Sunday, November 4, 2018 2:18 AM IST
അനന്തപുരി /ദ്വിജൻ
ശബരിമലക്കളി വല്ലാത്ത മാനം കൈവരിക്കുകയാണ്. സുപ്രീംകോടതിവിധിയുടെ മറവിൽ കേരളത്തിൽ ഹൈന്ദവ വികാരം ജ്വലിപ്പിച്ച് ഭാരതീയ ജനതാ പാർട്ടിയെ ശക്തമാക്കുന്നതിന് അവർ തയാറാക്കുന്ന അജൻഡ പ്രതീക്ഷയിലും അപ്പുറമുള്ള വിജയത്തിലേക്ക് എത്തിക്കുകയാണു പിണറായിയും സർക്കാരും. ശബരിമല സംരക്ഷണത്തിനായി വിളിച്ചുകൂട്ടിയ ഹൈന്ദവ സംഘടനകളുടെ യോഗത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകളെല്ലാം പങ്കെടുത്തതു വലിയ സൂചനയാണ്. മൈക്രോ ഫിനാൻസ് കേസുള്ളതുകൊണ്ട് വെള്ളാപ്പള്ളി അറച്ചുനിൽക്കുന്നു എങ്കിലും അദ്ദേഹം സ്ഥാപിച്ച പാർട്ടിയും അതിന്റെ പ്രസിഡന്റ് മകൻ തുഷാർ വെള്ളാപ്പള്ളിയും പാർട്ടിനേതാക്കളും എല്ലാം സർക്കാരിനെതിരായ സമരത്തിലാണ്.
ശബരിമല വിഷയം കേരളത്തിൽ മൂന്നു പാർട്ടികളുടെ മാത്രം വിഷയമായി. സിപിഎം, കോണ്‍ഗ്രസ്, ബിജെപി. ഇരുമുന്നണിയിലെയും ഘടകകക്ഷികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കൊന്നും വഹിക്കാനില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ്
ഈ പോരാട്ടത്തിൽ തങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ലെന്നും തങ്ങളുടെകൂടെ നിൽക്കുന്നവരിൽ ആരും സംഘിയാവില്ലെന്നും സിപിഎം നേതാക്കൾ വാശിയോടെ വിളിച്ചുപറയുന്പോൾ ആരുടെകൂടെയോ നിൽക്കുന്നവരിൽനിന്ന് അത്തരം ചാട്ടം ഉണ്ടാകാം എന്നും ഉണ്ടാകണമെന്നും അവർ ആഗ്രഹിക്കുന്നതായി വായിച്ചെടുക്കാം. ലോക്സഭാ തെരഞ്ഞെടുപ്പു വരികയാണ്. കേരളത്തിലെ രണ്ടു മുന്നണികളിൽ ജനാധിപത്യമുന്നണിയെ തോൽപ്പിക്കണമെങ്കിൽ അവർക്കു കിട്ടിയ കുറെ വോട്ട് ഒന്നുകിൽ ഇടതു മുന്നണിക്കു കിട്ടണം, അല്ലെങ്കിൽ വേറാർക്കെങ്കിലും കിട്ടണം. ജനാധിപത്യമുന്നണിക്കു കിട്ടാതിരിക്കണം.
കേരളത്തിലെ ഏറ്റവും വലിയ വോട്ടു ബാങ്ക് ഹിന്ദുവിശ്വാസികൾ തന്നെയാണ്. അവരിൽ നിരീശ്വരരും ദൈവത്തെ ഏതവസരത്തിലും പാർട്ടിക്കുവേണ്ടി തള്ളിപ്പറയാൻ മടിക്കാത്തവരും ഇപ്പോൾതന്നെ ഇടതുപക്ഷത്തുണ്ട്. അല്ലാത്ത ഭക്തരും ഉണ്ടെന്നതാവും സത്യം. എങ്കിലും സിപിഎം വിശ്വസിക്കുന്നതു പാർട്ടിക്കുമീതെ പരുന്തും പറക്കില്ലെന്നാണ്. സർക്കാർ സഹായങ്ങൾക്കുപോലും പാർട്ടി പങ്കാളിത്തം കർക്കശമാക്കുന്നതുകൊണ്ട് ഒരു പരിധിവരെ ഈ നിബന്ധനയിൽ സിപിഎമ്മിലെ നല്ല വിഭാഗം സഖാക്കളെ കുടുക്കിയിടാനായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവരുടെ സംഘടന ബിജെപിക്കൊപ്പം പോയിട്ടും സിപിഎമ്മിനെ ബാധിച്ചില്ല എന്നത് അവരുടെ വിജയമാണ്. എസ്എൻഡിപിക്കാർ കൊണ്ടുപോയതു നല്ല വിഭാഗം കോണ്‍ഗ്രസ് വോട്ടാണ്. അതുകൊണ്ടുകൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഇങ്ങനെ ആയത്. ലോക്സഭയിലും അതുതന്നെ ആവർത്തിക്കണമെങ്കിൽ കോണ്‍ഗ്രസിനൊപ്പമുള്ള ഹിന്ദു വോട്ടുകൾ ഇനിയും ചോരണം. മുസ്ലിം വോട്ടിലും ക്രൈസ്തവ വോട്ടിലും തങ്ങൾക്കുള്ള പങ്കിനെക്കുറിച്ചു സിപിഎമ്മിനു കൃത്യമായ ധാരണയുണ്ട്.
കോണ്‍ഗ്രസിനുള്ള ഹിന്ദുവോട്ടുകൾ ചോർത്തിക്കളയാൻ ശബരിമല വിഷയം നല്ല വടിയാക്കുകയാണു പിണറായി. അപ്പഴുതിലൂടെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി. രാമൻ നായരെപ്പോലുള്ള കുറെപ്പേർ ബിജെപിയിൽ എത്തിയാൽ സിപിഎമ്മിന് എല്ലാം എളുപ്പമാകും. എന്തുമാത്രം ജനം എത്തിയാലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല. അപ്പോൾ കോണ്‍ഗ്രസിനുണ്ടാകുന്ന നഷ്ടത്തിലൂടെ ഇടതുപക്ഷത്തിനു ജയിക്കാനാവും എന്നാവണം പിണറായിയുടെ കണക്കുകൂട്ടൽ. ശബരിമല വഴി അനായാസമായ ഒരു ലോക്സഭാ തെരഞ്ഞെടുപ്പു വിജയം!
ദേശീയ- സംസ്ഥാന നിലപാടുകൾ
ഹിന്ദുവികാരത്തോടൊപ്പം എന്നു പറയുന്പോഴും വികാരപ്രകടനത്തിനായി തെരുവിലെത്തുന്നവരെ സംരക്ഷിക്കാൻ പ്രത്യേക പരിപാടിയൊന്നും കോണ്‍ഗ്രസിനില്ല. അവരുടെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസിനും കേരളത്തിൽ ജനവികാരത്തിനൊപ്പം നിൽക്കണമെങ്കിൽ രാഹുൽ നിലപാട് തള്ളണം. അങ്ങനെ ദേശീയ നേതൃത്വത്തിനെതിരായി കേരള നേതൃത്വം നിലപാടെടുത്തു കേരളത്തിൽ പാർട്ടിയെ ബലപ്പെടുത്തിയ സംഭവങ്ങളുണ്ട്.
1957 ലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ സമരം നയിക്കുന്നതിനും പുറത്താക്കിക്കുന്നതിനും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എതിരായിരുന്നു. എന്നാൽ, അക്കാലത്തെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ വിമോചന സമരത്തിന്റെ അമരത്തെത്തി. എല്ലാ സമുദായങ്ങളെയും കൊണ്ടുവന്നു. വാസ്തവത്തിൽ വിമോചന സമരം ജയിപ്പിച്ചതു കോണ്ഗ്രിനെക്കാൾ സമുദായ നേതൃത്വമായിരുന്നു. ഇപ്പോൾ ശബരിമലയ്ക്കുവേണ്ടി നിരത്തിലിറങ്ങുന്ന ഹിന്ദു വീട്ടമ്മമാരെപ്പോലെ അന്നു ക്രൈസ്തവ- മുസ്ലിം സ്ത്രീകളും നിരത്തിലിറങ്ങി. അവരെല്ലാം കോണ്‍ഗ്രസായി. അടുത്ത തെരഞ്ഞെടുപ്പിന് ഐക്യകക്ഷിയായി. കോണ്‍ഗ്രസ് ജയിച്ചു. അത്തരം ശക്തമായ നേതൃത്വവും ഭാവനാസന്പന്നമായ പരിപാടികളും വേണം. ശബരിമലയെ ഓർത്തു നിരത്തിലിറങ്ങുന്ന ഹൈന്ദവ സ്ത്രീകളെ ബിജെപി കൊണ്ടുപോകാതിരിക്കാൻ കഴിയണം.
ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരേ കരുണാകരൻ 1979 ലും കേരളത്തിൽ മുന്നണി ഉണ്ടാക്കി. അക്കാലത്തു കോണ്‍ഗ്രസ് ദേശീയ തലത്തിൽ ജനതാപാർട്ടിക്കെതിരേ മത്സരിക്കുകയാണ്. എന്നാൽ, പതിവുപോലെ സിപിഎം ഉടക്കുണ്ടാക്കി. കേരളത്തിൽ ജനതാപാർട്ടിക്ക് ഇടതുമുന്നണിയിൽ ഇടം നിഷേധിച്ചു. കരുണാകരൻ ഓടി എത്തി. ജനതാപാർട്ടിയുമായി പറന്നു. അതിലൂടെ പിൽക്കാലത്ത് ആ പാർട്ടി പിളർന്നതും എം. കമലത്തെപ്പോലുള്ള പല ജനതാ നേതാക്കളും കോണ്‍ഗ്രസിൽതന്നെ ചേക്കേറിയതും കരുണാകരന്റെ വൈഭവങ്ങൾ.
അടിയന്തരാവസ്ഥയെത്തുടർന്നു കോണ്‍ഗ്രസ് പുറത്താക്കിയ ഇന്ദിരാഗാന്ധിക്കു മത്സരിക്കാൻ ചിക്കമഗളൂർ സീറ്റിൽ പാർട്ടി പിന്തുണ കൊടുത്തതിൽ പ്രതിഷേധിച്ചു കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവച്ചതും ചരിത്രം. പിന്നീട് അവർ ആന്റണി കോണ്‍ഗ്രസായി. അവരെയും കരുണാകരൻ ഇന്ദിരയുടെ വീട്ടിലെത്തിച്ചു. ദേശീയ നേതൃത്വത്തിന്റെ നിലപാടിൽനിന്നു വ്യത്യസ്തമായ നിലപാടെടുത്തു ജനങ്ങളെ കൂടെനിർത്താനാവണം പാർട്ടിക്ക്.
ബിജെപി അതാണു ചെയ്യുന്നത്. സുപ്രീംകോടതിവിധിയെ ബിജെപിയുടെ ദേശീയ നേതാക്കൾ സ്വാഗതം ചെയ്യുന്നുണ്ട്. ഉമാ ഭാരതി ഒക്കെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, 1957 ൽ കോൺഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധി നെഹ്റുവിനെതിരേ കേരളത്തിലെ വിമോചന സമരത്തിനൊപ്പം നിന്ന പോലെ അമിത്ഷാ, പാർട്ടിയുടെ സംസ്ഥാന ഘടകത്തിനൊപ്പമാണ്.
ബിജെപി ഉറച്ചുതന്നെ
ശബരിമല വഴി കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാൻ ബിജെപി എല്ലാ കരുക്കളും നീക്കുന്നുണ്ട്. സമരത്തിന് ഇറങ്ങുന്പോൾ അതു വിജയിപ്പിക്കാനുള്ള തന്ത്രങ്ങളും ഉണ്ടാവില്ലേയെന്നു പി.എസ്. ശ്രീധരൻ പിള്ള ചോദിച്ചതു വെറുതയാവില്ല. നവംബർ അഞ്ചിന് നട തുറക്കുന്പോൾ പോലീസിനെയും സഖാക്കളെയും ഉപയോഗിച്ച് പിണറായി ഒരുക്കുന്നതിനെക്കാൾ കൂടുതൽ പ്രതിഷേധത്തിനുള്ള ക്രമീകരണങ്ങൾ ബിജെപിയും ചെയ്യുന്നുണ്ട് എന്നാണ് അവരുടെ അവകാശവാദം. 5,000 പോലീസ് വന്നാൽ 10,000 സംഘികളും മാളികപ്പുറങ്ങളും വരും.
പട്ടാള പരിശീലനം കിട്ടിയ സംഘികളെ കർണാടകത്തിൽനിന്നു ശബരിമലയിൽ എത്തിച്ച് സമരം ചെയ്യും എന്നാണു കേൾവി. പ്രായപരിധി കഴിഞ്ഞ ആയിരക്കണക്കിനു സ്ത്രീകളെയും കൊണ്ടുവരും. മാളികപ്പുറങ്ങൾ ഒരു യുവതിയെയും അകത്തു വിടാതെ സൂക്ഷിക്കും. സമരം നയിച്ച് ഏറെ പരിചയമില്ലാത്തതുകൊണ്ട് രാഹുൽ ഈശ്വർ തുറന്നു പറഞ്ഞതുപോലുള്ള തന്ത്രങ്ങൾ നട അടപ്പിക്കാൻ വരെ ഉപയോഗിച്ചേക്കാം. ശബരിമല തുറന്നാലും അടച്ചാലും തങ്ങളുടെ കച്ചവടം നടക്കണം എന്നുള്ളവരാണ് അവിടെ ഉള്ളത്.
തിരുപ്പതിയിലെപോലെ ലൈൻ ഏർപ്പെടുത്താനും പരിപാടികളുടെ നിയന്ത്രണം സഖാക്കൾക്കു കൈമാറാനും സഖാക്കളെ ഉപയോഗിച്ച് ശബരിമലയിൽ ആധിപത്യം നേടാനും സിപിഎമ്മും കരുക്കൾ നീക്കുന്നതായാണു വാർത്ത. അയ്യപ്പഭക്തരായും ജോലിക്കാരായുമെല്ലാം എത്തുന്ന സഖാക്കളും സംഘികളും ചേർന്ന് ശബരിമല ഏന്താക്കുമെന്നു കണ്ടറിയണം.
സുപ്രീംകോടതി
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നതുകൊണ്ട് നവംബർ 13ന് സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു പറയും എന്നത് ആർക്കു വിഷയമല്ല. സുപ്രീംകോടതിയുടെ വിവാദവിധി തത്കാലത്തേക്കു മരവിപ്പിച്ചാൽ ബിജെപിയും സിപിഎമ്മും ഒന്നുപോലെ സങ്കടപ്പെടാനാണിട. അവർക്കു വേണ്ടത് ഈ വിധിയും സമരവുമാണ്. അവർ ഉദ്ദേശിക്കുന്നത്ര മൈലേജ് അവരുടെ പാർട്ടികൾക്ക് ഇനിയും ആയിട്ടില്ല എന്നതാണു കാരണം.
അടയാളങ്ങൾ
ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം നിന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആരോ തീ വച്ചു. കേരള പോലീസിന് ഒരു തുന്പും കിട്ടിയില്ല എന്നാണു മൂന്നു ദിവസം കഴിയുന്പോഴും വാർത്ത. സിസിടിവി വരെ ഓഫായിരുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കേണ്ട എന്തോ വലിയ കാര്യങ്ങൾ അതിനു പിന്നിലുണ്ടെന്നു വ്യക്തം.
എൻഎസ്എസ് മന്ദിരത്തിനു നേരേ കല്ലെറിഞ്ഞതും സുകുമാരൻ നായർക്കു റീത്തു വച്ചതുമെല്ലാം കാര്യങ്ങൾ എങ്ങോട്ടുപോകുന്നു എന്നതിന്റെ അടയാളമാണ്.
പോലീസ് വല്ലാത്ത ശൗര്യത്തോടെ അറസ്റ്റ് തുടരുകയാണ്. പോലീസിനെ വിമർശിക്കുന്നവർക്കെതിരേയും നിയമനടപടിയാണ് പിണറായി ആസൂത്രണം ചെയ്യുന്നത്. ശബരിമല തീർഥാടനം കഴിഞ്ഞുവന്ന ഒരു അയ്യപ്പഭക്തൻ പെട്ടെന്നു മരിച്ചത് പോലീസ് ലാത്തിച്ചാർജ് മൂലം ഉണ്ടായ പരിക്കുമൂലമെന്ന് ഒരു കഥ പ്രചരിച്ചു. ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്കെതിരേയും നടപടി എന്ന വാശിയിലാണു മുഖ്യമന്ത്രി.
സ്ത്രീപീഡനവും വിജിലൻസും
പല വിഷയങ്ങളിലും പ്രതികളാരെന്നു നോക്കി കേരള പോലീസും സർക്കാരും സമീപനം എടുക്കുന്നു. ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനും എതിരേ ഒരു സ്ത്രീ എത്രയോ നാളായി പറയുന്ന പരാതികൾ തെരഞ്ഞെടുപ്പു വന്നപ്പോൾ വീണ്ടും കേസാവുകയായി. എന്നാൽ, സിപിഎമ്മിലെ എംഎൽഎ ശശിക്കെതിരേ പാർട്ടിക്കാരി കൊടുത്ത പരാതി പരണത്തിരിപ്പാണ്. ജീവൻ ലാൽ എന്ന സഖാവിനെതിരേ മറ്റൊരു യുവതി കൊടുത്ത പരാതിയിലും ഒരു നടപടിയും ഇല്ല. അതാണു പോലീസ് രീതി. ഇടതുപക്ഷത്തെ ഒരു മന്ത്രിക്കും മുൻ മന്ത്രിക്കും എതിരേ വന്ന പരാതികളും വെള്ളം കൂടാതെ വിഴുങ്ങപ്പെട്ടു.
വിജിലൻസിലേ കഥകളും വ്യത്യസ്തമാവുകയാണ്. മരുമകനു നിയമനം കൊടുത്ത കേസിൽ ചിറ്റപ്പൻ കുറ്റക്കാരനല്ലെന്നു വിധിച്ചു. സർക്കാർ സമ്മതിച്ചു. പരീക്ഷാ സർട്ടിഫിക്കറ്റുകളിൽ വന്ദ്യസഖാവിന്റെ മകൻ കൃത്രിമം കാണിച്ചതും ക്ഷമിച്ചു. എന്നാൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് മന്ത്രിസഭ എടുത്ത തീരുമാനത്തിനെതിരേ വിജിലൻസ് അന്വേഷണമായി.
ഒരു ബാർമുതലാളി നടത്തിയ ആരോപണത്തെക്കുറിച്ചു മൂന്നുവട്ടം അന്വേഷിച്ചിട്ടും വിജിലൻസിന് ഒന്നും കണ്ടെത്താനായില്ലെങ്കിലും അന്വേഷണം തുടരണമത്രേ. അങ്ങനെ മാണിയും സംശയത്തിന്റെ പുകമറയിലായി. എതിരാളികളുടെ ഇമേജ് ഇല്ലാതാക്കുന്ന കളിയും തന്ത്രപൂർവം തുടരുകയാണു സർക്കാർ.
അടിയൊഴുക്കുകൾ
ഇതിനിടയിൽ എന്തെല്ലാം സംഭവങ്ങളാണ് ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്നത്. കേന്ദ്രസർക്കാർ നടത്തിയ റഫാൽ വിമാന ഇടപാട് വല്ലാത്ത മാനം കൈവരിക്കുന്നു. സുപ്രീംകോടതി ചോദിച്ച രേഖ പോലും കൊടുക്കാൻ സർക്കാർ വിസമ്മതിക്കുന്നു. ബോഫോഴ്സ് കാര്യത്തിലൊക്കെ ബിജെപി എടുത്ത നിലപാടുകൾ ഓർമയുള്ളവർക്ക് സുപ്രീംകോടതിയിൽ പോലും സത്യം പറയാൻ ബിജെപി മടിക്കുന്നത് അത്ഭുതം ഉണ്ടാക്കുന്നു. സുപ്രീംകോടതി എന്തു സമീപനമാവും കൈക്കൊള്ളുക?
തെരഞ്ഞെടുപ്പായപ്പോൾ രാമജന്മഭൂമി വിഷയം പൊടിതട്ടിയെടുക്കാൻ ബിജെപി നടത്തിയ നീക്കത്തിനും സുപ്രീംകോടതി തടയിട്ടു. കേന്ദ്രസർക്കാരിനു പിടിക്കുന്നുണ്ടാവില്ല ഒന്നും. ജനാധിപത്യത്തിന്റെ നെടുംതൂണുകൾ എല്ലാം പരസ്പരം ബഹുമാനിച്ചില്ലെങ്കിൽ തീമഴ ഉറപ്പാണ്.
ഭീകരമാണ് നാണ്യവ്യവസ്ഥയുടെ സ്ഥിതി. റിസർവ് ബാങ്കിൽ സംഘികൾ കൊണ്ടുവന്നു എന്നു പറയുന്ന ഉർജിത് പട്ടേലിനും സഹിക്കാനാവാത്ത നിലയാണ്. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം കെടുത്തിയാൽ പണവ്യവസ്ഥ തകരും. വിദേശ ബാങ്കുകൾ ഭാരതത്തെ അവഗണിക്കും. നാടു പോകുന്നത് വല്ലാത്ത പതനത്തിലേക്കാവും. അർജന്റീനയുടെയും തുർക്കിയുടെയും എല്ലാം അനുഭവങ്ങൾ മുന്നിലുണ്ട്. അച്ഛാദിൻ ഇതാണോ ആവോ? വോട്ടു ചെയ്യുന്നതു മതപരമായി ആയാൽ പിന്നെ ഇത്തരം കാര്യങ്ങൾ പ്രസക്തമല്ലാതാവും.