Saturday, June 8, 2019 12:11 AM IST
എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ഇക്കുറി നേരത്തെ പുറത്തുവന്നു. ഏതാണ്ട് ഒരു ദശകത്തിലധികമായി തുടരുന്ന, റാങ്കിനു പകരമായി കൊണ്ടുവന്ന, ഗ്രേഡിംഗ് സന്പ്രദായത്തിലുള്ള പരീക്ഷാഫലങ്ങൾ പൊതുസമൂഹം ഉൾക്കൊള്ളാൻ ശീലിച്ചെങ്കിലും ചില പൊരുത്തക്കേടുകൾ വർധിച്ചുവരുന്നതായി കാണാം! പാഠ്യപദ്ധതി അധ്യാപകർ എത്ര നന്നായി വിനിമയം ചെയ്താലും ഫൈനൽ പരീക്ഷയിലെ ഗ്രേഡുകളാണ് വിദ്യാഭ്യാസ നിലവാരം നിർണയിക്കുക എന്നിരിക്കെ നമ്മുടെ കുട്ടികൾക്കു നല്കുന്ന ഗ്രേഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഗ്രേഡിംഗ് സന്പ്രദായത്തിലെ അശാസ്ത്രീയതകൾ ചർച്ച ചെയ്യേണ്ടതാണ്.
എസ്എസ്എൽസി ഗ്രേഡിംഗ്
ഗ്രേഡിംഗിന്റെ ശരിയായ അർഥം പ്രയോഗത്തിൽ വരുന്നത് എസ്എസ്എൽസി പരീക്ഷാഫലത്തിലാണ്. സ്കോർ രേഖപ്പെടുത്താതെ എ പ്ലസ് മുതൽ താഴേക്കുള്ള ഗ്രേഡുകൾ മാത്രം കുട്ടികൾക്കു നൽകുന്പോൾ നിശ്ചിത ശതമാനത്തിനുള്ളിൽ സ്കോർ കരസ്ഥമാക്കിയിരുന്നു എന്നനുമാനിക്കാം. ഉദാഹരണമായി എ പ്ലസ് എന്നത് 90നും 100നുമിടയിലുള്ള ഏതു സ്കോറുമാകാമെന്നു ചുരുക്കം. ഇതുപക്ഷേ, ഒന്പത് പോയിന്റ് ഗ്രേഡിംഗ് സന്പ്രദായമാണെന്നു പോലും മനസിലാകാതെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ "ഇത്ര ശതമാനം' മാർക്കു നേടി എന്നു പറയുന്ന പ്രവണത കൂടിവരികയാണ്. ലഭിച്ച സ്കോർ അറിയാതെ എങ്ങിനെയാണ് ശതമാനം കണക്കാക്കുക?
എസ്എസ്എൽസി പരീക്ഷയിൽ തുടർ മൂല്യനിർണയ സ്കോറിനോടു (സി.ഇ.) കൂടി ടി.ഇ. (ടെർമിനൽ ഇവാലുവേഷൻ - വാർഷിക മൂല്യനിർണയം) സ്കോർ കൂട്ടിച്ചേർത്തു ഫലം പ്രഖ്യാപിക്കുന്നിടത്താണ് വിജയശതമാനം സംസ്ഥാനതലത്തിൽ 98 നു മുകളിൽ എത്തുന്നത്.(സിബിഎസ്ഇ പരീക്ഷയിലും സി.ഇ. സ്കോറിന്റെ പിൻബലം ഒട്ടും കുറവല്ല).
സ്കൂളുകളിൽ തുടർമൂല്യനിർണയത്തിന്റെ ഭാഗമായി ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്ന മാർക്കാണ് സി.ഇ. സ്കോർ. കുട്ടിയുടെ അക്ഷരജ്ഞാനം പോലും പരിഗണിക്കാതെ ഏതാണ്ടെല്ലാ കുട്ടികൾക്കും പരമാവധി (മിക്കപ്പോഴും 80 ശതമാനത്തിനു മുകളിൽ) മാർക്ക് നൽകുകയാണു പതിവ്. ഇങ്ങനെ പത്തിൽ പത്ത് അല്ലെങ്കിൽ 20/20 മാർക്ക് തുടർമൂല്യ നിർണയ സ്കോറായി ലഭിച്ച കുട്ടിക്ക് ഫൈനൽ പരീക്ഷയിൽ കേവലം 12.5 ശതമാനം മാർക്കു മാത്രം എഴുതിനേടിയാൽ ജയിക്കുന്ന സന്പ്രദായം. ഇതു സ്കോർ രേഖപ്പെടുത്താതെ പരീക്ഷാഫലം ലഭിക്കുന്നതു മൂലം ആരും അറിയുന്നില്ലെന്നു മാത്രം.
ഫിസിക്സ് പോലുള്ള 40 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ കേവലം അഞ്ചു മാർക്കു വാങ്ങുന്ന കുട്ടി ഡി പ്ലസ് സ്കോറിൽ ജയിക്കുന്നു. കാരണം, സി.ഇ. ഇനത്തിൽ നൽകിയിരിക്കുന്ന പത്തിൽ പത്ത് മാർക്കിനോടൊപ്പം എഴുത്തു പരീക്ഷയിൽ ലഭിച്ച 5/40 മാർക്കു കൂടി ചേർത്ത് ആകെ 15/50 മാർക്ക് ലഭിക്കുന്നു. അതായത്, ജയിക്കാനാവശ്യമായ 30 ശതമാനം കുട്ടി കരസ്ഥമാക്കിയെന്നു ചുരുക്കും!
ഹയർസെക്കൻഡറി ഗ്രേഡിംഗ്
ഹയർസെക്കൻഡറിയിൽ ഗ്രേഡ് നൽകുന്നതോടൊപ്പം സി.ഇ., ടി.ഇ. സ്കോറുകൾ കൂടി രേഖപ്പെടുത്തുന്നുണ്ട്. ഇവിടെ സി.ഇ. സ്കോർ വിജയമാനദണ്ഡമായി കണക്കാക്കുന്നില്ല. അതായത്. ഫൈനൽ പരീക്ഷയിൽ നിശ്ചിത മാർക്ക് എഴുതിനേടിയാൽ മാത്രം ജയിക്കും. അതിനാൽ ഹയർസെക്കൻഡറിയിലെ വിജയശതമാനം എസ്എസ്എൽസിയിലേതുപോലെ 90 ശതമാനത്തിനു മുകളിലാകാറുമില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഹയർസെക്കൻഡറി പരീക്ഷാഫലം ദേശീയതലത്തിൽത്തന്നെ ബഹുമാനിക്കപ്പെടുന്നത്.
അഖിലേന്ത്യാ മത്സര പരീക്ഷകളിൽ വിവിധ പരീക്ഷാ ബോർഡുകളുടെ ഫലവുമായെത്തുന്ന കുട്ടികളുടെ ഗ്രേഡ് മാത്രം മതിയാകില്ല; സ്കോർ കൂടി അനിവാര്യമാണ്. അപ്പോൾ പിന്നെ എന്തിനാണ് "ഗ്രേഡ്' രേഖപ്പെടുത്തുന്നത്? ഒരേസമയം ഗ്രേഡും സ്കോറും കൂടി രേഖപ്പെടുത്തുന്നതിനാൽ ചില അപാകതകൾ ഉണ്ടാകുന്നുമുണ്ട്.
ഹയർസെക്കൻഡറി റിസൾട്ട് വരുന്പോൾ കുട്ടിക്കു ലഭിച്ച ഗ്രേഡ് മാത്രമാണ് ചർച്ച ചെയ്യപ്പെടുക. ഗ്രേഡിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ആദരിക്കപ്പെടുന്ന പ്രവണത കൂടിവരികയുമാണ്. ചിലപ്പോഴെങ്കിലും മാർക്കു കൂടുതൽ ലഭിച്ച കുട്ടിയേക്കാൾ ആദരവ് മാർക്കു കുറവു ലഭിച്ച കുട്ടിക്കു കിട്ടുന്ന സ്ഥിതിയുണ്ടാകുന്നു. ഉദാഹരണമായി, ഹയർസെക്കൻഡറിയിലുള്ള ആറു വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടിയെക്കാൾ കൂടുതൽ മാർക്ക് അഞ്ച് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ച കുട്ടിക്കു ലഭിക്കാം. ഓരോ വിഷയത്തിനുമുള്ള 200 മാർക്കിൽ 180 ലഭിച്ചാൽ എ പ്ലസ് ലഭിക്കും. ഒരു വിഷയത്തിനുമാത്രം 180-ൽ താഴെയായാൽ കുട്ടിക്ക് "ഫുൾ എ പ്ലസ് ഇല്ല' എന്ന കാരണത്താൽ അംഗീകാരവും ആദരവും കുറയും! കുറച്ചുകൂടി വ്യക്തമാക്കിയാൽ, അഞ്ചു വിഷയത്തിന് 190-200 മാർക്കുകളും ഒരു വിഷയത്തിനുമാത്രം 180-ൽ താഴെയും ലഭിക്കുന്ന വിദ്യാർഥിയെ അപേക്ഷിച്ച് എല്ലാ വിഷയത്തിനും 180-185 മാർക്കു വാങ്ങുന്ന കുട്ടി കൂടുതൽ മിടുക്കനായി ചിത്രീകരിക്കപ്പെടുന്നു.
പൊസിഷൻ ഗ്രേഡിംഗ്
സിബിഎസ്ഇലേക്കു വരുന്പോൾ പൊസിഷൻ ഗ്രേഡിംഗ് സന്പ്രദായം നടപ്പാക്കിയിരിക്കുകയാണ്. സിബിഎസ്ഇയിലും എ വൺ ഗ്രേഡ് (കേരള സിലബസിൽ എ പ്ലസ്) മുതൽ ഇ വരെ ഒന്പതു ഗ്രേഡുകളാണുള്ളത്. എന്നാൽ സിബിഎസ്ഇ കഴിഞ്ഞ വർഷം മുതൽ പൊസിഷൻ ഗ്രേഡിംഗാണ് സ്വീകരിച്ചിരിക്കുന്നത്. അതായത്, ഓരോ വർഷവും പരീക്ഷ എഴുതുന്ന കുട്ടികളുടെ നിലവാരമനുസരിച്ച് എ വൺ (എപ്ലസ്) തുടങ്ങിയ ഗ്രേഡുകൾ ലഭിക്കാൻ വേണ്ട മാർക്കുകളിലും വ്യത്യാസമുണ്ടാകും. ഓരോ വിഷയത്തിനും ഏറ്റവും മുകളിലെത്തുന്ന നിശ്ചിത ശതമാനം കുട്ടികൾക്കു മാത്രം എ വൺ, എ, ബി വൺ തുടങ്ങിയ ഗ്രേഡുകൾ നൽകുന്ന രീതിയാണ് പൊസിഷൻ ഗ്രേഡിംഗ്. ഗ്രേഡിംഗിന് അടിസ്ഥാനം മാർക്കല്ല; സ്ഥാനമാണെന്നു ചുരുക്കം.
അതായത്, താരതമ്യേന എളുപ്പമുള്ള മലയാളത്തിന് എ വൺ കിട്ടാൻ 95-96 മാർക്കു വേണമെങ്കിൽ കണക്കുപോലുള്ള വിഷയങ്ങൾക്ക് 90-ൽ താഴെയുള്ള സ്കോറും എ വൺ ആയി പരിഗണിക്കപ്പെട്ടേക്കാം. കഠിനമായ വിഷയങ്ങൾക്കു മാർക്കു കുറഞ്ഞാലും ഉയർന്ന ഗ്രേഡ് ലഭിക്കാനുള്ള സാധ്യത "പൊസിഷൻ ഗ്രേഡിംഗ്' സന്പ്രദായത്തിലുണ്ട്.
കേരള ഹയർസെക്കൻഡറിയിൽ സ്കോറും ഗ്രേഡും ഒരുമിച്ചു രേഖപ്പെടുത്തുന്പോൾ ഗ്രേഡിംഗിനു പ്രസക്തിയില്ലെന്നു വ്യക്തമാണ്. എന്നാൽ പൊസിഷൻ ഗ്രേഡിംഗ് അതിനൊരു പരിഹാരമാണ്. മാർക്ക് കുറവു ലഭിക്കുന്ന കണക്കിനും മറ്റും കുട്ടികളുടെ ഗ്രേഡ് ഉയർന്നു വരുന്നത് അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷന് മെച്ചമായേക്കും.
ഷിനു ആനത്താരയ്ക്കൽ