തീരദേശത്തെ കാഞ്ഞങ്ങാട് നഗരസഭയും അജാനൂരും തൊട്ടുതുടങ്ങി മലയോരമേഖലയിലെ പനത്തടിയും ബളാലും വരെ നീണ്ടുകിടക്കുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. മണ്ഡലത്തിലെ ഓരോ മേഖലയുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്.
കാഞ്ഞങ്ങാട് പൈതൃക ഇടനാഴി, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവർ, ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് മേൽനടപ്പാലം, അജാനൂർ തുറമുഖം, കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ വികസനം, കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത, മലയോരമേഖലയിലെ വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികൾ, റാണിപുരത്ത് ടൂറിസം മേഖലയിലെ അടിസ്ഥാനവികസനം, കാഞ്ഞങ്ങാട് ജില്ലാശുപത്രിയും അമ്മയും കുഞ്ഞും ആശുപത്രിയും പൂടംകല്ല് താലൂക്ക് ആശുപത്രിയും മലയോരമേഖലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളുമുൾപ്പെടെ ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തൽ, കാഞ്ഞങ്ങാട് സ്റ്റേഡിയം, വിദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ, മടിക്കൈയിലെ വാഴ കൃഷിയും മലയോരമേഖലയിലെ നാണ്യവിളകളുമുൾപ്പെടെ കാർഷികമേഖലയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ, എരിക്കുളം മൺപാത്ര ഗ്രാമം എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നുകേൾക്കുന്നുണ്ട്.
കാലത്തിനൊത്ത മാറ്റങ്ങൾ: ഗോവിന്ദൻ പള്ളിക്കാപ്പിൽ
കാലത്തിനൊത്ത മാറ്റങ്ങൾ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. പൊതുവായ വികസനകാര്യങ്ങൾക്കും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം ഒരുപോലെ മുൻഗണനയുണ്ടാകും. രാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും കേൾക്കും.
ചെയ്തുകൊടുക്കാൻ കഴിയുന്ന എല്ലാ ആവശ്യങ്ങളും ഒരു മടിയും കൂടാതെ ചെയ്തുനൽകും.
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെയും നീലേശ്വരം-എടത്തോട് റോഡിന്റെയും നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും. കാഞ്ഞങ്ങാട് പൈതൃക ഇടനാഴി പദ്ധതി യാഥാർഥ്യമാക്കും. വെള്ളിക്കോത്തെ വിദ്വാൻ പി സ്മാരക മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കും. ഇ. ചന്ദ്രശേഖരൻ തുടങ്ങിവച്ച എല്ലാ പദ്ധതികളും കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.