Editorial Audio
സ്ഥാപനയുടമ ഉൾപ്പെട്ട സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ പേരിലാണ് പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ കയറി എഡിറ്ററുടെ കസേരയിലിരുന്നത്. പുലർച്ചെ ആറോടെയാണ് കൊച്ചി കളമശേരിയിലുള്ള ചാനൽ ആസ്ഥാനത്ത് പൊലിസ് എത്തിയത്. വാർത്താസംപ്രേഷണം തടസപ്പെടുന്ന രീതിയിൽ പൊലിസ് പെരുമാറിയെന്നും മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തുവെന്നുമുള്ള ഗുരുതരമായ ആരോപണം ചാനൽ പ്രവർത്തകർ ഉയർത്തിയതോടെ റെയ്ഡിനെ എതിർത്തും പിന്തുണച്ചും ആളുകൾ രണ്ടു ചേരിയിലാകുന്നതാണു കണ്ടത്. ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷം ഒച്ചവയ്ക്കുമ്പോൾ നിയമപരമായ സാധാരണ നടപടിയെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പൊലിസ് നടപടിയെ വ്യാഖ്യാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ മാധ്യമസ്ഥാപനങ്ങളിൽ പൊലിസ് നടപടികളുണ്ടായതിന്റെ ലിസ്റ്റും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നിയമം ഇരുതലമൂർച്ചയുള്ള വാളാണ്; അതുപോലെയാണ് മാധ്യമസ്വാതന്ത്ര്യവും. ശരിയായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ മുറിവേൽക്കും. കേരളത്തിൽ നിരവധി പത്രമാധ്യമങ്ങളുണ്ട്, വാർത്താ ചാനലുകളുണ്ട്, ഓൺലൈൻ ന്യൂസ് പോർട്ടലുകളുണ്ട്. ഒരേ ആശയത്തെ, സംഭവത്തെ പല വർണങ്ങളിൽ പ്രതിഫലിപ്പിക്കുന്നവയാണവ. ഇന്ത്യയിൽതന്നെ ഒട്ടുമിക്ക മാധ്യമങ്ങളും വ്യക്തമായ രാഷ്ട്രീയചായ്വും ബിസിനസ് താത്പര്യങ്ങളുമുള്ളവയാണ്. ഈ സ്ഥാപനങ്ങളിലെല്ലാം നിരവധി ജേണലിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ട്. സ്ഥാപന യുടമകളുടെ രാഷ്ട്രീയവും ബിസിനസ് താത്പര്യങ്ങളും അവരെ പല കുഴപ്പങ്ങളിലും ചാടിക്കാറുണ്ട്. അതിന്റെ തുടർച്ചയായ ഭരണകൂട-പൊലിസ് നടപടികൾ സാധാരണ അവരുടെ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരിലേക്കു നീളാറില്ല. പത്രം നടത്തുന്ന കോർപറേറ്റ് മുതലാളിമാർക്കെതിരേ പലതരത്തിലുള്ള കേസുകളുണ്ടാകാറുണ്ട്. അപ്പോഴൊന്നും പൊലിസ് ന്യൂസ് ഡെസ്കിൽ കയറി വിളയാടാറുമില്ല.
റിപ്പോർട്ടർ ചാനലിന്റെ ഉടമയ്ക്കെതിരേയുള്ള കേസിന്റെ ന്യായാന്യായങ്ങളെക്കുച്ചോ അതു പ്രതിരോധിക്കാൻ ചാനലിനെ മറയാക്കി എന്ന ആരോപണത്തെക്കുറിച്ചോ അല്ല പറയാനുദ്ദേശിക്കുന്നത്. മാധ്യമരംഗം അകപ്പെട്ട ചതിക്കുഴികളെക്കുറിച്ചാണ്. ഒരു മാധ്യമസ്ഥാപനത്തിന്റെ ന്യൂസ്റൂമിലേക്ക് കടന്നുകയറുമ്പോൾ പൊലിസ് പാലിക്കേണ്ട ജനാധിപത്യ മര്യാദയിൽ വന്ന ജാഗ്രതക്കുറവിനെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻപോലും കഴിയാതെ ഇരുൾമുറിയിൽ പരസ്പരം വാൾ വീശുന്ന മാധ്യമലോകത്തിന്റെ ചിത്രമാണ് നമ്മെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നത്. ചാനൽ ഉടമയുടെയും ചാനലിന്റെയും മാധ്യമ ധാർമികതയെക്കുറിച്ചുള്ള ചർച്ച നടക്കട്ടെ. ആ ചർച്ച, ദൃശ്യമാധ്യമരംഗത്തെ കിടമത്സരവും റേറ്റിംഗ് യുദ്ധവും അനുദിനം വഷളാക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ഭാവിയിലേക്കും കോർപറേറ്റ്, ഭരണകൂട താത്പര്യങ്ങൾക്കു ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളുടെ നിലവാരത്തകർച്ചയിലേക്കും നീളട്ടെ.
ചാനലുകളുടെ കിടമത്സരം സർവസീമകളും ലംഘിക്കുന്ന കാലത്ത് എതിരാളികളുടെ തകർച്ച അന്തംവിട്ട് ആഘോഷിക്കുന്ന ചാനലുകളുടെ കാഴ്ച നൽകുന്ന അസ്വസ്ഥതയും ഒരുവശത്തുണ്ട്. ഈയൊരു സാഹചര്യമാണ് പൊലിസിനും ഭരണകൂടത്തിനും പൊതുസമൂഹത്തിനും ന്യൂസ്മുറിയിലേക്കു നീളുന്ന ഇത്തരം റെയ്ഡുകളെ ന്യായീകരിക്കാനുള്ള വീര്യം നൽകുന്നത്. എന്തുതന്നെയായാലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരെ ന്യൂസ് റൂമിൽ കയറി ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് തീർത്തും അപലപനീയമാണ്.
ഇതിന്റെ മറുവശവും കാണാതിരുന്നുകൂടാ. മാധ്യമപ്രവർത്തനത്തിന്റെ എല്ലാ ധാർമികതയും വെടിഞ്ഞ് സ്വന്തം താത്പര്യം സംരക്ഷിക്കാൻ മാത്രം മാധ്യമസ്ഥാപനങ്ങൾ തുടങ്ങുകയും വാങ്ങുകയും ചെയ്യുന്ന വ്യക്തികളും കോർപറേറ്റ് കമ്പനികളും മാധ്യമസ്വാതന്ത്ര്യം എന്ന പവിത്രമായ മൂല്യത്തെയാണ് ചവിട്ടിമെതിക്കുന്നത്. തെറ്റും ശരിയും സത്യവും മിഥ്യയുമെല്ലാം കൂടിക്കുഴഞ്ഞ് ആരെ പിന്തുണയ്ക്കണം, ആരെ എതിർക്കണം എന്നറിയാത്ത സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കുഴമറിച്ചിലിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
സ്ഥാപിത താത്പര്യക്കാർ മേയുന്ന മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയും സമാന്തരമായി നടക്കേണ്ടതുണ്ട്. എന്തിന്റെ പേരിലായാലും ഇപ്പൊഴീ നടപടിയെ ന്യായീകരിച്ചാൽ ഇതൊരു കീഴ്വഴക്കമായി മാറും. അങ്ങനെയാണ് നമ്മുടെ ഭരണകൂട-പൊലിസ് സ്വഭാവം. അതോടെ സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം അസാധ്യമായിത്തീരുകയും ചെയ്യും. വസ്തുതകൾ എന്ന ഒന്നില്ല, വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ, എന്നു പറഞ്ഞത് ഫ്രെഡറിക് നീച്ചേ ആണ്. വസ്തുതകൾ വിശുദ്ധമാണ്, അഭിപ്രായം സ്വതന്ത്രവും എന്നു പ്രഖ്യാപിച്ചത് സി.പി. സ്കോട്ടും. മനുഷ്യർ ചിന്തിച്ചുതുടങ്ങിയ കാലം മുതൽ വസ്തുതകളും വ്യാഖ്യാനങ്ങളും കെട്ടുപിണഞ്ഞ് പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ളിൽ മറഞ്ഞിരിക്കുന്ന സത്യവും ധർമവും നീതിയും പുറത്തു കൊണ്ടുവരാൻ അവിരാമം ശ്രമിച്ച മാധ്യമപ്രവർത്തകരുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
ഒരേ വസ്തുതയിൽതന്നെ വ്യത്യസ്ത നിലപാടുകളുണ്ടാകുന്നതു വ്യാഖ്യാനങ്ങളുടെ വൈവിധ്യംകൊണ്ടാണ്. അത്തരം വൈവിധ്യങ്ങൾ നിർഭയം പ്രകടിപ്പിക്കാനാകും എന്നിടത്താണ് ജനാധിപത്യത്തിന്റെ വിജയം. വിരുദ്ധ നിലപാടുകളുടെ വസന്തം പൂക്കുന്നയിടമാണ് ജനാധിപത്യം. അത്തരം വിരുദ്ധ നിലപാടുകളുള്ള, സ്വതന്ത്ര മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ യഥാർഥ നാലാം തൂൺ. തട്ടിപ്പുകൾ നടത്തി രക്ഷപ്പെടാൻ മാധ്യമസ്ഥാപനങ്ങളെ മറയാക്കുന്ന മാധ്യമ നെറികേടിനെയും പൊലിസ് എഡിറ്ററുടെ കസേരയിൽ കയറിയിരിക്കുന്ന അശ്ലീലത്തെയും ഒരുപോലെ നേരിടുകയെന്ന സങ്കീർണമായ ദൗത്യമാണ് മാധ്യമരംഗത്തിന്റെ ജനാധിപത്യ ഭാവിക്കുവേണ്ടി ഏറ്റെടുക്കേണ്ടത്.
Tags : DEEPIKA EDITORIAL