Monday, June 17, 2019 1:04 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലിയായ രാഷ്ട്രീയക്കാരിലൊരാളും ഹിന്ദി ബെൽറ്റ് രാഷ്ട്രീയത്തിലെ അതിജീവനക്കാരിലൊരാളുമായ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എൻഡിഎയിൽനിന്നു അകന്നുനിൽക്കുന്നതിന്റെ സൂചനകൾ കാട്ടിത്തുടങ്ങിയിരിക്കുന്നു. അതിന്റെ കാരണം എന്താണെന്ന് ആർക്കുമറിയില്ല. എന്നാൽ, തന്റെ പാർട്ടി കാവിപ്പടയിൽനിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്നും വ്യത്യസ്തമാണ് എന്നു കാണിക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നും വ്യക്തമാണ്. എൻഡിഎയുമായും, പ്രത്യേകിച്ചു ബിജെപിയുമായും, തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം തുറന്നുതന്നെ പ്രകടിപ്പിക്കുന്നു.
ഇതിന് ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്ന് മുത്തലാക്ക് ബില്ലിലെ അദ്ദേഹത്തിന്റെ നിലപാടാണ്. എൻഡിഎ സർക്കാരിന്റെ മുത്തലാക്ക് ബില്ലിനെ രാജ്യസഭയിൽ ജെഡിയു എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ പുതുതായി എടുക്കപ്പെട്ട വ്യവസായ മന്ത്രി ശ്യാം രാജക് രണ്ടു ദിവസം മുന്പ് ഒരു പ്രസ്താവനയിൽ പറഞ്ഞത് ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ തുടങ്ങിയ വിഷയങ്ങളിൽ ജെഡിയുവിനു ബിജെപിയിൽനിന്നു വ്യത്യസ്തമായ നിലപാടുകളുണ്ടെന്നാണ്. ബിജെപിയിലെ തീവ്രവാദികളുടെ കാതുകൾക്ക് ഇന്പമുള്ള പ്രസ്താവനയല്ല ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ രൂപീകരിച്ച അവസരത്തിലും നിതീഷ് തന്റെ അതൃപ്തി സൂചിപ്പിച്ചിരുന്നു. മന്ത്രിസഭയിൽ ഘടകകക്ഷികൾക്കു നാമമാത്ര പ്രാതിനിധ്യം നല്കിയതിനെതിരേ ആയിരുന്നു ഇത്. ബിജെപി പ്രസിഡന്റ് അമിത് ഷാ ഇക്കാര്യം എല്ലാ ഘടകകക്ഷി നേതാക്കളെയും അറിയിച്ചിരുന്നു. നിതീഷ് തന്റെ അതൃപ്തി മറച്ചുവച്ചില്ല. രണ്ടാം മോദി മന്ത്രിസഭയിൽ ചേരേണ്ടെന്നു ജെഡിയു തീരുമാനിച്ചു. അദ്ദേഹം അവിടംകൊണ്ടു നിർത്തിയില്ല. ബിഹാറിലെ മേധാവി താൻ തന്നെയാണെന്നു കാണിക്കുന്നതിന് അദ്ദേഹം സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കുകയും ജെഡിയുവിൽനിന്നു പുതുതായി എട്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കാവിസംഘത്തിൽനിന്ന് ആരെയും മന്ത്രിസഭയിലെടുത്തില്ല. തെരഞ്ഞെടുപ്പു വിജയത്തിനുശേഷം ഡൽഹിയിൽ നരേന്ദ്ര മോദി നടത്തിയതുപോലുള്ള ഒരു അധികാരപ്രകടനം.
ബിഹാറിൽ ദുർബലമായ ബിജെപി പ്രതികാരനടപടിക്കു മുതിരില്ലെന്നു നിതീഷിന് ഉറപ്പുണ്ട്. സംസ്ഥാന മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചാൽ കോൺഗ്രസും മറ്റു പാർട്ടികളും ബിജെപിയെ നാണംകെടുത്താനായി തങ്ങൾക്കു പിന്തുണ നല്കുമെന്നും അദ്ദേഹത്തിനറിയാം.
സഖ്യം ബിഹാറിൽ മാത്രം
ബിജെപിയുമായുള്ള തങ്ങളുടെ സഖ്യം ബിഹാറിൽ മാത്രം ഒതുങ്ങുന്നതാണെന്നു ജെഡിയു നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ തന്റെ പാർട്ടി സ്വന്തംനിലയിൽ തീരുമാനമെടുക്കുമെന്നു കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞു.
ജാർക്കണ്ഡ്, ഹരിയാന, ഡൽഹി, ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെഡിയു തനിച്ചു മത്സരിക്കുമെന്ന് ജൂൺ ഒന്പതിനു ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. രാഷ്ട്രീയ അന്തരീക്ഷം മാറുന്പോൾ കാവിബന്ധം ഉപേക്ഷിച്ചു സ്വതന്ത്രമായി മാറാമെന്നുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടലിന്റെ വ്യക്തമായ സൂചനയാണിത്. അല്ലെങ്കിൽ പ്രതിപക്ഷത്തിനു സ്വീകാര്യമാണെങ്കിൽ ഏതുസമയത്തും എൻഡിഎയിൽനിന്നു മാറാമെന്നും അദ്ദേഹം കരുതുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാകുന്പോഴേക്കും നിതീഷ്കുമാർ എൻഡിഎയിൽനിന്നു മാറുമെന്നു പലരും കരുതുന്നു. ലാലു പ്രസാദ് യാദവുമായുള്ള എതിർപ്പിനു പ്രസക്തിയില്ലാതായി. രാഷ്ട്രീയ ജനതാദളിന്റെ നിയന്ത്രണം പിടിച്ചടക്കാനായി ലാലുവിന്റെ കുടുംബാംഗങ്ങൾ തമ്മിൽ പോരിലാണ്. എൻഡിഎയിൽ തുടരുന്പോഴും പ്രതിപക്ഷത്തെ മറ്റു നേതാക്കളുമായി നല്ല ബന്ധത്തിലാണു നിതീഷ്. എൻഡിഎയുമായുള്ള ബന്ധം ന്യൂനപക്ഷങ്ങൾക്കിടയിൽ തന്റെ പിന്തുണ കുറച്ചിട്ടുണ്ടെന്നും നിതീഷിനറിയാം. മുത്തലാക്ക് പോലുള്ള വിഷയങ്ങളിൽ എൻഡിഎയ്ക്കെതിരേ നിലപാടെടുക്കുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാം.
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ നിതീഷ് ഇത്തരം നീക്കങ്ങൾ നടത്തില്ല. ഒരു മുന്നണിയിൽനിന്നു മറ്റൊരു മുന്നണിയിലേക്കു മാറിയപ്പോഴെല്ലാം രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മാന്യനും മൃദുഭാഷിയും സൗഹൃദത്തോടെ പെരുമാറുന്നയാളുമായ നിതീഷ്കുമാറിനു രാഷ്ട്രീയ മലക്കംമറിച്ചിലുകൾ നടത്തിയപ്പോഴെല്ലാം വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്താൻ സാധിച്ചു. ഒരുപക്ഷേ വരാനിരിക്കുന്ന ജാർക്കണ്ഡ്, ജമ്മു-കാഷ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ബെൽറ്റിലെ രാഷ്ട്രീയ ജലാശയത്തിൽ നിതീഷ് തന്റെ ഭാഗ്യം പരീക്ഷിച്ചേക്കാം.
ദക്ഷിണേന്ത്യയിലും ഒഡീഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുള്ള പ്രാദേശിക പാർട്ടികളുമായും ഹിന്ദി മേഖലയിൽ ജാതിഗ്രൂപ്പുകളുമായും അദ്ദേഹത്തിനു സഖ്യമുണ്ടാക്കാം. അദ്ദേഹം അതിബുദ്ധിമാനാണ് എന്നു പലരും കരുതുന്നതാണ് നിതീഷിന്റെ ഏറ്റവും മോശം പ്രതിച്ഛായ. എന്നാൽ, സംസ്ഥാനത്തെ കാര്യക്ഷമമായി നയിക്കാനും വിട്ടുവീഴ്ചാമനോഭാവത്തോടെ ഘടകകക്ഷികളെ കൂടെനിർത്താനും തനിക്കു കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ദേശീയതലത്തിലും നോട്ടം
ഉത്തരേന്ത്യയിൽ അറിയപ്പെടുന്ന വ്യക്തിയാണു നിതീഷ്. മികച്ച ഭരണാധികാരി എന്നു പേരുമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം യോജിച്ചാൽ അദ്ദേഹം ഒരു ഏകീകരണശക്തിയാകും. ഒരു ദേശീയ നേതാവായും ഉയരും. അവസരം നല്കിയാൽ, നിതീഷിനെ വെല്ലുവിളിക്കാൻ തക്ക കഴിവുള്ള വളരെക്കുറച്ചു നേതാക്കളേ ഹിന്ദി ബെൽറ്റിലുള്ളൂ.
ഒരുപക്ഷേ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അദ്ദേഹം പ്രതീക്ഷയോടെ നോക്കുന്നുണ്ടാവാം. അദ്ദേഹത്തെ ഉപദേശിക്കാൻ നല്ലൊരു തെരഞ്ഞെടുപ്പു വിദഗ്ധനുണ്ട്. ആ വിദഗ്ധനെ അദ്ദേഹം മമതയ്ക്കും ചന്ദ്രബാബു നായിഡുവിനും പരിചയപ്പെടുത്തിയിരുന്നു. മുതിർന്ന നേതാക്കൾ പലരും പ്രായാധിക്യംമൂലം നിഷ്ക്രിയരായിട്ടുണ്ട്. അതുകൊണ്ട് ഉന്നതതലത്തിലേക്ക് ഉയരാൻ നിതീഷിനു നല്ല സാധ്യതകളാണുള്ളത്.
എൻഡിഎയ്ക്കുള്ളിൽ നിന്നുകൊണ്ട് ഇനി അധികം ഉയരാനാവില്ലെന്ന് ഒരുപക്ഷേ നിതീഷ്കുമാർ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അവിടെ ഉന്നതസ്ഥാനങ്ങളെല്ലാം പരിവാർ നോമിനികൾക്കുള്ളതാണല്ലോ. അതുതന്നെ രണ്ടോ മൂന്നോ മുതിർന്ന നേതാക്കന്മാർക്കാണു ലഭിക്കുക. നിതീഷിന് ആ തലത്തിലേക്ക് ഉയരാൻ സാധ്യതകളില്ല. ദേശീയതലത്തിൽ തനിക്കു കൂടുതൽ പ്രാധാന്യമുള്ള പദവികൾ വഹിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന, അഭിലാഷങ്ങളുള്ള ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം സാധ്യതകൾ തുറന്നിടുക എന്നതു നല്ലൊരു തന്ത്രംതന്നെയാണ്.