ടെഹ്റാൻ: വെടിനിർത്തൽ കരാർ നിലവിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.
ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇറാൻ നാഗരികതയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അവസാന നിമിഷം വെടിനിർത്തലിൽ ഇരുരാജ്യങ്ങളും എത്തിയത്.