിന്നീടാണ് പ്രവർത്തനം തുടങ്ങിയത്.
ടാങ്കിന്റെ പ്രധാന തൂണുകളും ബീമുകളും മറ്റു കോൺക്രീറ്റ് ഭാഗങ്ങളും പൂർണമായി ദ്രാവിച്ച് അപകടസ്ഥിതിയിലാണ്. ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന ടാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ ദുരന്തത്തിനും നാശത്തിനും കാരണമാകുമെന്ന് നാട്ടുകാരനായ ടി.പി. താജുദ്ദീൻ ചൂണ്ടിക്കാണിച്ചു. ജലഭീഷണിക്ക് പരിഹാരം തേടി താജുദ്ദീൻ ഒരു വർഷമായി അധികൃതർക്ക് പരാതി നൽകുന്നു.
എൻജിനീയർ, കളക്ടർ, മന്ത്രി തുടങ്ങി വിവിധ തലത്തിലുള്ളവർക്ക് കഴിഞ്ഞവർഷം ജൂണിൽ ചിത്രം സഹിതം പരാതി നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി മനസിലാക്കുകയും ഗുരുതരാവസ്ഥ ബോധ്യപ്പെടുക യും ചെയ്തിരുന്നു. അധികൃതർ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുപറഞ്ഞ് ഒരു വർഷമായിട്ടും ഒന്നും സംഭവിച്ചില്ല.
മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ്മന്ത്രിക്കും പരാതി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : nattu vishesham water bomb explode