Monday, June 22, 2020 11:10 PM IST
ജൂൺ ഒന്നിനു സ്കൂളുകൾ തുറന്നു. ചിലയിടങ്ങളിൽ മഴയുമുണ്ടായിരുന്നു കൂട്ടിന്. പക്ഷേ, സ്കൂൾ തുറന്നതു വീടുകളിൽ ആണെന്നു മാത്രം. അതുകൊണ്ട് മഴയ്ക്കു പതിവുപോലെ കുഞ്ഞുങ്ങളെ നനച്ച് കുസൃതികാട്ടാൻ ആയില്ല.
മാതാ പിതാ ഗുരു ദൈവം- പഴയ തലമുറ ആദ്യാക്ഷരങ്ങൾ ഉരുവിട്ട് പഠിച്ചപ്പോൾ ഏറ്റവും ആദ്യം ചൊല്ലിപ്പഠിച്ച വചനം. പുതിയ തലമുറ പക്ഷേ അതല്ല പഠിക്കുന്നത്. അവർ മിക്കു പൂച്ചയെയും മീട്ടുപ്പൂച്ചയെയും പാടിയാടി പഠിച്ചു തുടങ്ങും. തെറ്റ് പറയുന്നില്ല. കാലപ്രവാഹത്തിൽ വന്ന പരിഷ്കാരം. വിദ്യാലയങ്ങൾ തുറന്ന ദിനം ഏറെ ഉത്കണ്ഠകളും ആശങ്കകളും ഉണ്ടായിരുന്നതിനാലും സ്കൂൾ തുറന്നതു വീടുകളിൽ ആയിരുന്നതിനാലും മറ്റെല്ലാക്കാര്യങ്ങളും മാറ്റിവച്ച് മാതാപിതാക്കൾ മക്കളോടൊപ്പം പങ്കുചേർന്നു.
വിദ്യാർഥികൾ തങ്ങളുടെ ഗുരുഭൂതരെ സിനിമയിൽ എന്നവണ്ണം ടിവിയിലും കംപ്യൂട്ടറിലും മൊബൈലിലും കണ്ട് വിസ്മയഭരിതരായി. വിദ്യാലയങ്ങളും കാന്പസുകളും ആളും ആരവവും പ്രവേശനോത്സവവും ഇല്ലാതെ ജീവനറ്റ സ്മാരകങ്ങൾപോലെയായി. ദൃശ്യമാധ്യമങ്ങൾ പതിവുപോലെ എല്ലാം ഒന്നു കൊഴിപ്പിച്ചു റേറ്റിംഗ് കൂട്ടി. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യേക ദുരന്താവസ്ഥയിൽ ഒരുപക്ഷേ കുഞ്ഞുങ്ങളുടെ ഭാവിയെ കരുതുന്പോൾ നമുക്കു മറ്റു മാർഗങ്ങൾ ഇല്ല. പക്ഷേ, "ഇതാണ് അല്ലെങ്കിൽ ഇതായിരിക്കണം നാളെയുടെ വിദ്യാഭ്യാസ രീതികൾ' എന്ന നിലയിൽ ചർച്ചകൾ പുരോഗമിക്കുന്നതു സ്വയം അപകടം ക്ഷണിച്ചുവരുത്തുകയാവും ചെയ്യുക. അടിയന്തര ഘട്ടങ്ങളിൽ പ്രയോഗിക്കാവുന്ന ഒരു പഠനരീതി എന്നതിൽകവിഞ്ഞൊരു പ്രാധാന്യം ഓൺലൈൻ പഠനരീതിക്ക് നൽകിയാൽ നാം ഇന്നുവരെ കൈവരിച്ച വിദ്യാഭ്യാസ - സാംസ്കാരിക, സാമൂഹിക കെട്ടുറപ്പിന് ഇളക്കംതട്ടുകയാവും ഫലം.
അറിവിന്റെ ഒരു പങ്ക് മാത്രം മതിയോ?
"വിജ്ഞാനം വിരൽത്തുന്പിൽ'- കേൾക്കാൻ ഇന്പമുള്ള നല്ല പ്രയോഗം. എന്നാൽ, കേവലമായ വിജ്ഞാനം നേടുക എന്നതു മാത്രമല്ല വിദ്യാഭ്യാസം. വിരൽത്തുന്പ് അമർത്തിയാൽ വരുന്നത് അറിവിന്റെ ഒരു പങ്ക് മാത്രമാണ്. പൂർണമായ വിജ്ഞാനമല്ല. ലഭിക്കുന്നത് എന്താണ് എന്ന് വിവേചിച്ചറിയുക വിഷമകരം. അതുപോലെ ഏതെങ്കിലും തൊഴിൽ നൈപുണ്യം നേടുക എന്നതുമാത്രവും അല്ല യഥാർഥ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം. അറിവും വൈദഗ്ധ്യവും നാട്ടിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവും വ്യക്തിത്വവും സഹജീവിബോധവും പരിസരബോധവും അതുപോലെ വിവേകം, ബുദ്ധി, ആലോചന, ആത്മസംയമനം എന്നീ സദ്ഗുണങ്ങളും ഉൾച്ചേരുന്പോഴാണ് ഒരു വിദ്യാർഥി നല്ലൊരു മനുഷ്യനായി യഥാർഥത്തിൽ രൂപപ്പെടുന്നത്. അപ്പോഴാണു വിജ്ഞാനം നേടൽ പൂർണമാകുന്നത്. അതിനെ നമുക്ക് ഹ്യൂമൻ ക്യാപ്പിറ്റൽ എന്നു വിളിക്കാം.
വ്യക്തിബോധവും സാമൂഹികബോധവും വ്യക്തിത്വവളർച്ചയും പരസ്പരബഹുമാനാദരവുകളും സഹായസഹകരണവും മേൽപ്പറഞ്ഞ കാര്യങ്ങളുമെല്ലാം ക്ലാസ് റൂമുകളിലെ ബഞ്ചിലിരുന്നും കാന്പസുകളിൽനിന്നും പഠിക്കണം. അക്ഷരം വിപ്രഹസ്തേന എന്നാണല്ലോ പഴമൊഴി. അറിവ് ഗുരുമുഖത്തുനിന്നു നേടണം. കംപ്യൂട്ടർ ഗുരുവല്ല. ഒരു മാധ്യമം മാത്രം. ചോദിക്കുന്നത് എന്തും വിചാരവികാരങ്ങൾ ഇല്ലാതെയും മുഖംനോക്കാതെയും പകർന്നുതരും കംപ്യൂട്ടർ. പക്ഷേ, കുഞ്ഞുങ്ങളുടെ കണ്ണിൽ നോക്കി ആളറിഞ്ഞ് ആവശ്യമറിഞ്ഞ് അറിവ് പകർന്നുനൽകാൻ ഉപകരണങ്ങൾക്ക് ആവില്ലല്ലോ.
കോവിഡ്കാലത്തെ അടച്ചുപൂട്ടലിനിടയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും എല്ലാം അല്പം ഉണർവേകാനായി എന്നതിനപ്പുറം ഈ സന്പ്രദായം നേട്ടങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ, കോട്ടങ്ങളോ നിരവധിയാണുതാനും. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്ന സവിശേഷമായ സാഹചര്യമാണു കേരളത്തിൽ. പോരാത്തതിന് കഴിഞ്ഞ രണ്ടുപ്രളയങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽവന്ന തൊഴിലില്ലായ്മയും വരുമാന നഷ്ടവും നിലനിൽക്കുന്ന സാഹചര്യത്തിൽ പെട്ടെന്നു കംപ്യൂട്ടറും മൊബൈലും അതിന്റെകൂടെ നെറ്റ് കണക്ഷനും എടുക്കേണ്ടിവന്നതു ദാരിദ്ര്യത്തിലും പട്ടിണിയിലുമായ സാധാരണ ജനങ്ങൾക്കു താങ്ങാനാവില്ല.
ഇതറിഞ്ഞമാത്രയിൽ മാർക്കറ്റിൽ സാങ്കേതിക ഉപകരണങ്ങളുടെ അഭാവവുമായി, വിലയുംകൂടി. ഇത്തരം സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനമില്ലായ്മയും വീടുകളിലെ ശോച്യാവസ്ഥയും ഇതോടൊപ്പം നാം കാണേണ്ടതുണ്ട്. അതുപോലെ, മോശം ഇന്റർനെറ്റ് ലഭ്യത, കണക്ടിവിറ്റി പ്രശ്നങ്ങൾ, വൈദ്യുതി മുടക്കം, കാലാവസ്ഥാ വ്യതിയാനം, വീടുകളിലും ചുറ്റുപാടുകളിലെയും പ്രതികൂലമായ പഠനാന്തരീക്ഷം എന്നിവ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മക്കൾക്ക് ഒട്ടും അനുയോജ്യമായ ഘടകങ്ങൾ അല്ല. സാർവത്രിക വിദ്യാഭ്യാസം എന്ന ചിന്തയ്ക്കുതന്നെ വിള്ളലുണ്ടാക്കും അത്.
നഷ്ടങ്ങളും കാണേണ്ടേ?
ഉള്ള തൊഴിൽകൂടി കളഞ്ഞ് മാതാപിതാക്കളും മുതിർന്നവരും കുഞ്ഞുങ്ങളോടൊപ്പം ഇക്കാര്യത്തിൽ (ഏറെ പ്രധാനമാണ് എങ്കിലും) ചെലവഴിക്കേണ്ടി വരിക എന്നത് ഒന്നു രണ്ടു ദിവസത്തിൽ കൂടുതലാവുന്നത് കുടുംബ ബജറ്റ് താളംതെറ്റാൻ ഇടയാക്കും. കൂടാതെ കംപ്യൂട്ടറിന്റെയും മൊബൈലിന്റെയും ടിവിയുടെയും മുന്പിൽ നഷ്ടപ്പെടുന്ന ബാല്യവും, നെറ്റ് ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളും ദീർഘനേരമുള്ള ഇവയുടെ ഉപയോഗത്തിലൂടെ ചെറുപ്പത്തിലെ തന്നെ വിളിച്ചുവരുത്താനിടയുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് അവഗണിക്കാൻ ആവുമോ?
വിഷ്വൽസ് അതിവേഗം മിന്നിമറയും. ബാഹ്യമായ സ്വാധീനമേ അതു കൊച്ചുകുട്ടികളിൽ ചെലുത്തുകയുള്ളു. ആലോചനയ്ക്കും ചിന്തയ്ക്കും ഇടമില്ല. തന്മൂലം കുട്ടിയുടെ ബുദ്ധിവികാസനത്തിനു ഭംഗംവരുത്തിയേക്കാം. ഇക്കാര്യത്തിൽ വേണ്ടത്ര പഠനം അനിവാര്യമാണ്.
നിർബന്ധത്തിനു വഴങ്ങി നിർജീവമായ കാമറയിലേക്കു നോക്കി പുതിയ അധ്യയനവർഷത്തിലെ ക്ലാസുകൾ എടുത്തുതുടങ്ങിയപ്പോൾ ഭൂമിമലയാളത്തിലെ അധ്യാപകർക്കെല്ലാം വേദനയുടെയും നഷ്ടങ്ങളുടെയും കഥയാവും ഏറെ. താഴ്ന്ന ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് മുഖാമുഖം കാണാൻ കഴിയാതെ ജീവസും ഓജസും ഉള്ള കുഞ്ഞുങ്ങൾ, കുഞ്ഞുകണ്ണുകളിലെ തിളക്കം, ചുണ്ടിലെ പാൽപുഞ്ചിരി, ചിലപ്പോൾ ചുവന്ന് ഈറനാകുന്ന കവിൾത്തടങ്ങൾ, കൊച്ചുകൊച്ചു കുസൃതികൾ, പുത്തനുടുപ്പും പൂക്കുടയും. അങ്ങനെ എണ്ണിയാൽ തീരാത്തത്ര നൊന്പരങ്ങൾ. മുതിർന്ന ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കാവട്ടെ അവരുടെ മുന്പിലേക്ക് ഓടിവരാറുള്ള കൗമാരത്തിന്റെ പെടപെടപ്പും ആവേശവും, യൗവനത്തിലേക്കു നോക്കിവിടരാൻ കൊതിക്കുന്ന തീക്ഷ്ണമായ കണ്ണുകൾ, ഗാംഭീര്യം നിറഞ്ഞ മുഖഭാവം, നടപ്പിലും പെരുമാറ്റത്തിലും തത്വചിന്തകരും ബുദ്ധിജീവികളും എന്ന തോന്നലുളവാക്കുന്ന പ്രകൃതം, ഉറച്ച നിലപാടുകളോടെ ഉത്സാഹികളായവർ, പ്രണയം, സഹാനുഭൂതി, സഹായം, സഹവർത്തിത്വം, ഉത്കണ്ഠ, ധൈര്യം എന്നിവയിൽ സന്പന്നരായവർ, കാന്പസ് നൽകുന്ന സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവ ആവോളം ആസ്വദിച്ചു നടന്നുനീങ്ങുന്നവർ, അങ്ങനെ... ഓൺലൈൻ പഠനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നഷ്ടപ്പെടുന്നതു നിരവധിയായ കാര്യങ്ങൾ. ട്യൂഷൻ സെന്ററുകൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും ഇത് ഒരുപക്ഷേ മനസിലായിക്കൊള്ളണമെന്നില്ല.
അല്പം നവോത്ഥാന ചരിത്രം
ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ബിസി 2000-ത്തിനു മുന്പ് വൈദിക കാലഘട്ടത്തിലാരംഭിച്ച ഗുരുകുല വിദ്യാഭ്യാസ സന്പ്രദായത്തോടെയായിരുന്നു. വർഷങ്ങളോളം ഗുരുവിനൊപ്പം ഗുരുവിന്റെ വീട്ടിൽ താമസിച്ചു ഗുരുവിനെ സഹായിച്ചും ഗുരുവിന്റെ ജീവിതം നിരീക്ഷിച്ചുമായിരുന്നു അന്ന് വിദ്യാർഥികൾ വിദ്യ അഭ്യസിച്ചിരുന്നത്. മതത്തിന്റെ ഭാഗമായിരുന്നു അന്നത്തെ വിദ്യാഭ്യാസം. ആധ്യാത്മിക കാര്യങ്ങൾ പഠിക്കുന്നതോടൊപ്പം സഹിഷ്ണുത, എളിമ, സേവനമനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവി സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളും ശിഷ്യർ ഗുരുകുലങ്ങളിൽനിന്ന് അഭ്യസിച്ചിരുന്നു.
ബിസി ആറാം നൂറ്റാണ്ടോടെ ആരംഭിച്ച ബുദ്ധമത കാലത്തെ വിദ്യാഭ്യാസം ബുദ്ധവിഹാരങ്ങളിലും മഠങ്ങളിലുമായിരുന്നു. തുടർന്നു രാജാക്കന്മാരുടെയും പ്രഭുക്കളുടെയും സഹായസഹകരണത്തോടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലും വിദ്യാപീഠങ്ങൾ എന്നറിയപ്പെടുന്ന സർവകലാശാലകൾ ഉയർന്നുവന്നു. നളന്ദ, തക്ഷശില, വാരാണസി, വിക്രമശില, കാഞ്ചി, മിഥില, വളഭി തുടങ്ങിയവ ഇത്തരം സർവകലാശാലകളായിരുന്നു. മുഹമ്മദ് ഗോറിയുടെ കാലഘട്ടം മുതൽ ഔറംഗസീബിന്റെ കാലഘട്ടംവരെ (1192-1700) ഇന്ത്യയിൽ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നു.
മതപ്രചാരണം ലക്ഷ്യമാക്കി എത്തിയ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായാണ് ഇന്ത്യയിൽ 17-ാം നൂറ്റാണ്ടോടെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിക്കാനാരംഭിച്ചത്. തങ്ങളുടെ ലക്ഷ്യപൂർത്തീകരണത്തിനായി അവർ ഭാരതത്തിലെങ്ങും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കന്പനിയുടെ ഇടപെടലുകളോടെ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടുക്കും ചിട്ടയും കൈവന്നു.
1817-ൽ റാണി പാർവതീബായിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസച്ചുമതല ഗവൺമെന്റ് ഏറ്റെടുത്തു. ഓരോ സ്കൂളിലും 50 പണം (ഏഴു രൂപ) ശന്പളത്തിൽ രണ്ട് അധ്യാപകരെ വീതം നിയമിക്കുകയും തഹസീൽദാർമാരെ സ്കൂൾ പരിശോധനയ്ക്കുള്ള ചുമതല ഏല്പിക്കുകയും ചെയ്തു. 1835-ൽ മെക്കാളെ പ്രഭു അവതരിപ്പിച്ച വിദ്യാഭ്യാസ മാർഗരേഖ (മെക്കാളെ മിനിറ്റ്സ് എന്നറിയപ്പെടുന്ന) ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടയായാണ് വിശേഷിപ്പിക്കുന്നത്.
പള്ളിയോടൊപ്പം പള്ളിക്കൂടം
കേരളീയ നവോത്ഥാനത്തിനു മഹനീയ സംഭാവനകൾ നൽകിയ വിശുദ്ധ ചാവറയച്ചൻ കേരളത്തിൽ സാക്ഷരതയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് കർശന നിർദേശം നൽകുകയും അങ്ങനെ ചെയ്യാത്ത പള്ളികളെ പള്ളിമുടക്ക് കൽപ്പിക്കുകയും ചെയ്തതിലൂടെ 1865-ൽ കേരളത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് പള്ളിക്കൂട വിദ്യാഭ്യാസം നിലവിൽ വന്നു. ജാതി-മത-വർഗ ഭേദമെന്യേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെല്ലാം വിദ്യാഭ്യാസം സംലഭ്യമായി. സാർവത്രിക വിദ്യാഭ്യാസം എന്ന ചിന്താധാര ഉടലെടുത്തു. 1903-ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയതോടുകൂടി ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ സന്പ്രദായത്തിനു പ്രാരംഭമായി.
ആവേശവും എടുത്തുചാട്ടവും ഒന്നിനും ഒരു പരിഹാരമല്ല. മത്സരാധിഷ്ഠിത ദൃശ്യമാധ്യമങ്ങൾ വിഷയങ്ങൾ പൊക്കിക്കൊണ്ടുവരും. ലഹരിപിടിപ്പിക്കും, ആവേശംകൊള്ളിക്കും, വാർത്തകൾ നിർമിക്കും, പിന്നെ അവർ അത് വിടും. അപകടം എന്നു കണ്ടാൽ മറുകണ്ടം ചാടും. മാധ്യമ ചർച്ചയും വിനോദങ്ങളുമല്ല വിദ്യാലയങ്ങളിലെ പഠനരീതികൾ.
ഒരു ജനതയുടെ വിദ്യാഭ്യാസ ചരിത്രത്തെ ആ ജനതയുടെ വികാസചരിത്രത്തിൽനിന്നു വേർതിരിച്ചു നിർത്തുക സാധ്യമല്ല. സംസ്കാരത്തിന്റെ വികാസം അവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ സംഗമഭൂമിയായിരുന്ന നമ്മുടെ നാട് സംസ്കാരസന്പന്നമായ പ്രാചീന പൗരസ്ത്യ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സന്പർക്കംമൂലം വിശിഷ്ടമായ ഒരു വിജ്ഞാന പാരന്പര്യം സ്വായത്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതിയുടെ പിന്നിൽ ദൃശ്യമാകുന്നതും ഈ പാരന്പര്യംതന്നെയാണ്.
ശാസ്ത്ര- സാങ്കേതിക പുരോഗതിയുടെ കുത്തൊഴുക്കിലും പാരന്പര്യവും മാനവികതയും തനതായ സംസ്കൃതിയുമാണ് ഒരു സമൂഹത്തെ വേറിട്ടുനിർത്തുന്നത്. അതു സംരക്ഷിക്കാൻ നമുക്കു ബാധ്യതയുണ്ട്.
പ്രഫ. ഡോ. എം.ഡി. ദേവസ്യ