ടെഗുഷിഗൽപ: സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ വ്യാഴാഴ്ചയുണ്ടായ രണ്ടു വെടിവയ്പു സംഭവങ്ങളിൽ ആറു പോലീസുകാർ അടക്കം 25 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഹോണ്ടുറാസിലെ ട്രുഹീല്ലോ മേഖലയിലെ എണ്ണപ്പന കൃഷിയിടത്തിലുണ്ടായ ആദ്യസംഭവത്തിൽ 19 തൊഴിലാളികളാണു മരിച്ചത്. ആയുധധാരികൾ വിവേചനമില്ലാതെ തൊഴിലാളികളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇവിടത്തെ ഒരു പള്ളിയിലുണ്ടായിരുന്ന തൊഴിലാളികളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഫലഭൂയിഷ്ടമായ ട്രൂഹില്ലോ മേഖലയുടെ നിയന്ത്രണത്തിനായി പ്രാദേശിക കർഷകരും കോർപറേറ്റുകളും സായുധസംഘങ്ങളും തമ്മിൽ സംഘർഷം പതിവാണെന്നു പറയുന്നു.
ഗ്വാട്ടിമാല അതിർത്തിയോടു ചേർന്ന ഒമോവ മുനിസിപ്പാലിറ്റിയിലുണ്ടായ രണ്ടാമത്തെ സംഭവത്തിലാണ് പോലീസുകാർ കൊല്ലപ്പെട്ടത്. ഗുണ്ടാവിരുദ്ധ ദൗത്യസംഘത്തിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്.