Thursday, May 25, 2023 10:05 PM IST
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്റെ സാന്പത്തികരംഗം പലതലങ്ങളിൽ, പല തരത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്കു വേദിയായിട്ടുണ്ട്. ഗ്രീൻ റവല്യൂഷൻ, എവർഗ്രീൻ റവല്യൂഷൻ തുടങ്ങിയ വിപ്ലവാത്മക മാറ്റങ്ങൾ ഗ്രാമീണ കേരളത്തനിമയുടെ മാറ്റുയർത്തി. പക്ഷേ കേരളത്തിലെ പരിമിത, ചെറുകിട കർഷകന്റെ സ്കോർ കാർഡിലെ പ്രധാന പ്രതിസന്ധികൾ കടക്കെണി, കൃഷിനഷ്ടം, വർധിത കൃഷിച്ചെലവുകൾ, രാഷ്ട്രീയ അവഗണന, കാർഷികമേഖലയ്ക്കു നൽകുന്ന പരിമിത ബജറ്റ് വിഹിതം എന്നിവയൊക്കെയാണ്. ഫലമോ, കേരളം വർധിത ഭക്ഷ്യസുരക്ഷാഭീഷണി നേരിടുന്നു. പകരം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ശക്തിപ്രാപിച്ചു വളരുന്നു.
കേരളത്തിലെ കാർഷികമേഖല 2020-21ൽ സംസ്ഥാനത്തിന്റെ മൊത്ത സാന്പത്തികമൂല്യ വർധനയുടെ 12 ശതമാനമാണു ലഭ്യമാക്കിയത്. എന്നാൽ, തൊഴിൽലഭ്യതയുടെ 21 ശതമാനം കാർഷികമേഖലയിലാണ്. പരിണതഫലമായി തൊഴിലില്ലായ്മയും ഭാഗികത്തൊഴിലാളികളുടെ വർധിതസാന്നിധ്യവും കാർഷിക ഗ്രാമീണമേഖലയിൽ കൂടിവരുന്നു. കേരളത്തിലെ പരിമിത ചെറുകിട കർഷകൻ പാർശ്വവത്കരിക്കപ്പെട്ട് സാന്പത്തിക ദാരിദ്ര്യത്തിലും അസമത്വത്തിലും നീറിപ്പുകയുന്നു. സാമൂഹ്യ, സാന്പത്തിക പ്രതികൂലങ്ങളെ അതിജീവിച്ച് ഉപജീവനം നടത്തുന്ന ഗ്രാമീണകർഷകന് കൃഷിനടത്തിപ്പിനു പ്രോത്സാഹനം നൽകാൻ സർക്കാർ കൃഷിവകുപ്പ് പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്.
കൃഷിവികസനം കാർഷികക്ഷേമം
കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ പലതാണ്. 1. ശാസ്ത്രീയ വിജ്ഞാനം, സബ്സിഡികൾ, ഇളവുകൾ, ഇൻഷ്വറൻസ്, പരിശീലനം എന്നിവ ലഭ്യമാക്കൽ. 2. അടിസ്ഥാനസൗകര്യങ്ങൾ (മണ്ണ് ജലസംരക്ഷണം, റോഡുകൾ, യന്ത്രവത്കരണം, സംഭരണം, ട്രാൻസ്പോർട്ട് സൗകര്യങ്ങൾ, മൂല്യവർധിത പ്രവർത്തനങ്ങൾ ഏർപ്പാടാക്കുക. ഈ രണ്ടുതലങ്ങളിലെ പ്രവർത്തനങ്ങൾ കർഷകന്, കൃഷിക്ക് നേരിട്ടും, ഗ്രൂപ്പ് തലങ്ങളിലുമാണ് അനുഭവപ്പെടുന്നത്. എന്നാൽ വ്യക്തിഗത, ഗ്രൂപ്പുതല ഇടപെടലുകളെ മാറ്റിനിർത്തി പുതിയ പാക്കേജ്വത്കരണ സമീപനങ്ങൾ കടന്നുവരുന്നുണ്ട്. മികവ് അവകാശപ്പെടുന്ന പാക്കേജ്വത്കരണ സമീപനങ്ങൾ കൃഷിയെയും കർഷകരെയും എപ്രകാരമാണു സ്വാധീനിച്ചിരിക്കുന്നത്? ഇവയൊക്കെ കൃഷിക്കും കർഷകനും ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാനും കൃഷി ലാഭകരമായ ബിസിനസ് സംരംഭമായി മാറുവാനും പര്യപ്തമായോ എന്നു പരിശോധിക്കണം.
കൃഷിയും സാന്പത്തിക അവലോകനവും
എല്ലാ വർഷവും അവതരിപ്പിച്ചുവരുന്ന സാന്പത്തിക അവലോകനങ്ങളിൽ കണ്ടെത്തുന്ന കാർഷികമേഖലയിലെ പ്രതിസന്ധികൾ മറികടക്കാനും ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പുതിയ പദ്ധതികളാണ് വാർഷിക കൃഷിബജറ്റിൽ ഇനംതിരിച്ച് തുക വകയിരുത്തുന്നത്. വലിയ തോതിൽ ഖജനാവിലെ പണം കാർഷികവികസനം, ക്ഷേമം എന്നിവയ്ക്കായി വർഷാവർഷം ചെലവിടുന്പോൾ കർഷകനും കൃഷിക്കും കൃഷിയനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും എന്തു നേട്ടമാണു ലഭ്യമാക്കുന്നത്? ഗ്രാമീണകർഷകന് ഇതുപ്രകാരമുള്ള പ്രവർത്തനങ്ങളിൽ നേരിട്ട് എന്തു സാന്പത്തികനേട്ടങ്ങൾ ലഭിച്ചു? കർഷകരുടെ കൂട്ടായ്മകൾ സ്വയംസഹായ സംഘങ്ങൾ, ഗ്രൂപ്പ് ഫാമിംഗ് എന്നിവയിലൂടെ പ്രത്യേക നേട്ടങ്ങൾ, പരിഗണന ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏർപ്പാടാക്കിയോ? പുതിയ പാക്കേജ് രൂപത്തിലുള്ള പദ്ധതികളുടെ കടന്നുവരവ് കൃഷിക്കും കർഷകനും എത്രമാത്രം ഉപയോഗപ്രദമാണ്? ഇത്തരം ചോദ്യങ്ങൾക്ക് തീർത്തും ആശാവഹമല്ലാത്ത ഉത്തരങ്ങളാണ് ലഭിക്കുന്നത്.
അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി വേണ്ടതോതിൽ സാന്പത്തികസഹായവും ശാസ്ത്രീയ ദിശാബോധവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നു. ഗ്രാമീണകർഷന് അർഹതപ്പെട്ട തോതിൽ സാന്പത്തികസഹായം ലഭ്യമാകുന്നില്ല. കൃഷിയനുബന്ധ കർഷകർക്ക് അനുകൂലമായി നടപ്പിലാക്കുന്ന നീക്കങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുന്ന തലത്തിലേക്കാകുന്നില്ല. വിലക്കയറ്റം, കടക്കെണി, കൃഷിനഷ്ടം, വർധിത കൂലിച്ചെലവ്, തൊഴിലില്ലായ്മ, ഭക്ഷ്യസുരക്ഷാ ഭീക്ഷണി, പ്രകൃതിക്ഷോഭം, ജൈവപ്രതിസന്ധി എന്നിവയിൽനിന്നു കരകയറാൻ കഴിയാത്തതിനാൽ ഗ്രാമീണ കാർഷികമേഖല സാന്പത്തിക പ്രതിസന്ധികളുടെ ഊരാക്കുടുക്കിലാണ്.
മൊത്തത്തിൽ കൃഷിഭൂമി കുറഞ്ഞു. തത്ഫലമായി കൃഷിയും കുറഞ്ഞു. കൂടാതെ ഉത്പാദനവും ഉത്പാദനക്ഷമതയും മന്ദീഭവിച്ചു. ഇതിൽനിന്നു കരകയറാൻ കർഷകന് സർക്കാർ സാന്പത്തികസഹായം അനിവാര്യമാണ്. കേരളം ഭക്ഷ്യസുരക്ഷാഭീഷണിയെ നേരിടുന്നു. കർഷകൻ പാർശ്വവത്കരിക്കപ്പെട്ട് സാന്പത്തിക ദാരിദ്ര്യത്തിന്റെ, ചൂഷണത്തിന്റെ പ്രഹരങ്ങൾ ഏറ്റു തകർന്നടിയുകയാണ്.
വിത്ത്, തൈ വിതരണം
നൂറുകണക്കിന് നഴ്സറികളിലൂടെ കോടാനുകോടി വിത്തുകളും തൈകളും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൃഷിവകുപ്പിന്റെ വിത്ത്, തൈ വിതരണവും ശ്രദ്ധേയമാണ്. അടിക്കടിയുണ്ടാകുന്ന പ്രളയക്കെടുതികളിൽനിന്നു കരകയറാൻ സൗജന്യ വിത്ത്, തൈ വിതരണം കർഷകർക്ക് ഉപകരിക്കും. എന്നാൽ ഇതു കാർഷികച്ചെലവ് കുറച്ച് ഉത്പാദനവും ക്ഷമതയും വർധിപ്പിക്കുമോയെന്നതും കൃഷി ആധുനിക അഗ്രിബിസിനസ് സംരംഭമായി മാറ്റുവാൻ ഉപകരിക്കുമോയെന്നതും പരിശോധിക്കപ്പെടണം.
കുടുംബശ്രീ മോഡൽ
പരിമിത ചെറുകിട കർഷകന്റെ കൃഷിനടത്തിപ്പ് സംഘടിത സംവിധാനങ്ങളിലൂടെ; സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ, ഉത്പാദന വിപണന ഗ്രൂപ്പുകൾ, കോ-ഓപ്പറേറ്റീവ് സംഘങ്ങൾ എന്നിവയിലൂടെ ഏറ്റെടുക്കുന്നത് സാന്പത്തികനേട്ടമുണ്ടാക്കും. എന്നാൽ ഈ തലങ്ങളിലേക്ക് വേണ്ടത്ര മുന്നേറ്റം നടത്തിയിട്ടില്ല. അർഹതപ്പെട്ട പ്രാധാന്യം ഈ രംഗത്ത് ഭാവിയിൽ കൃഷിവകുപ്പ് നൽകുമോയെന്ന് കാത്തിരുന്നു കാണാം. കുടുംബശ്രീ മോഡൽ കാർഷികരംഗത്ത് വലിയതോതിൽ കടന്നുവരേണ്ടതുണ്ട്.
സംസ്ഥാനതല പാക്കേജുകൾ
പാക്കേജ്വത്കരണ സമീപനം കർഷകരെ വ്യക്തി, ഗ്രൂപ്പ് തലങ്ങളിൽ വേണ്ടത്ര പരിഗണിക്കാതെ അഗ്രിബിസിനസ് സംരംഭകരായി പരിഗണിച്ചു മുന്നേറുകയാണ്. സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കിവരുന്ന സുപ്രധാന കാർഷിക പാക്കേജുകളുടെ നടത്തിപ്പ് മൂന്നു തലങ്ങളിലായാണ് പുരോഗമിക്കുന്നത്. വ്യക്തിഗത, ഗ്രൂപ്പുതല പ്രവർത്തനങ്ങൾക്ക് പൊതുവേ പ്രാധാന്യം കുറവാണ്. എന്നാൽ അടിസ്ഥാന വികസനത്തിന് മുന്തിയ പരിഗണന നൽകുന്നു. പക്ഷേ ഇവർ നടത്തിപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വവും പേറേണ്ടതുണ്ട്.
സുഭിക്ഷകേരളം
കോവിഡ് ഉയർത്തിയ ഭക്ഷ്യസുരക്ഷാ പ്രതിസന്ധികളെ മറികടക്കുവാൻ 2020-21ൽ ആരംഭിച്ചതാണ് സുഭിക്ഷകേരളം പദ്ധതി. ഭക്ഷ്യവിള ഉത്പാദന വർധനയായിരുന്നു മുഖ്യലക്ഷ്യം. കർഷകർക്കു നേരിട്ട് പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു നടത്തിപ്പ്. തരിശുനിലങ്ങളിൽ നെൽക്കൃഷി 9,070 ഹെക്ടർ, പച്ചക്കറികൃഷി 4527 ഹെക്ടർ, ഫലവൃക്ഷത്തൈകൾ 3381 ഹെക്ടർ, കിഴങ്ങുവർഗങ്ങൾ 4908 ഹെക്ടർ, പയർ 636 ഹെക്ടർ, തിന 325 ഹെക്ടർ എന്നിങ്ങനെ കൃഷിയിറക്കി. ഈ പദ്ധതിക്ക് 2021-22ൽ തുടർച്ച നൽകിയതായി വിശദാംശങ്ങൾ ലഭ്യമല്ല. ഒരുപക്ഷേ പദ്ധതി ലക്ഷ്യം നേടിയിരിക്കാം, നടത്തിപ്പു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വിള ഇൻഷ്വറൻസ് പദ്ധതി
ഇൻഷ്വറൻസ് സേവനങ്ങൾ മുഖ്യമായി കാർഷികവിളകളെ വരൾച്ച, വെള്ളപ്പൊക്കം, കീടരോഗങ്ങൾ എന്നിവയുടെ കെടുതിയിൽനിന്നു സംരക്ഷണം ഉറപ്പാക്കുന്നു. 2020, 2021, 2022 വർഷങ്ങളിൽ വിള ഇൻഷ്വറൻസ് ലഭ്യമാക്കാൻ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഫസൽ ബീമായോജന പരിഷ്കരിച്ചു നടപ്പിലാക്കി. കാലാവസ്ഥാ അടിസ്ഥാനത്തിൽ ഇൻഷ്വറൻസ് ക്ലെയിമുകൾ നടപ്പിലാക്കുന്നതിനായി 134 സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ആരംഭിച്ചു. 2022ൽ 140 വെതർ സ്റ്റേഷനുകൾകൂടി അനുവദിച്ചു. ഇൻഷ്വറൻസ് സംവിധാനങ്ങളുടെ ഇടപെടൽ കർഷകർക്ക് സേവനങ്ങൾ ലഭ്യമാക്കിയെങ്കിലും ഭൂരിഭാഗം കർഷകരും പദ്ധതിക്കു പുറത്താണ്. ഈ രംഗത്ത് വലിയ സാധ്യതകൾ നിലനിൽക്കുന്നു.
വിഎഫ്പിസികെ
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ വിത്തുകളും തൈകളും ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നു. കർഷകർക്ക് ഇൻഷ്വറൻസ് കവറേജ് നഷ്ടപരിഹാരവും നൽകി. കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകി, പച്ചത്തേങ്ങ സംഭരിച്ചു, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംഘങ്ങൾക്ക് പലിശ സബ്സിഡി ലഭ്യമാക്കി. സാങ്കേതികവിദ്യ പ്രചാരണത്തിന്റെ ഭാഗമായി 12 പുതിയ വിദ്യകൾ പ്രചരിപ്പിച്ചു. 42 ടൺ പച്ചക്കറികൾ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി നടത്തി. മേൽത്തരത്തിലുള്ള പുതുമയാർന്ന കൃഷിയനുബന്ധ പ്രവർത്തനങ്ങളുടെ തുടക്കം വളരെ നല്ലത്. പക്ഷേ വർധിതതോതിൽ ഇവയെ വിജയപ്രദമാക്കേണ്ടത് വെല്ലുവിളിയായി തുടരുന്നു. നടത്തിപ്പ് കവറേജ് വിപുലമാകേണ്ടതുണ്ട്.
ഹോർട്ടികർച്ചർ മിഷൻ
പോളിഹൗസുകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ ഉത്പാദനവും വിതരണവും, ഡ്രിപ് ഇറിഗേഷന് ധനസഹായം, സാമൂഹിക ജലസംഭരണികൾ സ്ഥാപിക്കാൻ ധനസഹായം, വിഎഫ്പിസികെയുമായി സഹകരിച്ച് 25,000 വീടുകളിൽ ഗാർഹിക ഭക്ഷ്യസുരക്ഷ, പച്ചക്കറികളും കൂൺ അധിഷ്ഠിത പോഷകാഹാര ഉത്പാദനവും എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കി.
കേരള പുനർനിർമാണ സംരംഭം
പ്രളയക്കെടുതികളെ പ്രതിരോധിക്കാൻ 2019-20ൽ കേരള പുനർനിർമാണ സംരംഭം ആരംഭിച്ചു. ഇതിന്റെ പ്രവർത്തന പരിധിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ നേരിട്ടു കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന സമീപനമില്ല. ശാസ്ത്രവിജ്ഞാനീയ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 432.14 കോടി രൂപയ്ക്ക് 13 പദ്ധതികളും മൂന്നു പഠനങ്ങളും നടത്തുന്നു. കാർഷികവിപണിശൃംഖല ശക്തിപ്പെടുത്താൻ 15 കോടി, കൃഷിവകുപ്പിന്റെ ഗവേണൻസിന് 12 കോടി, കാർഷികസേവന കേന്ദ്രങ്ങളെയും കർമസേനകളെയും ശക്തിപ്പെടുത്തുന്നതിനും മറ്റുമായി അഞ്ചു കോടി രൂപയുമുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ എത്രമാത്രം കർഷകരെ സഹായിച്ചുവെന്നതിന്റെ കണക്കുകൾ ആയിവരുന്നതേയുള്ളൂ!
കർഷകനും കൃഷിക്കും സാന്പത്തികസഹായം നേരിട്ടു ലഭ്യമാക്കണം
കർഷകനും കൃഷിക്കും സാന്പത്തികസഹായം നേരിട്ടും വർധിതതോതിലും ലഭ്യമാക്കുന്ന സമീപനം പ്രോത്സാഹിപ്പിക്കപ്പെടണം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ സമഗ്രതയോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്പോൾ ഇവ കർഷകനും കൃഷിക്കും ഏതുതരത്തിൽ പ്രയോജനം ചെയ്യുമെന്ന് സമഗ്രമായി വിലയിരുത്തണം. അതിനായുള്ള മാനദണ്ഡങ്ങൾ മുൻകൂറായി നിശ്ചയിച്ച് കർഷകരെക്കൂടി പങ്കെടുപ്പിച്ചാകണം നടപ്പിലാക്കേണ്ടത്. സർക്കാർ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാക്കേജ് വത്കരണ കാർഷികവികസനം കർഷകന്റെ പങ്കാളിത്തമില്ലാതെയും നേട്ട - കോട്ടങ്ങൾ കണക്കാക്കാതെയും റിസ്ക് പ്രതിഫലം എന്നിവ വ്യക്തമാക്കാതെയും മുന്നേറുന്നത് പരാജയത്തിലേക്കു നയിച്ചിരിക്കുന്നു. പാക്കേജ്വത്കരണ സമീപനങ്ങൾ പ്രത്യക്ഷവും പരോക്ഷവുമായി സഹായിക്കുന്നത് കർഷകനേക്കാൾ ഇടനിലക്കാരനെയും ഉപഭോക്താക്കളെയും സേവനദാതാക്കളെയുമാണ്. പദ്ധതികളും പാക്കേജുകളും കർഷകരിലേക്കു കേന്ദ്രീകരിക്കുന്ന തരത്തിൽ വിജയകരമായി നടപ്പിലാക്കാൻ കഴിയാത്തത് ഭരണത്തിന്റെ പരാജയമാണ്. കർഷകർക്കും കൃഷിക്കും വേണ്ടത്ര പ്രാധാന്യം നൽകാത്തതിന്റെ സൂചനകൂടിയാണത്.