Saturday, October 23, 2021 1:30 AM IST
ഭീകരാക്രമണങ്ങൾ തുടച്ചുനീക്കി സമാധാനം സ്ഥാപിക്കാനാണ് 9/11നുശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ യുദ്ധങ്ങൾ നടന്നതെങ്കിലും ലോകം കൂടുതൽ അനിശ്ചിതവും അരക്ഷിതവുമായി മാറി എന്നതാണു വാസ്തവം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന നടുക്കുന്ന ആക്രമണങ്ങൾ ഫ്രാൻസിലും ജർമനിയിലും ഓസ്ട്രിയയിലും നിരവധി തവണ ആവർത്തിച്ചു. ആക്രമണങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് ഭീകരതയുടെ സ്വഭാവത്തിൽ നികത്തിയാണ് തീവ്രവാദികൾ മുന്പോട്ടുപോകുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഭീകരാക്രമണങ്ങളുടെ എണ്ണത്തിലും വർധനവ് ഉള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലോകത്തിൽ ഏറ്റവുമധികം ഭീകരാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ആഫ്രിക്ക വൻകരയിലാണ്. 2014-19 വർഷങ്ങളിലെ കണക്കനുസരിച്ച് ആഫ്രിക്കയിലാണ് ഏറ്റവുമധികം ആക്രമണങ്ങൾ നടന്നത്. സിഡ്നി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസിന്റെ ഗ്ലോബൽ ടെറർ ഇൻഡെക്സിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.
ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളെ നിരീക്ഷിക്കാൻവേണ്ടിയുള്ള യുഎൻ കമ്മിറ്റി ഈയിടെ സെക്യൂരിറ്റി കൗണ്സിലിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. "പ്രത്യേകിച്ച് 2021ന്റെ ആദ്യപകുതിയിൽ, ലോകത്തിൽ ഏറ്റവുമധികം ഭീകരപ്രവർത്തനമുണ്ടായ പ്രദേശം ആഫ്രിക്കയാണെന്നത് ശ്രദ്ധേയമായ സംഭവവികാസമാണ്.'
ഈജിപ്തിൽ തുടക്കം
ഇസ്ലാമിക ഭീകരവാദത്തിന്റെ ആധുനികകാല ചരിത്രം ആരംഭിക്കുന്നത് ആഫ്രിക്കയിലെ ഈജിപ്തിലാണ്. 1950-കളിൽ ഇസ്ലാം ബ്രദർഹുഡിന്റെ ആദ്യകാല ചിന്തകരിൽ ഒരാളായ സയിദ് കുത്തബ് മുതലാളിത്തം, കമ്യൂണിസം, മതേതരത്വം എന്നിവയ്ക്കെതിരേ തീവ്ര മതനിലപാടുകളിലൂന്നിയ എതിർപ്പുമായി മുന്പോട്ടുവന്നു.
പാശ്ചാത്യദർശനങ്ങൾ "കളങ്കപ്പെടുത്തിയ’ ഈജിപ്തിലെ ഭരണകൂടത്തെതന്നെയാണ് കുത്തബും കൂട്ടരും എതിർത്തത്. സലഫി ജിഹാദിസം, അൽക്വയ്ദ, ഐഎസ് മുതലായവയുടെ വേരുകൾ എത്തിനിൽക്കുന്നത് കുത്തബിന്റെ കൃതികളിലാണ്. ഒസാമ ബിൻ ലാദൻ അവയിൽ ആകൃഷ്ടനായി സുഡാനിൽ പ്രവർത്തിച്ചുതുടങ്ങി. ദാർഎസ് സലാമിലും നയ്റോബിയിലുമുള്ള അമേരിക്കൻ കോണ്സുലേറ്റുകൾ 1998-ൽ ആക്രമിച്ചതോടെ അയാൾക്ക് സുഡാൻ വിടേണ്ടിവന്നു.
ബിൻ ലാദൻ ആഫ്രിക്ക വിട്ടെങ്കിലും അൽ ഖ്വയ്ദ ആഫ്രിക്കയിൽ നിലനിന്നു. അതോടൊപ്പം ഐഎസ് അവിടെ എത്തിച്ചേരുകയും ചെയ്തു. മാത്രമല്ല, ഇവയ്ക്കു രണ്ടിനും വ്യത്യസ്തമായ പേരുകളിൽ അനുയായിവൃന്ദങ്ങളുണ്ടായി. ഐഎസും സഖ്യസംഘടനകളും ഏറ്റവും സജീവമായിരിക്കുന്നത് മധ്യ, പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലാണ്-മാലി, ബുർക്കിനോ ഫാസോ, ഐവറി കോസ്റ്റ്, നൈജർ, സെനെഗൽ മുതലായവയിൽ.
നൈജീരിയയിൽനിന്ന് ചാഡിലേക്കും നൈജറിലേക്കും ഭീകരവാദികൾ കടന്നുകയറുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയിൽ സോമാലിയയാണ് തീവ്രവാദം ഏറ്റവും ശക്തമായ രാജ്യം. അൽഖ്വയ്ദയുമായി സഖ്യത്തിലായ അൽ ഷബാബ് സോമാലിയയിൽനിന്ന് കെനിയ വഴി മൊസാന്പിക് വരെ ഭീകരവലയിലാക്കുന്നു. മൊസാന്പിക്കിന്റെ വടക്കുഭാഗത്തുനിന്ന് ടാൻസാനിയയിലേക്കും ആക്രമണങ്ങൾ വ്യാപിക്കുകയാണ്. ഇതു പ്രത്യേകമായി അസ്വാസ്ഥ്യജനകമായ കാര്യമാണെന്ന് യുഎൻ റിപ്പോർട്ട് വിലയിരുത്തുന്നു.
ഭീകരതയുടെ വളർത്തുകേന്ദ്രങ്ങൾ
ആഫ്രിക്കൻ രാജ്യങ്ങളിൽ പടിഞ്ഞാറ് മാലിയും കിഴക്ക് സോമാലിയയും ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രങ്ങളെന്നനിലയിൽ കൂടുതൽ ശ്രദ്ധയർഹിക്കുന്നുണ്ട്. സമാധാനമുള്ള അയൽ രാജ്യങ്ങളിൽ അസമാധാനവും അനിശ്ചിതത്വവും അരക്ഷിതാവസ്്ഥയും വിതച്ചുകൊണ്ട് അവ ലോകസമാധാനത്തിനുതന്നെ ഭീഷണിയാകുന്നു. മാലിയിൽ 13,000 യുഎൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. അതുപോലെ സോമാലിയയിൽ 20,000 പേരും.
ആർക്കും അവിടെ സമാധാനം സ്ഥാപിക്കാനായിട്ടില്ല. 2007 മുതൽ അവർ അവിടെ ഉണ്ടായിട്ടും. അൽ ഷബാബ് സോമാലിയയിൽ വിസ്തൃതമായ ഭൂവിഭാഗങ്ങൾ കയ്യടക്കിവരികയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ ഈയിടെ എഴുതുകയുണ്ടായി. ആഫ്രിക്കൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കാൻ നിയുക്തരായ യുഎൻ പടയാളികളിൽ ഭൂരിപക്ഷവും പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ളവരാണ്. മാലിയിൽ 5000 ഫ്രഞ്ചുസൈനികരും 1000 ജർമൻ സൈനികരുമുണ്ട്. വിവിധ രാജ്യങ്ങളിലായി അമേരിക്കയുടെ 6000 പേരും. ഇവരുടെ മാതൃരാജ്യങ്ങളിൽ അവരുടെ സൈനികദൗത്യത്തോടുള്ള എതിർപ്പ് വർധിച്ചുവരികയാണ്. പല രാജ്യങ്ങളും തങ്ങളുടെ പടയാളികളെ പിൻവലിച്ചുതുടങ്ങി.
പാശ്ചാത്യസൈനികർക്കും അവരിൽനിന്നു പരിശീലനംനേടുന്ന തദ്ദേശീയ യുവാക്കൾക്കും തങ്ങളുടെ ജോലിയെക്കുറിച്ചു സംശയമുണ്ട്. എന്തിനുവേണ്ടി തങ്ങൾ സ്വന്തം ജീവൻ ബലികഴിക്കണം എന്നാണ് അവരുടെ ചോദ്യം. അതിന്റെ കാരണം രാജ്യത്തെ അഴിമതിതന്നെയാണ്.
രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ, നീതിന്യായ സംവിധാനത്തിലെ ഉദ്യോഗസ്ഥർ, തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ടവർ- ഇവരാരും രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതായി കാണുന്നില്ലെന്ന് മാലിയിലെ സുരക്ഷാകാര്യങ്ങളിൽ വിദഗ്ധനായ ആലി തൂംകാറ എഴുതുന്നു. നിയമപരമായി അംഗീകാരമുള്ളതുപോലെ അഴിമതിയും സ്വജനപക്ഷപാതവും മാറിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ അംഗീകാരവും ആദരവും നേടാൻ ഇപ്പറഞ്ഞ സംവിധാനങ്ങൾ അശക്തമാണ്. അതുകൊണ്ടുതന്നെ അഴിമതിയും കൈക്കൂലിയും സമാന്തര സംവിധാനങ്ങളായി മാറുന്നു.
രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള വൈജാത്യങ്ങൾ അസമാധാനത്തിനു മറ്റൊരു കാരണമാണ്. മാലിയിലും നൈജീരിയയിലും മറ്റുമുള്ള ഫുലാനിഗോത്രക്കാർ (പെയുയേൽ) ആട്ടിടയന്മാരായ നാടോടികളാണ്. ഇവർ ഭൂരിഭാഗവും മുസ്ലീങ്ങളുമാണ്. ഇവർ കൃഷിചെയ്തും ജനപദങ്ങൾ സ്ഥാപിച്ചും സമാധാനപൂർവമായി ജീവിച്ചുപോരുന്ന ക്രൈസ്തവരായ ഇതര ഗോത്രങ്ങളുമായി നിരന്തരം കലഹത്തിലാണ്. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ, ഭരണകൂടത്തോടുള്ള അതൃപ്തി, ആടുകളെയും പുൽമേടുകളെയുംകുറിച്ചുള്ള തർക്കങ്ങൾ-ഇവയെല്ലാം ഗോത്രങ്ങൾ തമ്മിലുള്ള അസ്വസ്ഥതകൾക്കു നിദാനമാണ്.
സങ്കീർണമായ ഈ സാഹചര്യം നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികളും മാലിയിലെ ഇസ്ലാമിക മൗലികവാദികളും ഉപയോഗിക്കുകയാണ്. ഫുലാനി ഗോത്രക്കാർ ഒന്നടങ്കം സംശയമുനയിലായി. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഒരു ദുരന്തചക്രം ഉരുളുന്നു. കൂടുതൽ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നു. സൈന്യദളങ്ങൾക്കു പരിഹരിക്കാനാവാത്ത ഒരു സങ്കീർണ പ്രശ്നമായി ഭീകരത മാറുന്നു.
അരാജകത്വം
സഹാറ മരുഭൂമിക്കു തെക്കുള്ള രാജ്യങ്ങളിലെ ഇസ്ലാമിക തീവ്രവാദം ഉത്പാദിപ്പിച്ചിരിക്കുന്ന മാനുഷിക പ്രശ്നങ്ങൾ അസംഖ്യമാണ്. 20 ലക്ഷത്തോളം അഭയാർഥികൾ, ഭീകരതയുടെ ഫലമായി മാലിയിൽ പ്രതിവർഷം ആയിരത്തിലേറെ മരണങ്ങൾ, ഇസ്ലാമിക തീവ്രവാദികൾ 2009 മുതൽ നൈജീരിയയിൽ കൊലപ്പെടുത്തിയ 30,000ത്തിലേറെ ക്രൈസ്തവർ.
മതാധിഷ്ഠിതമായ ഭീകരതയുടെ ഭീബത്സമുഖം കണ്ടുവളരുന്ന ഒരു തലമുറ. ദക്ഷിണാഫ്രിക്കയിലെ ഇച്ചിക്കോവിറ്റ്സ് ഫൗണ്ടേഷന്റെ ഒരു പഠനമനുസരിച്ച് 16-നും 24-നും ഇടയിൽ പ്രായമുള്ള ആഫ്രിക്കൻ യുവജനതയുടെ 80 ശതമാനവും ഭൂഖണ്ഡത്തിന്റെ ഭാവിയെക്കുറിച്ച് അസ്വസ്ഥരാണ്.
സഹാറയ്ക്കു തെക്കുള്ള രാജ്യമായ നൈജറിൽ ഇസ്ലാമിക ഭീകരർ പിടിമുറുക്കാൻ ശ്രമിക്കുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതുവരെ ഇക്കൂട്ടർ അറുപതിലേറെ കുട്ടികളെ കൊലപ്പെടുത്തുകയും അതിലേറെപ്പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു. സൈന്യത്തിൽ ചേർക്കുകയും നിർബന്ധപൂർവം വിവാഹം ചെയ്യിക്കുകയും ചെയ്തവർ വേറെ. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തില്ലാബേരി പ്രദേശത്ത് സായുധരായ തീവ്രവാദികൾ വളരെ പ്രബലരാണെന്ന് 57 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയാനകമായ ഭീഷണിയുടെ നിഴലിലാണ് കുഞ്ഞുങ്ങൾ വളരുന്നത്. പെൺകുട്ടികളും സ്ത്രീകളും ജിഹാദികളുടെ കൈകളിൽ അകപ്പെടുമോ എന്ന പേടിയിലും.
ഐഎസിന്റെയും അൽ ക്വയ്ദയുടെയും ആഫ്രിക്കൻ പതിപ്പുകൾ സിവിലിയന്മാരെ കൊല്ലുന്നതും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവാക്കിയിരിക്കുന്നു. കൗമാരക്കാരെ നിർബന്ധമായി സൈന്യത്തിൽ ചേർക്കുന്നതാണു മറ്റൊരു ക്രൂരത. നൈജറിലെ സർക്കാർസേനയും ക്രൂരതയിൽ ഒട്ടും പിന്നാക്കമല്ല. സംഘർഷ സ്ഥലങ്ങളിൽ പട്ടാളം എത്തിച്ചേരുന്നതു മണിക്കൂറുകൾക്കു ശേഷമാണ്. 2021ലെ ആദ്യ ഏഴുമാസംകൊണ്ടുതന്നെ നൈജറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 420 സിവിലിയന്മാരാണു കൊല്ലപ്പെട്ടത്.
ഇസ്ലാമിക തീവ്രവാദം തടയാൻ യൂറോപ്യൻ യൂണിയൻ, ബുർക്കിനോ ഫാസോ, ചാഡ്, മാലി, മൗറിത്താനിയ, നൈജർ എന്നീ രാജ്യങ്ങളെ സഹായിക്കുന്നുണ്ട്. രാജ്യാതിർത്തികൾ സുരക്ഷിതമല്ലാത്തതിനാൽ തീവ്രവാദ വ്യാപനം നിയന്ത്രിക്കുക ദുഷ്കരമാണ്. ആഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും കൂട്ടക്കൊലകളുമൊക്കെ ഒട്ടുംതന്നെ ലോകശ്രദ്ധയാകർഷിക്കുന്നില്ല എന്നതു വിചിത്രമാണ്. "ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനക്കാർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ആഫ്രിക്കയിലെ കറുത്തവരുടെ കാര്യം പ്രശ്നമല്ല!
ഡോ. ജോർജുകുട്ടി ഫിലിപ്പ്