Editorial Audio
ഡ്രൈവിംഗ് ടെസ്റ്റ് എന്നതു കേവലം ഔദ്യോഗികമായ നടപടിക്രമം മാത്രമല്ല. ഒരു സമൂഹം തങ്ങളുടെ ഡ്രൈവർമാരിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ്. ഡ്രൈവിംഗ് ലൈസൻസ് വലിയ അംഗീകാരമായി ആഗോളതലത്തിൽതന്നെ കരുതുന്നുണ്ട്. എങ്കിലും അതിലേക്കുള്ള വഴി ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് സംസ്കാരവും വളരെ വ്യത്യസ്തമാണ്. കർശനമായ രാജ്യാന്തര നിലവാരത്തിൽനിന്ന് ഏറെ അകലെയാണ് ഇന്ത്യൻ ഡ്രൈവിംഗ് ടെസ്റ്റ് എന്ന വിമർശനം നേരത്തേയുള്ളതാണ്.
അപഹാസ്യമായ വിധത്തിൽ വളരെ എളുപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരീക്ഷണങ്ങൾപോലും മറികടക്കുന്ന വിധമുള്ള അഴിമതിയും ഇവിടെ കൊടികുത്തിവാഴുന്നു. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ഉയർന്ന റോഡ് സംസ്കാരവുംകൂടി ചേർന്നാലേ രാജ്യത്തെ പാതകൾ സുരക്ഷിതമാകൂ എന്നതിൽ സംശയമില്ല. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും എന്ന പതിവുചോദ്യം നമ്മെ തുറിച്ചുനോക്കുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയിൽ കാതലായ മാറ്റം കൊണ്ടുവരുന്നത്. റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ ഒന്നുമുതൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമാകുകയാണ്. ആദ്യം ഓണ്ലൈൻ ലേണേഴ്സ് ടെസ്റ്റ്, തുടർന്ന് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെയാകും പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് വിജയിച്ചശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു നിർബന്ധമായും 30 ദിവസത്തെ ഇടവേളയും ഉണ്ടായിരിക്കണം. വീഡിയോ ഗെയിം മാതൃകയിലുള്ള ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റി’ൽ ആകെ 100 മാർക്കാണുണ്ടാകുക. 60 മാർക്ക് കിട്ടുന്നവർ അടുത്ത ഘട്ടത്തിന് യോഗ്യത നേടും. വ്യത്യസ്ത കാലാവസ്ഥകളിലെ ഡ്രൈവിംഗ്, രാത്രികാല ഡ്രൈവിംഗ്, അപ്രതീക്ഷിത തടസങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിഞ്ഞ് വാഹനം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിലവിലെ റോഡ് ടെസ്റ്റിൽ സമഗ്രമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.
നമ്മുടെ റോഡുകളിൽ വണ്ടിയോടിക്കുന്നവരെ രാജ്യാന്തര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാറ്റത്തെ സർവാത്മനാ സ്വാഗതം ചെയ്യേണ്ടതുണ്ട്. അതേസമയം, പൂർണലക്ഷ്യം ഇനിയുമകലെയാണെന്ന കാര്യവും മറക്കരുത്. പത്തുവർഷം വണ്ടിയോടിച്ചിട്ടും സൈഡ് ഇൻഡിക്കേറ്റർ സ്വിച്ച് എവിടെയെന്നറിയാത്ത ഡ്രൈവർമാരുള്ള നാടാണിത്! അതുപോലെ രാത്രിയാത്രയിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യുന്നത് പൗരുഷത്തെ ബാധിക്കുന്ന വലിയ പ്രശ്നമായി കരുതുന്നവരുമുണ്ട്. അതുമല്ല, റോഡിൽ വരച്ചുവച്ചിരിക്കുന്ന സീബ്രാലൈനുകളും കാൽനടക്കാരും സൈക്കിൾ യാത്രികരും വലിയ ശല്യമാണെന്ന് പുച്ഛിക്കുന്നവരും കുറവല്ല. ഇവരെയൊക്കെ മര്യാദ പഠിപ്പിക്കാൻ ഏതു ഭഗീരഥൻ വരുമെന്ന ചോദ്യത്തിനും ഉത്തരം കാണണം.
അപരനെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന അടിസ്ഥാനതത്വമാണ് റോഡിലും പുലർത്തേണ്ടത്. ഇക്കാര്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ചെറുപ്പം മുതലേ പഠിപ്പിച്ചെടുക്കണം. ഇക്കാര്യത്തിൽ ഹിമാലയൻ നഗരങ്ങളിലെ ഡ്രൈവർമാരെ മാതൃകയാക്കാവുന്നതാണ്. ഒരു ബ്ലോക്ക് വന്നാൽ അവിടെ അതിവേഗം അത് പരിഹരിക്കപ്പെടും. ഇവിടെയാണെങ്കിലോ? ഹോൺ ശബ്ദവും തെറിവിളികളുംകൊണ്ട് പ്രദേശമാകെ പൊട്ടിത്തെറിക്കും!
മറ്റു രാജ്യങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി അത്യാധുനിക മാർഗങ്ങൾ ഇപ്പോഴേ സ്വീകരിച്ചിട്ടുണ്ട്. ചൈന, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വാഹനത്തിനുള്ളിൽ ഒരു പരിശോധകന്റെ സാന്നിധ്യമില്ലാതെതന്നെ, ക്യാമറകളും ഓൺ-ബോർഡ് കംപ്യൂട്ടറുകളും ഘടിപ്പിച്ച ട്രാക്കുകളിലൂടെ ഡ്രൈവറുടെ കൃത്യത തത്സമയം വിലയിരുത്തുന്നുണ്ട്. യുകെ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഡ്രൈവിംഗ് ടെസ്റ്റുകളിൽ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ലോവേനിയ ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഡ്രൈവിംഗ് രീതികൾ പരിശോധിക്കുമ്പോൾ, ജർമനി രാത്രികാല ഡ്രൈവിംഗും മോട്ടോർവേ ഡ്രൈവിംഗും നിർബന്ധിത പരിശീലനത്തിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയിലാകട്ടെ, ലൈസൻസ് ലഭിച്ച പല ഡ്രൈവർമാർക്കും അടിസ്ഥാന നൈപുണ്യങ്ങൾ ഉണ്ടാകാറില്ല. ലെയ്ൻ അച്ചടക്കം, കണ്ണാടികളുടെ ശരിയായ ഉപയോഗം, സുരക്ഷിതമായ അകലം പാലിക്കൽ എന്നിവയൊക്കെ ലൈസൻസ് കിട്ടിയ ശേഷമാണ് അവർ പഠിക്കുന്നത്. ചുരുക്കത്തിൽ, യഥാർഥ റോഡുകൾ തന്നെയാണ് ഇവിടെ ഡ്രൈവിംഗ് പരിശീലനകേന്ദ്രങ്ങളായി മാറുന്നത്. കാർ ഉടമസ്ഥർ അതിവേഗം കൂടുന്ന ഇന്ത്യയിൽ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഡ്രൈവിംഗ് സൗകര്യം ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതോടെ, നമ്മുടെ നാട്ടിലെ റോഡ് സംസ്കാരം എന്നത് പരസ്പര സഹകരണം, നിയന്ത്രിത അരാജകത്വം, അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അലിഖിത നിയമങ്ങൾ എന്നിവയുടെ അപൂർവ മിശ്രിതമായി മാറുന്നു.
വലിയ ശബ്ദഘോഷം ഉണ്ടാക്കുന്നവരും വലിയ വാഹനങ്ങളുമാണ് ഇന്ത്യൻ റോഡിലെ അധികാരികൾ. ചെറിയ വാഹനങ്ങളും കാൽനടക്കാരുമെല്ലാം വിനീതവിധേയരായി അവർക്കു മുന്നിൽനിന്ന് ഓടിമാറേണ്ടിവരുന്നു. അതേസമയം, തെരുവുമൃഗങ്ങൾക്കു മുന്നിൽ മാത്രം എല്ലാവരും സമന്മാരാണ്! സുരക്ഷിത ഡ്രൈവിംഗ് സംസ്കാരം വളർത്താനുള്ള ഏതൊരു നീക്കത്തെയും പിന്തുണച്ചേ മതിയാകൂ. അത്രത്തോളമാണ് വാഹനപ്പെരുപ്പം. അച്ചടക്കത്തോടെ റോഡിൽ പെരുമാറിയില്ലെങ്കിൽ നഷ്ടമാകുന്ന മനുഷ്യജീവനും പാഴാകുന്ന സമയത്തിനും പകരംവയ്ക്കാനൊന്നുമില്ലെന്ന് മറക്കരുത്.
Tags : DEEPIKA EDITORIAL