ഓസ്ലോ: 2026ലെ നൊബേൽ സമാധാന പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടേക്കുമെന്ന് സൂചന. ഇത്തവണ ലഭിച്ച ആകെ 287 നാമനിർദേശങ്ങളിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നുവെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വിക്കൻ വ്യാഴാഴ്ച അറിയിച്ചു.
ഇസ്രയേൽ, പാകിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തങ്ങൾ ട്രംപിനെ നാമനിർദേശം ചെയ്തതായി നേരത്തെ അറിയിച്ചിരുന്നു. നൊബേൽ ചട്ടപ്രകാരം നാമനിർദേശങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും ജനുവരി 31-നകം ലഭിച്ച അപേക്ഷകൾ സാധുവാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയുടെ ഭാര്യ യുലിയ നാവൽനയ, ലിയോ മാർപ്പാപ്പ, സുഡാനിലെ സന്നദ്ധ സംഘടനയായ 'എമർജൻസി റെസ്പോൺസ് റൂംസ്' എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. അലാസ്ക സെനറ്റർ ലിസ മുർകോവ്സ്കി, ഡാനിഷ് പാർലമെന്റ് അംഗം ആജ ചെമ്നിറ്റ്സ് എന്നിവരും പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2023-ലെ നൊബേൽ ജേതാവായ ഇറേനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളാകുന്നതിൽ കമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി. ജയിലിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അവരുടെ ജീവൻ അപകടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അവരെ മോചിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിറ്റി ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടു.
നൊബേൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമേ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, മന്ത്രിമാർ, സർവകലാശാല പ്രൊഫസർമാർ, മുൻ നൊബേൽ ജേതാക്കൾ എന്നിവർക്കും പേരുകൾ നിർദേശിക്കാനുള്ള അധികാരമുണ്ട്. 2026 ഒക്ടോബർ ഒൻപതിന് ഈ വർഷത്തെ പുരസ്കാര വിജയിയെ പ്രഖ്യാപിക്കും. ഡിസംബർ പത്തിന് ഓസ്ലോയിൽ വെച്ച് ചടങ്ങ് നടക്കും. 2025ലെ നൊബേൽ സമാധാന പുരസ്കാരം വെനസ്വേലയിലെ മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്.
Tags : Nobel Peace Prize Trump Latest News